ന്യൂഡല്‍ഹി: രാജ്യത്തുടനീളം 8.48 കോടി കര്‍ഷക തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന് രാജ്യസഭയിൽ അറിയിച്ചു.
ദേശീയ വിള ഇന്‍ഷ്വറന്‍സ് പോര്‍ട്ടലുമായി രണ്ട് കോടി 90 ലക്ഷം കര്‍ഷകരെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും 2026-27ഓടെ 11 കോടി കര്‍ഷക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും കേന്ദ്രമന്ത്രി ഉപരിസഭയെ അറിയിച്ചിട്ടുണ്ട്.
ഓരോ കര്ഷകപദ്ധതിക്കുവേണ്ടിയും കര്‍ഷകര്‍ വീണ്ടും വീണ്ടും പരിശോധനയ്ക്ക് വിധേയമാകുന്ന ബുദ്ധിമുട്ട് കര്‍ഷക തിരിച്ചറിയല്‍ കാര്‍ഡുകള്‍ വഴി ഒഴിവാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ലഭ്യമാക്കുന്ന പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ കീഴില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് കര്‍ഷക ഐഡി വേണമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തേ മുതലേ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്കും കര്‍ഷക രജിസ്ട്രേഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കും തത്കാലം കര്‍ഷക ഐഡി ആവശ്യമില്ല.
പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്ത ഗഡു ഫെബ്രുവരിക്കും മാര്‍ച്ചിനുമിടയില്‍ കര്‍ഷകര്‍ക്ക് ലഭിക്കും. പിഎം കിസാന്‍ പദ്ധതിക്കു കീഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ഇ-കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് പിഎം-കിസാന്‍ ആപ്പും ആധാര്‍ ഫേസ് ആര്‍ഡി ആപ്പും ഡൗണ്‍ലോഡ് ചെയ്തു കര്‍ഷകര്‍ക്ക് സ്വയം ഇ-കെവൈസി പൂര്‍ത്തീകരിക്കാന്‍ കഴിയും.
ആപ്പില്‍ നിങ്ങളുടെ പിഎം-കിസാന്‍ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ ടൈപ് ചെയ്തു ബെനഫിഷറി സ്റ്റാറ്റസ് പേജ് തുറക്കുക. അതില്‍ ഇ-കെവൈസി സ്റ്റാറ്റസ് "നോ'ആണെങ്കില്‍ മാത്രം ആധാര്‍ കാര്‍ഡ് നമ്പര്‍ ടൈപ് ചെയ്തു, നിങ്ങളുടെ മുഖം സ്കാന്‍ ചെയ്യാനുള്ള അനുമതി നല്കി ഇ-കെവൈസി നടപടി പൂര്‍ത്തിയാക്കാം.
Tags : Shivraj Singh Chouhan identity cards farmers