കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച കോൺഗ്രസ് ജനപ്രതിനിധികൾക്കും സ്ഥാനാർഥികൾക്കും സ്വീകരണം നൽകുന്നതിനായി എറണാകുളം മറൈൻഡ്രൈവിൽ സംഘടിപ്പിച്ച മഹാ പഞ്ചായത്തിൽ സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന കൊട്ടാരക്കര മുൻ എംഎൽഎ അയിഷ പോറ്റി ശ്രദ്ധാകേന്ദ്രമായി.
കോൺഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കൾ പങ്കെടുത്ത പ്രധാന പരിപാടിയിൽ രാഹുൽ ഗാന്ധിക്കു സമീപം തന്നെ രണ്ടാം നിരയിൽ ഐഷാ പോറ്റിക്ക് ഇരിപ്പിടം ഒരുക്കി സംസ്ഥാന കോൺഗ്രസ് നേതൃത്വം അവർക്ക് അർഹമായ പ്രാധാന്യവും രാഷ്്്്്ട്രീയ പരിഗണനയും നൽകി.
പരിപാടിക്കായി എത്തിയ ആയിരക്കണക്കിന് തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുടെ ഉച്ചത്തിലുള്ള കരഘോഷത്തോടെയാണ് അയിഷ പോറ്റിയെ വേദിയിലേക്ക് ആനയിച്ചത്.
കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രവർത്തകസമിതി അംഗങ്ങളായ കൊടിക്കുന്നിൽ സുരേഷ് എംപി, രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അയിഷ പോറ്റിയെ രാഹുൽ ഗാന്ധിക്ക് പരിചയപ്പെടുത്തി.
തുടർന്ന് രാഹുൽ ഗാന്ധിയെ ത്രിവർണ ഷാൾ അണിയിച്ച് സ്വീകരിച്ച അയിഷ പോറ്റി, കോൺഗ്രസ് പാർട്ടിയിൽ നിന്നും തനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തി. മൂന്നു തവണ കൊട്ടാരക്കര നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച അയിഷ പോറ്റിയെ സിപിഎം തുടർച്ചയായി അവഗണിക്കുകയും രാഷ്്ട്രീയമായി ഒറ്റപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് അവർ കഴിഞ്ഞ ആഴ്ച കോൺഗ്രസിൽ ചേർന്നത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിച്ച അയിഷ പോറ്റി, തുടർന്ന് കൊട്ടാരക്കരയിലും കൊല്ലത്തും സംഘടിപ്പിച്ച സ്വീകരണ പരിപാടികളിൽ പങ്കെടുത്തിരുന്നു.
അയിഷ പോറ്റിയെ കോൺഗ്രസിന്റെ മുഖങ്ങളിലൊന്നായി സംസ്ഥാനത്തുടനീളമുള്ള പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുപ്പിക്കുമെന്നും സിപിഎമ്മിന്റെ സ്ത്രീവിരുദ്ധവും ജനവിരുദ്ധവുമായ നിലപാടുകൾ തുറന്നുകാട്ടുന്നതിൽ അവർക്കു നിർണായക പങ്കുണ്ടാകുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.