കൊച്ചി: പാട്ടത്തിനെടുത്ത പാടങ്ങളിൽ വായ്പയെടുത്ത് ആരംഭിച്ച ചെമ്മീന്‍കൃഷി അപ്രതീക്ഷിതമായെത്തിയ വൈറസ് വിഴുങ്ങിയതിന്റെ സങ്കടത്തിൽ ചെമ്മീന്‍ കര്‍ഷകര്‍. മധ്യകേരളത്തിലെ തീരങ്ങളോടുചേര്ന്നുള്ള ചെമ്മീന്‍ കെട്ടുകളിലാണ് വൈറ്റ് സ്പോട്ട് സിന്‍ഡ്രോം വൈറസ് (വെള്ളക്കുത്ത്) വ്യാപിച്ച് ചെമ്മീനുകള്‍ ചത്തൊടുങ്ങുന്നത്.
ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ചെമ്മീന്കെട്ടുകളിലാണ് വൈറസ് വ്യാപനം രൂക്ഷമായിട്ടുള്ളത്. മൂന്നു ജില്ലകളിലായി 10,000 ഏക്കറിലധികം പാടശേഖരത്ത് ചെമ്മീന്കെട്ടുകളൊരുക്കിയാണ് കൃഷി. 80 ശതമാനം ചെമ്മീന്‍കെട്ടുകളിലും വൈറസ് ബാധയുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
ചെമ്മീനുകള്‍ ചത്തൊടുങ്ങുന്നത് ചെമ്മീന്‍കെട്ടുകളിലെ ഉത്പാദനത്തില്‍ വലിയ കുറവുണ്ടാക്കി. 100 കിലോ ചെമ്മീന്‍ വിളവെടുത്തിരുന്ന കെട്ടുകളില്‍ ഇപ്പോഴിത് 20-30 കിലോയിലേക്ക് താഴ്ന്നു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണു കെട്ടുകളില്‍ കൃഷിയുടെ സീസണ്.
പൊക്കാളി കൃഷിയുടെ സമയക്രമത്തെ ആധാരമാക്കിയാണ് മധ്യകേരളത്തിലെ ചെമ്മീന്‍കൃഷി അധികവും നടക്കുന്നത്. ചെമ്മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പരിപാലിച്ചു വളര്‍ത്തി വിളവെടുക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തിലുള്ള വൈറസ് വ്യാപനം കൃഷിക്കാരെ കനത്ത സാമ്പത്തിക നഷ്ടത്തിലേക്കാണു തള്ളിയിടുന്നത്.
കാര, നീരന്‍ ഇനങ്ങളിലെ ചെമ്മീനുകള്‍ ഈ സമയത്ത് വലിയ അളവില്‍ വിളവെടുത്തിരുന്നതാണ്. ഇക്കുറി ഉത്പാദനത്തോത് പകുതിയില്‍ താഴെയായെന്ന് കൃഷിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ചെമ്മീനുകളിലെ വൈറസ് ബാധ നേരത്തേയും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വ്യാപകമായി നഷ്ടമുണ്ടാകുന്നത് ആദ്യമാണെന്ന് കേരള അക്വാ ഫാര്‍മേഴ്സ് ഫെഡറേഷന് (കാഫ്) ജനറല്‍ സെക്രട്ടറി കെ.എക്സ്. സെബാസ്റ്റ്യന്‍ പറഞ്ഞു.
രോഗം ബാധിച്ച ചെമ്മീനുകളെ പൂര്‍ണമായി മാറ്റി പുതിയ കുഞ്ഞുങ്ങളെ നിക്ഷേപിച്ച കര്‍ഷകര്‍ക്ക് കെട്ടുകളുടെ ലൈസന്‍സ് കാലാവധിയും പ്രതിസന്ധിയാകുകയാണ്. രണ്ടാമതു നിക്ഷേപിച്ച ചെമ്മീന്‍കുഞ്ഞുങ്ങള്‍ വിളവെടുപ്പിനു പാകപ്പെടാന്‍ ഏപ്രില്‍-മേയ് മാസങ്ങളാകും. ഫിഷറീസ് വകുപ്പിന്റെ ലൈസന്‍സ് കാലാവധി മാര്‍ച്ചില്‍ അവസാനിക്കും. ലൈസന്‍സ് കാലാവധി രണ്ടു മാസംകൂടി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ഫിഷറിസ് മന്ത്രിക്കു കാഫ് ഭാരവാഹികള്‍ നിവേദനം നല്‍കിയിട്ടുണ്ട്.
വൈറ്റ് സ്പോട്ട് സിന്‍ഡ്രോം വൈറസ്
ചെമ്മീനുകളെ ബാധിക്കുന്ന ഗുരുതര വൈറസുകളിലൊന്നാണിത്. തലഭാഗത്തും കവചത്തിലും വെളുത്തപാടുകള്‍ ഉണ്ടാകുന്നതാണു പ്രധാന ലക്ഷണം. വേഗത്തില്‍ പടരുന്ന വൈറസാണിത്. വൈറസ് ബാധിച്ച ചെമ്മീനുകള്‍ ഭക്ഷണം സ്വീകരിക്കാന്‍ മടിക്കും. രോഗം പിടിപെട്ട ചെമ്മീനുകള്‍ മൂന്നുമുതല്‍ പത്തു വരെ ദിവസത്തിനുള്ളില്‍ ചത്തുപൊങ്ങുകയാണു പതിവ്.
Tags : Shrimp farmers ernakulam alappuzha thrissur virus