ഇരിട്ടി: വള്ളിപടർപ്പുകൾക്കിടയിൽ അക്കേഷ്യ മരം പല തവണ ഒടിഞ്ഞുവീണപ്പോൾ കാട്ടാനയാണെന്ന ധാരണയിൽ നാട്ടുകാരും ആനയെ തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥരും രാത്രി കാത്തിരുന്നു.
പായം ഗവ. യുപി സ്കൂളിന് സമീപത്തുള്ള പഴശി പദ്ധതി പ്രദേശത്തെ അക്കേഷ്യ മരങ്ങൾക്കിടയിൽ നിന്ന് രാത്രി പത്തോടെയാണ് മരം ഒടിക്കുന്ന ശബ്ദം കേട്ടത്. കാട്ടാന ഇറങ്ങിയെന്നു കരുതി സമീപത്തെ വീട്ടുകാർ അയൽവാസിയെ അറിയിച്ചു. അയൽവാസിയും കുടുംബവും സ്ഥലത്തെത്തിയപ്പോൾ കാടിനുള്ളിൽ നിന്ന് വീണ്ടും വള്ളിപ്പടർപ്പുകൾ ഒടിഞ്ഞു ഞെരിയുന്ന ശബ്ദം കേട്ടു. ഇതോടെ കാട്ടാനയാണെന്ന് നാട്ടുകാർ ഉറപ്പിച്ചു.
ഇക്കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോൾ വള്ളിപ്പടർപ്പുകൾക്ക് ഉള്ളിൽ നിന്ന് വീണ്ടും മരം ഒടിയുന്ന ശബ്ദം കേട്ടു. ഇതോടെ കാട്ടാന ഇറങ്ങിയതായി നാട്ടുകാരും വനം ഉദ്യോഗസ്ഥരും ഉറപ്പിച്ചു.
മാസങ്ങൾക്ക് മുമ്പ് രണ്ട് കാട്ടാനകൾ ഈ പ്രദേശത്ത് ഇറങ്ങിയിരുന്നു. ഈ ഓർമയിൽ നാട്ടുകാർ ഉണർന്നു. സോഷ്യൽ മീഡിയ ഉണർന്നു പ്രവർത്തിച്ചു. എല്ലാവരും ജാഗ്രത പാലിക്കാനും രണ്ട് ആനകളെ കണ്ടതായും സോഷ്യൽ മീഡിയ വഴി പ്രചരിച്ചു.
കാട്ടാനയെ തുരത്താൻ പടക്കവുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ ശബ്ദം കേട്ട സ്ഥലത്ത് നിലയുറപ്പിച്ചു. സഹായികളായി നാട്ടുകാരും ഒപ്പം കൂടി. വനം വകുപ്പ് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് വള്ളിപ്പടർപ്പുകൾക്കിടയിൽ ഒരു മരം പിളർന്ന് കിടക്കുന്നതു കണ്ടത്. പിളർന്നു വീണ മരം പല തവണയായി താഴേക്കു പതിക്കുകയായിരുന്നു. ഈ ശബ്ദത്തെ ആന മരം ഒടിക്കുന്നതായി തെറ്റിദ്ധരിക്കുകയായിരുന്നു. യാഥാർഥ്യം കണ്ടെത്തിയപ്പോഴേക്കും പുലർച്ചെ ഒന്ന് കഴിഞ്ഞിരുന്നു. ആനയെ കണ്ടെന്നു പറഞ്ഞവരും ആനയുണ്ട് സൂക്ഷിക്കുകയെന്ന് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചവരും ചമ്മലിലായി.
Tags : An acacia natuvisesham local news