പൂവിതറിയ പരവതാനിയിലൂടെ നീങ്ങുന്നവനല്ല, മറിച്ച് അനുഭവങ്ങളുടെ കനൽവഴികളിലൂടെ സഞ്ചരിച്ച് ചുറ്റുപാടുകളെ ഹൃദയം കൊണ്ട് എഴുതുന്നവരാണ് സർഗപ്രതിഭയുള്ള എഴുത്തുകാരൻ. സൗന്ദര്യത്തിന്റെ കതിർമണികളായിരിക്കണം സാഹിത്യമെങ്കിൽ ആത്മകഥ അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവയാകണം.
ജീവിതാനുഭവങ്ങൾ ശക്തമായി കത്തിജ്വലിക്കുമ്പോൾ ഏകാന്തതയുടെ അകത്തളങ്ങളിലിരുന്ന് വായനക്കാരൻ ആസ്വദിക്കുക സാധാരണമാണ്. അങ്ങനെയാണ് ഞാനും ഈ കൃതിയുടെ ഉള്ളറകളിലേക്ക് ഇറങ്ങിചെല്ലുന്നത്. പ്രഭാത് ബുക്ക് പ്രസിദ്ധീകരിച്ച കാരൂർ സോമന്റെ "കഥാകാരന്റെ കനൽവഴികൾ' ഇരുളടഞ്ഞ താഴ്വാരങ്ങൾ താണ്ടി നവ്യനഭസിലേക്ക് കുതിച്ചുയർന്ന കനൽപക്ഷി തന്നെയാണ്.
തോറ്റവന്റെ വിഷാദരാഗമല്ല, മറിച്ച് ചങ്കുറപ്പുള്ളവന്റെ ചങ്കൂറ്റത്തെ അതിവൈകാരികതയുടെ ഭാഷയിൽ ആവിഷ്കരിക്കുന്നതിൽ എഴുത്തുകാരൻ ഇവിടെ വിജയിച്ചിരിക്കുന്നു. അനായാസമായി പദങ്ങളെ വിന്യസിക്കുവാനും അനുഭവത്തിനുതകുന്ന വാക്കുകൾ കൊണ്ട് എഴുത്തിനെ വർണാഭമാക്കുവാനുള്ള അദ്ദേഹത്തിന്റെ സർഗസിദ്ധി ആർക്കാണ് കാണാതെ പോകുവാനാകുക?
ലക്ഷ്യബോധത്തോടെ നോല്മ്പ് നോൽക്കുന്ന ഒരു വെളിച്ചപ്പാടിനേ കനൽച്ചാട്ടത്തിൽ വിജയമുള്ളു. വെളിച്ചപ്പാടിന് വസൂരി വിതയ്ക്കാനും സൂക്കേടുകൾ മാറ്റാനും കഴിയുമത്രെ! അതാവും വെളിച്ചപ്പാട് എല്ലാവർക്കും ആദരണീയയായ "അമ്മ' ആയത്.
സങ്കീർണവും പ്രക്ഷുബ്ധവുമായ ജീവിതസാഹചര്യങ്ങൾ തീർത്ത പൊള്ളുന്ന പാതയിലൂടെ യാതൊന്നിനെയും കൂസാതെ മരണത്തെ മുന്നിൽ കണ്ട് ജീവിതമുഹൂർത്തങ്ങളിലൂടെ വിജയിച്ചുമുന്നേറുന്ന ഒരു വെളിച്ചപ്പാടിനെയാണ് ഈ സൃഷ്ടിയിലൂടെ നമുക്ക് ദർശിക്കാനാവുന്നത്. ആ സഹനകഥ സഹ ജീവികൾക്കുപകരിക്കും വിധം പ്രകടിപ്പിക്കുവാനുള്ള മാനസികാവസ്ഥ പ്രശംസനീയം തന്നെ.
സ്വന്തം കിഡ്നി ദാനമായി നൽകുമ്പോൾ അടുത്തുനിന്ന നഴ്സിനോട് പറയുന്നു. ഇത് ആരോടും പറയരുത്, പറഞ്ഞാൽ എന്റെ അടുത്ത കിഡ്നിയ്ക്കും ആൾക്കാർ വരുമെന്ന്. ആശങ്കപ്പെടേണ്ട ഈ സാഹചര്യത്തെ എത്ര സരസമായിട്ടാണ് കഥാകാരൻ അവതരിപ്പിക്കുന്നത്.
ഒരു നോവലിനേക്കാൾ, ഒരു സിനിമയേക്കാൾ സാഹിത്യത്തിന്റെ മണിമുറ്റത്ത് ഈ ആത്മകഥ താരും തളിരും നിറഞ്ഞുതന്നെയാണ് നിൽക്കുന്നത്. അതു വായനക്കാരനെ അനുഭൂതി തല ത്തിൽ എത്തിക്കുന്നു.
പലപ്പോഴും മനുഷ്യമനസിന്റെ സംഘർഷങ്ങൾ തന്നെയാണ് സാഹിത്യപ്പിറവിയുടെ അടിയൊഴുക്കുകൾ. മാനവരാശിക്ക് മനുഷ്യത്വം അല്ലെങ്കിൽ വിവേകബുദ്ധി നഷ്ടപ്പെടുമ്പോൾ അത് തിരിച്ചറിയുന്നവരും തിരുത്തപ്പെടുന്നവരുമാണ് സർഗ്ഗപ്രതിഭകൾ.
ഇവിടെയും മുറിവേറ്റവന്റെ നീറ്റൽ തിരിച്ചറിയുവാനുള്ള മനഃസാക്ഷി എഴുത്തിൽ മാത്രമല്ല പ്രവൃ ത്തിയിലും നമുക്ക് കാണിച്ചുതരുന്നു. ഇതു സാഹിത്യലോകത്ത് അസാധാരണമായ ഒരു അനുഭവമാണ്. അതുതന്നെയാണ് ഈ കൃതി ആർത്തിയോടെ പലവട്ടം വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്. നന്മ നഷ്ടപ്പെട്ട മനുഷ്യരാശിയെ ഗ്രസിച്ചിരിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ ഈ കൃതി ഒരു ഓർമപ്പെടുത്തൽ കൂടിയാണ്.
ആത്മസാക്ഷാത്കാരത്തിന്റെ ഉൾച്ചൂടു വഹിക്കുന്ന ഈ സൃഷ്ടിയിലൂടെ ഒരു സൂക്ഷ്മസഞ്ചാരം നടത്തുമ്പോൾ നമ്മുടെ ഹൃദയത്തോട് ചേർന്നു നിന്നുകൊണ്ട് ആത്മാവുമായി സംവ ദിക്കുന്ന ഒരു മിത്രത്തെയാണ് നാം കണ്ടെത്തുന്നത്.
അത്രമേൽ ദൃശ്യാത്മകതയാണ് അദ്ദേഹത്തിന്റെ ഭാഷയുടെ വ്യതിരിക്തത. സംഘട്ടനങ്ങൾ നിറഞ്ഞ ഓരോ അദ്ധ്യായത്തിലും അനുഭവങ്ങളുടെ ഹൃദയത്തുടിപ്പ് നാം കേൾക്കുന്നു. ആ വികാരങ്ങളുടെ അടിച്ചൂടുതട്ടുമ്പോൾ ജീവിതത്തിന്റെ പരിണാമചക്രം എത്ര വിസ്മയകരമാണെന്ന് നാം തിരിച്ചറിയുക കൂടി ചെയ്യുകയാണ്.
ഒരു കാലത്തിന്റെ സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥിതികളെ വ്യക്തമായി ഈ ആത്മകഥാ ദർപ്പണത്തിലൂടെ നോക്കിക്കാണാം. പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതമൂല്യങ്ങൾ സ്വാംശീകരിച്ച് പൂർണരായ മഹത്വ്യക്തികളെ ഗുരുതുല്യരായി കാണുന്നു. ഇതുപോലുള്ള എഴുത്തുകാർ ഇന്നുണ്ടോ? പോരാട്ട ജീവിതത്തിൽ ഉയർത്തെഴുന്നേൽപ്പിനുള്ള ശക്തിസ്രോതസായി മാറുന്ന ഒട്ടേറെ സന്ദേശങ്ങൾ ഈ കൃതിയിലുടനീളം കാണുന്നു.
"ജനമനസുകളിൽ ശക്തമായി ഇടപെടുന്നവരും സ്വാധീനം ചെലുത്തുന്നവരുമാണ് എഴുത്തുകാർ' (പേജ് 257) എന്നു പറയുന്നിടത്ത് അനുവാചകനെ സർഗ്ഗാത്മകതയുടെ ലോക ത്തേയ്ക്ക് നയിക്കുന്നു. "പ്രപഞ്ചനാഥൻ മണ്ണിൽ മനുഷ്യനെ സൃഷ്ടിച്ചത് പരസ്പരം കലഹിക്കാനല്ല, സ്നേഹം, ദയ, കാരുണ്യം, സഹാനുഭൂതി എന്നീ നന്മകൾ ചെയ്ത് ജീവിക്കാനാണ്' (പേജ് 264) ഇവിടെ എഴുത്തുകാരൻ നമ്മെ സനാതന മൂല്യങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
"നല്ല നല്ല പുസ്തകങ്ങൾ വായിച്ച് അറിവുനേടണം. അറിവില്ലെങ്കിൽ ആത്മാവില്ലാത്ത ശരീരമായി ഈ മണ്ണിൽ പുഴുക്കളെപ്പോലെ വലിഞ്ഞുവലിഞ്ഞു മരണത്തിലെത്താം' (പേജ് 264) എന്നതിൽ വായിച്ചു വിളയേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തുന്നു.
"യൗവ്വനം ഒരിക്കലും രോഷാഗ്നിയിൽ ആളിക്കത്തിക്കാൻ പാടില്ല. അതു കുറ്റവാളികളെ മാത്രമേ സൃഷ്ടിക്കൂ എന്ന് എനിക്കറിയാം' (പേജ് 149) ഇത് സഹനത്തിലേയ്ക്കുള്ള വഴികാട്ടൽ കൂടിയാണ്. "ഇരുട്ടിനെ അകറ്റാൻ സൂര്യനോ ചന്ദ്രനോ വേണം.
മനുഷ്യമനസ്സുകളിൽ ഇതുപോലെ പൂനിലാവ് പരത്തുന്നവയാണല്ലോ അക്ഷരവും ആത്മാവും' (പേജ് 63) തൂലിക പടവാളിനേക്കാൾ മൂർച്ചയേറിയ ആയുധമാണെന്ന് അനുഭവസ്ഥനായ ഒരു എഴുത്തുകാരൻ ഇവിടെ നമ്മോട് വിളിച്ചോതുന്നു.
"എന്റെ മുന്നിൽ ദുഃഖദുരിതങ്ങളുണ്ടെങ്കിലും സ്വന്തം ജീവിതത്തെ അനായാസമായി നിലയ്ക്ക് നിർത്താൻ എനിക്ക് കഴിയുന്നു. എല്ലാ ദുഃഖങ്ങളേയും എനിക്കുള്ളിൽ നിശബ്ദമായി ഞാൻ താലോലിച്ചു. തടസങ്ങളെ അതിജീവിച്ച് മുന്നോട്ടു പോയവരൊക്കെ പുതുജീവൻ പ്രാപി ച്ചിട്ടേയുള്ളൂ.' (പേജ് 57) വല്ലായ്മകളിൽ തളരാതെ ജീവിതത്തിന്റെ സൗന്ദര്യം എത്തിപ്പിടിക്കാനുള്ള മുന്നേറ്റം നമ്മെ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യുമെന്ന് ഉറപ്പുതരുകയാണ്.
ഇങ്ങനെ മഹത്ഗ്രന്ഥങ്ങളിലും മഹത്വ്യക്തികളിലും നമുക്ക് ദർശിക്കാൻ കഴിഞ്ഞിട്ടുള്ള ഉദ്ബോധനങ്ങളുടെ ശംഖൊലിയാണ് "കഥാകാരന്റെ കനൽവഴികൾ'. ആത്മകഥയുടെ ലോകത്ത് പുതുമ നിറഞ്ഞ ഈ കൃതി അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് നിസംശയം പറയാം.

സജീന ശിശുപാലൻ
Tags : Book Review Karoor Soman Writer