കയ്പമംഗലം: പെരിഞ്ഞനത്ത് യുവാവിനെ വീട്ടിൽക്കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ മൂന്നുപേരെ പോലീസ് കാസർഗോഡ് കുമ്പളയിൽനിന്ന് പിടികൂടി.
കൂരിക്കുഴി ആശേരി കയറ്റം സ്വദേശി പണിക്കവീട്ടിൽ ഇജാസ്(ഡുഡു - 27), കരുവന്നൂർ നെടുമ്പുരയ്ക്കൽ വീട്ടിൽ നിയാസ് (31), പൊറത്തിശേരി പുരയാറ്റുപറമ്പിൽ ഗോകുൽ കൃഷ്ണ(27) എന്നിവരെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം 17ന് രാത്രി ഒമ്പതോടെയാണ് പെരിഞ്ഞനം സ്വദേശി അനീസിനെ(23) പ്രതികൾ വീട്ടിൽക്കയറി ആക്രമിച്ചത്.
സാമ്പത്തിക തർക്കത്തെത്തുടർന്ന് മാരകായുധങ്ങളുമായി എത്തിയ സംഘം അനീസിന്റെ തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച സുഹൃത്ത് കൃഷ്ണതേജസിനെയും(22) സംഘം മർദിച്ചു. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽപോവുകയായിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽകഴിഞ്ഞ ഇവർ പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് കാസർഗോഡേയ്ക്ക് കടന്നത്. കുമ്പളയിലെ ഒരു വീടിന്റെ ടെറസിൽ ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതികളെ സാഹസികമായാണ് പോലീസ് സംഘം കീഴ് പ്പെടുത്തിയത്.
അറസ്റ്റിലായ ഇജാസ് 18 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. നിയാസ് ഇരിങ്ങാലക്കുട, ചേർപ്പ് പോലീസ് സ്റ്റേഷനുകളിലായി ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇരിങ്ങാലക്കുട, ചേർപ്പ് പോലീസ് സ്റ്റേഷനുകളിലായി നാല് ക്രിമിനൽ കേസിലെ പ്രതിയാണ് ഗോകുൽ കൃഷ്ണ.
ഈ കേസിൽ കരുവന്നൂർ പൊറത്തിശ്ശേരി സ്വദേശികളായ നെടുംപുരക്കൽ വീട്ടിൽ ഷമീർ (40), മുരിങ്ങത്ത് വീട്ടിൽ സുധിൻ (29) എന്നിവരെ നേരത്തെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും. ജില്ലാ ഡാൻസാഫ് അംഗങ്ങളായ ഗ്രേഡ് എസ്ഐ സി.ആർ. പ്രദീപ്, ഗ്രേഡ് എഎസ്ഐ ലിജു ഇയ്യാനി, ഗ്രേഡ് സീനിയർ സിപിഒ സി.കെ. ബിജു, സിപിഒ സുർജിത്ത് സാഗർ, കയ്പമംഗലം പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, ഡെൻസ് മോൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Tags : nattu vishesham murder young man