പിടികൂടിയത് കുത്തരി, പുഴുക്കലരി, ഗോതന്പ് എന്നിവ
മരട്: നെട്ടൂരിലെ കടമുറിയിൽ നിന്നും കരിഞ്ചന്തയിൽ വിൽക്കാനായി സൂക്ഷിച്ചിരുന്ന റേഷനരിയും ഗോതമ്പും പിടികൂടി. 3,750കിലോ കുത്തരി, 150 കിലോ പുഴുക്കലരി, 450 കിലോ ഗോതമ്പ് എന്നിവയാണ് പിടികൂടിയത്. സാധനങ്ങൾ കടത്താൻ ഉപയോഗിച്ച 2 ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു. ജില്ലയിലെ തീരമേഖലയിലെ റേഷൻ കടകളിൽ നിന്നും വാങ്ങി നെട്ടൂരിലെ കടമുറിയിൽ എത്തിച്ചായിരുന്നു വില്പന. മുന്തിയ ഇനം അരികളിൽ കൂട്ടിക്കലർത്തിയാണ് വിൽപന നടത്തിയിരുന്നത്.
മൂവാറ്റുപുഴ സ്വദേശി ബിജു എന്നയാളാണ് കടമുറി വാടകയ്ക്കെടുത്തിരുന്നത്. ദക്ഷിണ മേഖലാ റേഷനിംഗ് ഡെപ്യൂട്ടി കൺട്രോളർ സി.വി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം പരിശോധനയ്ക്കെത്തിയപ്പോൾ രണ്ടു ഓട്ടോറിക്ഷകളിൽ അരി എത്തിച്ച നിലയിലായിരുന്നു. രണ്ടു ചാക്ക് അരി തെങ്ങിന്റെ ചുവട്ടിൽ ഇറക്കി വച്ച നിലയിലും ബാക്കി ഓട്ടോകൾക്ക് അകത്തുമായിരുന്നു. കടയുടെ പൂട്ട് തല്ലിപ്പൊളിച്ചാണ് അന്വേഷണ സംഘം അകത്തു കയറിയത്. മുറിക്കുള്ളിൽ റേഷൻ സാധനങ്ങൾ അട്ടിയിട്ടു വച്ച നിലയിലായിരുന്നു.
അരി നിറയ്ക്കാനുള്ള ചാക്കുകളും ചാക്ക് തുന്നുന്ന നൂലുകളും ത്രാസും മറ്റും മുറിയിൽനിന്നു കണ്ടെടുത്തു. കടമുറി കേന്ദ്രീകരിച്ച് റേഷനരിയുടെ ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഇവിടം നിരീക്ഷണത്തിലായിരുന്നു.
ഇന്നലെ വൈകിട്ട് 3.45 ഓടെയാണ് അന്വേഷണ സംഘം പരിശോധനയ്ക്കെത്തിയത്. നിലവിൽ ആരും അറസ്റ്റിലായിട്ടില്ല.
വാടകക്കാരനെതിരെയും ഓട്ടോറിക്ഷകളുടെ ഉടമകളായ മട്ടാഞ്ചേരി സ്വദേശികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫിസർ എസ്.ഒ. ബിന്ദു, സീനിയർ സൂപ്രണ്ട് റിയാസ്, സിറ്റി റേഷനിംഗ് ഓഫിസർ സീന നന്ദൻ, ബാലകൃഷ്ണൻ, ടിഎസ്ഒമാരായ ബിസി ജോസ്, മിനിമോൾ, മെറീന എന്നിവരും റേഷനിംഗ് ഇൻസ്പെക്ടർമാരും സംഘത്തിലുണ്ടായിരുന്നു.
Tags : Local News Nattuvishesham Ernakulam Food