നെടുങ്കണ്ടം: നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം മാറിയപ്പോൾ ഉടുമ്പൻചോലയിൽ ഇത്തവണ കോൺഗ്രസ് ക്യാമ്പിൽ ചർച്ചകൾ സജീവമാകുന്നു.
മുമ്പെന്നത്തേക്കാളും മുന്നൊരുക്കങ്ങളും പുരോഗമിക്കുകയാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടായി തുടർച്ചയായി സിപിഎം ഉരുക്കുകോട്ടയായി നിലനിർത്തുന്ന ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ ഇത്തവണ കോട്ട തകർത്ത് മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തും ഇടത് മുന്നണി ഭരണം നേടിയപ്പോൾ അന്ന് സ്ഥാനാർഥി മോഹികളായിട്ടുള്ളവർ പിന്നോട്ട് വലിഞ്ഞിരുന്നു. എന്നാൽ, ഇത്തവണ മണ്ഡലത്തിലെ സ്ഥിതിയാകെ മാറിയതോടെ സ്ഥാനാർഥിത്വത്തിനായി അര ഡസനിലധികം പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പത്തിൽ അഞ്ച് പഞ്ചായത്ത് ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തു. രാജകുമാരിയിൽ ഒപ്പത്തിനൊപ്പംനിന്നതും 27 വർഷത്തിനു ശേഷം രാജക്കാട് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതുമാണ് കോൺഗ്രസ് ക്യാമ്പ് ഉണരാൻ കാരണം.
മണ്ഡലത്തിലാകെ യുഡിഎഫ് തരംഗമാണന്നാണ് നേതാക്കൾ പറയുന്നത്. ഇതോടെ സ്ഥാനാർഥികളാകാൻ നേതാക്കൾ ചരടുവലികൾ തുടങ്ങി. സീറ്റ് ഐ ഗ്രൂപ്പ് നിലനിർത്തിയാൽ കെപിസിസി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറിനാണ് സാധ്യത. മുമ്പ് മണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട് എന്നതും മണ്ഡലത്തിൽ ചിരപരിചിതനാണെന്നതും പ്രവർത്തകർക്കിടയിലെ സ്വീകാര്യതയും കല്ലാറിന് ഗുണകരമാകും.
അതേസമയം സംസ്ഥാനത്ത് കെ.സി. വേണുഗോപാൽ ഗ്രൂപ്പ് ശക്തമായതോടെ മണ്ഡലം കെസി പക്ഷം പിടിച്ചാൽ കെപിസിസി മീഡിയ വക്താവ് സേനാപതി വേണു, കെപിസിസി സെക്രട്ടറി എം.എൻ. ഗോപി എന്നിവരും പരിഗണിക്കപ്പെടും. 2016ൽ ചെറിയ ഭൂരിപക്ഷത്തിലാണ് സേനാപതി വേണു എം.എം. മണിയോടു പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ഇദ്ദേഹം മത്സരരംഗത്ത് എത്തിയിരുന്നില്ല.
നെടുങ്കണ്ടം അർബൻ ബാങ്ക് പ്രസിഡന്റായ എം.എൻ. ഗോപി ദീർഘനാളായി സജീവ രാഷ്ട്രീയരംഗത്തുണ്ട്. ഗ്രൂപ്പുകൾ പരിഗണിക്കപ്പെടാതിരുന്നാൽ ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹൻ, ജനറൽ സെക്രട്ടറിമാരായ ജി. മുരളീധരൻ, ബിജോ മാണി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
യുവാക്കൾക്ക് മുൻഗണന നൽകിയാൽ മുകേഷ്, ബിജോ മാണി എന്നിവർക്കാണ് മുൻതൂക്കം. വിവിധ സർവേകളിലും ഇവർക്ക് വിജയ സാധ്യത കൽപ്പിക്കുന്നുണ്ട്. മൂന്ന് തവണ ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ചതും മുകേഷിന് അനുകൂലമാകും.
20 വർഷം വലിയതോവാള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പത്തുവഷം നെടുങ്കണ്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, സ്പൈസസ് ബോർഡ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ച് മികവ് തെളിയിച്ച ജി. മുരളീധരനും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
ഭൂവിഷയങ്ങളിലടക്കം കൃത്യമായ പഠനം നടത്തി വിഷയങ്ങളിൽ ഇടപെടുന്ന ബിജോ മാണിക്ക് പൊതു സ്വീകാര്യത കൂടുതലാണ്. ഈ വിഷയങ്ങളിൽ ബിജോയുടെ ഇടപെടൽ കർഷകർക്കിടയിൽ കാര്യങ്ങൾ പഠിക്കുന്ന യുവ നേതാവെന്ന ഖ്യാതിയുണ്ടാക്കിയിട്ടുണ്ട്. വിജയ സാധ്യതയും യുവ പ്രാതിനിധ്യവും പരിഗണിച്ചാൽ ബിജോ മാണിക്ക് പ്രഥമ പരിഗണന ലഭിച്ചേക്കും.
ഇത്രയും പേരുകൾ പരിഗണിച്ചാലും ഈ മാസം അവസാനത്തോടെ എല്ലാ ഘടകങ്ങളും പരിഗണിച്ച് മണ്ഡലത്തിലെ സാധ്യതാ ലിസ്റ്റ് മൂന്ന് പേരിലേക്ക് ചുരുക്കും. ഈ ലിസ്റ്റായിരിക്കും സ്ക്രീനിംഗ് കമ്മിറ്റിയിലേക്ക് എത്തുന്നത്.
എൽഡിഎഫിൽ മുൻ എംൽഎമാരും സിപിഎം മുൻ ജില്ലാ സെക്രട്ടറിമാരുമായ എം.എം. മണി, കെ.കെ. ജയചന്ദ്രൻ എന്നിവരുടെ പേരുകളും എം.എം. മണിയുടെ മകളും സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറിയും രാജാക്കാട് മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സതി കുഞ്ഞുമോന്റെ പേരുമാണ് ഉയർന്നുകേൾക്കു ന്നത്.
Tags : nattu vishesham Assembly elections