അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ 39-ാമത് സൗജന്യ വിഗ് വിതരണം ബിഷപ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്യുന്നു.
അമലനഗർ: കാൻസർരോഗം ബാധിച്ചു മുടി നഷ്ടമായ 121 പേർക്കു സൗജന്യമായി വിഗ്ഗുകൾ നൽകി അമല മെഡിക്കൽ കോളജ് ആശുപത്രി. 39-ാമത് സൗജന്യ വിഗ് വിതരണം പാലക്കാട് രൂപത ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. അമല മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു.
ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി, പാലിയേറ്റീവ് മെഡിസിൻ എച്ച്ഒഡി ഡോ. രാകേഷ് എൽ. ജോൺ, സീന അഗസ്റ്റിൻ, ഡിപ്പാർട്ട്മെന്റ് ഓഫ് വെൽനസ് വിഭാഗം മേധാവി സിസ്റ്റർ ഡോ. നാൻസി, പി.കെ. സെബാസ്റ്റ്യൻ, കേശദാനം - സ്നേഹദാനം പ്രോഗ്രാം കോഓർഡിനേറ്റർ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
സ്തനാർബുദം ബാധിച്ച 30 രോഗികൾക്കു കൃത്രിമസ്തനങ്ങളും സൗജന്യമായി വിതരണം ചെയ്തു. . കാൻസർ അതിജീവിച്ച ഫ്രാൻസിസ് അസീസി രചിച്ച "കാൻസറും പ്രണയവും ചൂടുള്ള പൊറോട്ടയും' എന്ന പുസ്തകം ചടങ്ങില് പ്രകാശനം ചെയ്തു.
ഇതുവരെ നല്കിയത് 2397 വിഗ്
അമലനഗർ: 2397 കാൻസർ രോഗികൾക്കും 700 സ്തനാർബുദ രോഗികൾക്കും സൗജന്യമായി വിഗും നിറ്റഡ് നോക്കേഴ്സും നൽകാനായ നിർവൃതിയിൽ അമല ആശുപത്രി.
ആവശ്യപ്പെട്ട എല്ലാ കാൻസർ രോഗികൾക്കും സൗജന്യമായി വിഗ് നൽകാൻ കഴിഞ്ഞതായി ആശുപത്രി ജോയിന്റ് ഡയക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി പറഞ്ഞു. 520 പുരുഷന്മാർ ഉൾപ്പടെ 22,000 പേർ 30 സെന്റീമീറ്റർ നീളത്തിൽ മുടിദാനം ചെയ്തതാണ് വിഗ് നല്കാൻ സഹായകമായത്.
അമല ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അമല ആശുപത്രിക്കു പുറമേയുള്ള രോഗികൾക്കും വിഗ് നല്കുന്നത്. അമല നഴ്സിംഗ് കോളജിലെ വിദ്യാർഥികളും ആശുപത്രിയിലെ ജീവനക്കാരും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 23 പേരും 30 സെന്റീമീറ്റർ നീളത്തിൽ മുടി മുറിച്ചുനൽകി. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ കേശദാനക്യാമ്പ് നടത്തിയ 18 സ്ഥാപനങ്ങളെയും കേശദാനം നടത്തിയവരെയും മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.