കഴിഞ്ഞ ഏതാനും മാസമായി നാളികേര ഉത്പാദനം വർധിച്ചുവരുന്നത് ദക്ഷിണേന്ത്യയിലെ കർഷർക്കിടയിൽ വിലയിടിവ് ആശങ്കൾക്കു കാരണമാകുന്നു.
ഉത്പാദനം വർധിക്കുന്നതോടെ നാളികേരത്തിന്റെ വിലയിടിയുമോ എന്ന ആശങ്കയിലാണ് കർഷകർ. സെപ്റ്റംബറിൽ ചില്ലറവിൽപ്പനയിൽ നാളികേരവില കിലോയ്ക്ക് 90 രൂപവരെയെത്തിയതാണ്. പിന്നീടിത് ഇടിഞ്ഞ് ജനുവരി ആദ്യയആഴ്ച 55 മുതൽ 60 രൂപ വരെയെത്തി. വരും മാസങ്ങളിൽ നാളികേര ഉത്പാദനം ഗണ്യമായി ഉയരുമെന്നാണ് കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ് (സിഡിബി) അഭിപ്രായപ്പെട്ടത്. നാളികേരത്തിന്റെ ഉത്പാദനത്തിലുണ്ടാകുന്ന വർധന വിലത്തകർച്ചയ്ക്കു കാരണമാകുമോയെന്ന ആശങ്കയിലാണ് കർഷകർ.
കർഷകരുടെ അഭിപ്രായത്തിൽ, കഴിഞ്ഞ രണ്ടുമാസമായി നാളികേര വില താഴുകയാണ്. ശബരിമല സീസണിൽ നാളികേരത്തിനുണ്ടായ ആവശ്യകതയാണ് വിലത്തകർച്ച രൂക്ഷമാക്കാതെ സഹായിച്ചത്. ശബരിമല തീർഥാടനം ഈ മാസം 20ന് അവസാനിക്കുന്നതോടെ വില ഇനിയും കുറയുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ, ശിവരാത്രി വരെ നാളികേര ആവശ്യകത ഉണ്ടാകുമെന്നാണ് സിഡിബി പറയുന്നത്.
യൂറോപ്പിൽ ആവശ്യം വർധിക്കുന്നു
അതേസമയം, വ്യാവസായിക മേഖലയിൽ നാളികേരോത്പന്നങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകത കർഷകർക്ക് ആശ്വാസം നൽകുന്നു. ചിരട്ടയിൽനിന്നുള്ള ആക്ടിവേറ്റഡ് കാർബണ്, ഡെസികേറ്റഡ് കോക്കനട്ട്, തേങ്ങാപ്പാൽ എന്നിവയുടെ കയറ്റുമതി വർധിച്ചുവരുകയാണ്. ഇന്ത്യൻ തേങ്ങയ്ക്ക് യൂറോപ്പ് ഒരു പ്രധാന വിപണിയായി വളർന്നുവരുന്നതും ആശ്വാസം നൽകുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ നാളികേരോത്പന്നങ്ങളുടെ ആവശ്യകതയിൽ യൂറോപ്പിൽ ശ്രദ്ധേയമായ മുന്നേറ്റം നടന്നിട്ടുണ്ട്. ആഹാരത്തിനു മാത്രമായി ഉപയോഗിക്കുന്നതു കൂടാതെ സൗന്ദര്യവർധക വസ്തുക്കൾ, പേഴ്സണൽ കെയർ പ്രോഡക്ട്സ്, മരുന്നുകൾ എന്നിവയിലും തേങ്ങയുടെ ഉപയോഗം വർധിച്ചു.
യൂറോപ്യൻ അടുക്കളകളിൽ പാചകത്തിലും ബേക്കിംഗിനും വറുക്കുന്നതിനും സാധാരണ ഉപയോഗിക്കുന്ന എണ്ണകൾക്കു പകരമായി വെളിച്ചെണ്ണ വലിയ പ്രചാരം നേടിയിട്ടുണ്ട്. തേങ്ങയുടെ ആരോഗ്യഗുണങ്ങളും ഉയർന്ന സ്മോക്ക് പോയിന്റുമാണ് യൂറോപ്പിൽ വെളിച്ചെണ്ണയ്ക്കു പ്രചാരം നൽകുന്നത്. കൂടാതെ, ഇതിന്റെ ഈർപ്പം നിലനിർത്താനുള്ള കഴിവ് ചർമസംരക്ഷണത്തിനും കേശസംരക്ഷണത്തിലും ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത വസ്തുവാക്കി മാറ്റി.
2029 ആകുന്പോഴേക്കും യൂറോപ്പിലെ നാളികേരോത്പന്ന വിപണി ഏകദേശം രണ്ടു ബില്യണ് ഡോളർ വളർച്ച കൈവരിക്കുമെന്നാണു പ്രതീക്ഷ. സസ്യാഹാര ശീലങ്ങൾ, വീഗൻ, ഫ്ളെക്സിറ്റേറിയൻ ആഹാരശീലങ്ങളിലേക്ക് ആളുകൾ തിരിയുന്നതാണ് ഈ വളർച്ചയ്ക്കു കാരണം.
യൂറോപ്യൻ വിപണിയിൽ നാളികേരോത്പന്നങ്ങളുടെ ആവശ്യകത വർധിക്കുന്നത് പ്രതീക്ഷ നൽകുന്നതാണ്. പാലുത്പന്നങ്ങൾക്കു പകരം തേങ്ങാപ്പാൽ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. മാലിന്യമുക്തവും പ്രകൃതിദത്തമായി ലയിച്ചുചേരുന്നതും ആരോഗ്യപരവുമായ ഉത്പന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കൾ ബോധവാന്മാരായി. വിലയേക്കാൾ ഗുണമേന്മയ്ക്കു മുൻഗണന നല്കുന്ന ഇത്തരം ഉപഭോക്താക്കൾക്കിടയിൽ ഇന്ത്യൻ നാളികേരോത്പന്നങ്ങൾക്ക് യൂറോപ്പിൽ വലിയ ആവശ്യകതയുണ്ട്. കൂടാതെ, ഇന്ത്യയിൽനിന്നുള്ള ആക്ടിവേറ്റഡ് കാർബണിന് (ചിരട്ടക്കരിക്ക്) യുഎസിൽ വലിയ ആവശ്യകതയാണുള്ളതെന്ന് ഒരു സിഡിബി ഉദ്യോഗസ്ഥൻ പറയുന്നു.
കയറ്റുമതി ഉയരുന്നു
ഇന്ത്യൻ സ്ഥാപനങ്ങൾ 2025-26 സാന്പത്തികവർഷത്തിലെ ആദ്യ ഏഴുമാസം 3793 കോടി രൂപയുടെ നാളികേരോത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഈ വർഷം ആകെ 6000 കോടി രൂപയ്ക്കു മുകളിലുള്ള കയറ്റുമതി പ്രതീക്ഷിക്കുന്നുണ്ട്. ഈ കണക്കാണെങ്കിൽ കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം കൂടുതലായിരിക്കും.
ഉത്പാദനം കൂടും
2024ൽ എൽനിനോ മൂലമുണ്ടായ കഠിനമായ ഉഷ്ണതരംഗവും വരൾച്ചയും മറ്റ് ഘടകങ്ങളും ദക്ഷിണേഷ്യയിലെ നാളികേരോത്പാദനത്തിൽ വൻതോതിൽ ഇടിവുണ്ടാക്കി. ഇത് വിപണിയിൽ നാളികേര ദൗർലഭ്യമുണ്ടാക്കുകയും ചെയ്തു. 2025ൽ സെപ്റ്റംബറിൽ നാളികേരം വില കിലോയ്ക്ക് 90 രൂപയിലെത്തുകയും വെളിച്ചെണ്ണവില എക്കാലത്തെയും ഉയർന്ന വിലയിലെത്തുകയും ചെയ്തു. എന്നാൽ, നാളികേരോത്പാദനം സാധാരണ നിലയിലെത്തിയതോടെ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില താഴുകയും ചെയ്തു.
വരുന്ന മാസങ്ങളിൽ നാളികേരോത്പാദനം ഉയർന്നാൽ വിലത്തകർച്ചയുണ്ടാകുമോയെന്ന ആശങ്കയിലാണ് കർഷകർ. എന്നാൽ, ഈ ആശങ്ക അനാവശ്യമാണെന്നാണ് സിഡിബി ഉദ്യോഗസ്ഥൻ പറഞ്ഞത്.
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന 60 ശതമാനം നാളികേരവും വ്യവസായ സ്ഥാപനങ്ങളാണ് സംഭരിക്കുന്നത്. കയറ്റുമതി വിപണിയിൽ ഇന്ത്യയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെ ആവശ്യകത വർധിക്കുന്നുമുണ്ട്. തമിഴ്നാട്ടിലെ ചില സ്ഥാപനങ്ങൾ ഇന്തോനേഷ്യയിൽനിന്ന് കൊപ്ര ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും അത് ഇന്ത്യൻ വിപണിയെ ബാധിക്കുന്നില്ല. സർക്കാർ നിയമപ്രകാരം എത്ര അളവ് കൊപ്രയാണോ ഇറക്കുമതി ചെയ്യുന്നത് അത്ര അളവ് മൂല്യവർധിത ഉത്പന്നങ്ങൾ തിരികെ കയറ്റുമതി ചെയ്യേണ്ടതുണ്ട്- സിഡിബി ഉദ്യോഗസ്ഥൻ പറഞ്ഞു.
സെപ്റ്റംബറിൽ തമിഴ്നാട്ടിൽ കൊപ്ര സംഭരണവില കിലോയ്ക്ക് 285 രൂപ ആയിരുന്നിടത്ത് ജനുവരിയിൽ ഇടിഞ്ഞ് 164 രൂപയിലെത്തിയെന്ന് കേരഫെഡ് മാനേജിംഗ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ പറഞ്ഞു. കേരഫെഡ് സംസ്ഥാനത്തുനിന്ന് നേരിട്ടു തേങ്ങ സംഭരിക്കുന്നില്ല. പകരം കുറ്റ്യാടി, ചെറുപുഴ, നീലേശ്വരം എന്നിവിടങ്ങളിൽനിന്ന് വിപണിവിലയേക്കാൾ രണ്ടു രൂപ കൂടുതൽ നല്കിയാണ് നാളികേരം സംഭരിക്കുന്നത്. വർഷം മുഴുവനുമുള്ള ശരാശരി സംഭരണ നിരക്കിന്റെ അടിസ്ഥാനത്തിലാണ് കേരഫെഡ് വെളിച്ചെണ്ണയുടെ വിപണി വില നിശ്ചയിക്കുന്നത്.
Tags : Coconut farmers hopeful exports CDB