കേരള കർഷക ക്ഷേമനിധി ബോർഡിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കുകയാണ്. കടുത്ത നിരാശയോടെയാണ് പടിയിറക്കം. സംസ്ഥാനത്തെ കർഷകരുടെ ക്ഷേമത്തിനുവേണ്ടി നയാപൈസ ചെലവഴിക്കാൻ ബോർഡിനു കഴിഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ഇനി ഒരു പ്രവർത്തനവും നടത്താൻ കഴിയുമെന്ന പ്രതീക്ഷ ബോർഡംഗങ്ങൾക്കുമില്ല. കഴിഞ്ഞദിവസം ചേർന്ന ബോർഡ് യോഗത്തിൽ അംഗങ്ങൾ പരസ്പരം നിരാശ പങ്കുവച്ചാണ് പിരിഞ്ഞത്.
സംസ്ഥാനത്ത് കാർഷികവൃത്തികൊണ്ട് ഉപജീവനം കഴിക്കുന്ന കർഷകന്റെ ക്ഷേമം, പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങൾ നൽകൽ, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾ എന്നിവയാണ് ബോർഡിന്റെ ലക്ഷ്യം. 2019 ഡിസംബർ 20നു നിലവിൽ വന്ന കേരള കർഷക ക്ഷേമനിധി ആക്ടിന്റെ തുടർപ്രവർത്തനമായാണ് 2020 ഒക്ടോബർ 14ന് കേരള കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ച് ഉത്തരവായത്. ഒക്ടോബർ 15നുതന്നെ ചെയർമാനും ബോർഡ് അംഗങ്ങളും ചുമതലയേറ്റു. തൃശൂർ ചെന്പൂക്കാവ് കേന്ദ്രീകരിച്ച് ക്ഷേമനിധി ബോർഡ് ഓഫീസ് 2021 ഫെബ്രുവരി 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
2021 ഡിസംബർ ഒന്നു മുതൽ കർഷകരെ ക്ഷേമനിധിയിലേക്ക് അംഗങ്ങളാക്കിത്തുടങ്ങി. അഞ്ചു സെന്റിൽ കുറയാതെയും 15 ഏക്കറിൽ കൂടാതെയും കൃഷി ചെയ്യുകയും വാർഷിക വരുമാനം അഞ്ചു ലക്ഷത്തിൽ കൂടാതെയുമുള്ള ഏതൊരാൾക്കും പദ്ധതിയിൽ അംഗമാകാൻ വ്യവസ്ഥയുണ്ടായി. ഒരു വർഷത്തിനിടെ 20 ലക്ഷത്തോളം പേരെ അംഗങ്ങളാക്കാമെന്നു ലക്ഷ്യമിട്ട പദ്ധതിയിൽ അഞ്ചുവർഷംകൊണ്ട് 12,022 പേർ മാത്രമാണ് അംഗത്വമെടുത്തത്. കർഷകർ രജിസ്ട്രേഷൻ ഫീസായി 100 രൂപ നൽകണം. രജിസ്റ്റർ ചെയ്ത കർഷകന് 250 രൂപ വീതം സർക്കാർ നിക്ഷേപമായി നൽകണമെന്നുണ്ടായിരുന്നു. അതും ലഭിച്ചില്ല.
ബോർഡിന്റെ പ്രവർത്തനങ്ങളിലേക്ക് ചട്ടങ്ങൾ തയാറാക്കി നൽകിയത് സർക്കാർ അംഗീകരിച്ചു. എന്നാൽ, പദ്ധതി അംഗീകരിച്ചില്ല. കർഷക പെൻഷൻ, കുടുംബ പെൻഷൻ, അനാരോഗ്യ ആനുകൂല്യം, അവശതാ ആനുകൂല്യം, ചികിത്സാ സഹായം, പ്രസവാനുകൂല്യം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, ഒറ്റത്തവണ ആനുകൂല്യം, മരണാനന്തര ആനുകൂല്യം എന്നിവ പദ്ധതിയിൽ ചട്ടപ്രകാരം അംഗമാകുന്ന കർഷകർക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അംഗത്വമെടുത്ത ഒരാൾക്കുപോലും ഒരു ആനുകൂല്യവും ലഭ്യമാക്കാനായില്ല. രജിസ്ട്രേഷനിൽനിന്നുള്ള വരുമാനമല്ലാതെ ബോർഡിനു മറ്റു വരുമാനങ്ങളുണ്ടായില്ല. പ്രവർത്തന മൂലധനമായി സർക്കാർ ഫണ്ട് നൽകിയതുമില്ല. ഫണ്ട് കണ്ടെത്താനുള്ള മാർഗങ്ങളെക്കുറിച്ച് നിർദേശങ്ങളുണ്ടായെങ്കിലും ഇതു സംബന്ധമായ ഉത്തരവുകളുമുണ്ടായില്ല.
കേരള കാർഷിക സർവകലാശാലാ മുൻ വൈസ് ചാൻസലർ കൂടിയായ ഡോ. പി. രാജേന്ദ്രൻ ചെയർമാനായ ബോർഡിൽ ഭരണ, പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ അംഗങ്ങളായുണ്ട്. അഞ്ചുവർഷത്തിനിടെ 17 തവണ ബോർഡ് യോഗം ചേർന്നു. സിഇഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും ഡെപ്യൂട്ടേഷനിൽ ക്ഷേമനിധി ബോർഡിലേക്കു നിയമിച്ചിരുന്നു. ഉദ്യോഗസ്ഥരുൾപ്പെടെ 22 പേരാണ് ഡയറക്ടർ ബോർഡിലുള്ളത്. ഓഫീസ് ചെലവിനും ജീവനക്കാരുടെ ശന്പളത്തിനും ചെയർമാന്റെ യാത്രയ്ക്കുമുള്ള പണം സർക്കാർ നൽകി. എന്നാൽ, കർഷകക്ഷേമത്തിനായി ഒരു നടപടിയും ബോർഡ് മുഖേന നടപ്പാക്കിയില്ല.
ബോർഡ് യോഗങ്ങൾ ചേർന്ന് ഓരോ തവണയും പദ്ധതി അംഗീകാരത്തിനായി സർക്കാരിലേക്ക് കത്തെഴുതി. 2022 നവംബർ 28ന് കർഷക ക്ഷേമനിധി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈൻ യോഗം ചേർന്നു. മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിന്റെ തുടർച്ചയായി പദ്ധതിരേഖകൾ പുതുക്കി സർക്കാരിനു സമർപ്പിച്ചതാണ്.
കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും ബോർഡ് അംഗവുമായ അഡ്വ. സുരേഷ് കോശിയുടെ അഭിപ്രായത്തിൽ, കർഷക ക്ഷേമനിധി ബോർഡ് വെറും തട്ടിപ്പായിരുന്നു. ഗവർണറുടെ നയപ്രഖ്യാപന വേളയിൽ ബോർഡിനെ സംബന്ധിച്ചു നടത്തിയ വീരവാദങ്ങൾ പൊള്ളയാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു വർഷത്തിനിടെ യോഗങ്ങൾ ചേർന്നതല്ലാതെ യാതൊരു തീരുമാനവും നടപ്പാക്കാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags : Farmers Welfare Board government strangled