തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് 13-ാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പും വെറ്ററിനറിവകുപ്പും പഞ്ചായത്തും ബോധവത്കരണ പരിപാടികൾ തുടങ്ങി. പഞ്ചായത്തിലെ സെന്റ് ജോസഫ് പള്ളിക്കു സമീപം ഒരാഴ്ചയ്ക്കുള്ളിൽ ഒന്നിലധികം കാക്കകൾ ചാകുകയും ചില കാക്കകളെ അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശവാസികൾ വെറ്ററിനറി ഡോക്ടറെ വിവരമറിയിക്കുകയായിരുന്നു.
ചത്ത കാക്കയെ വെറ്ററിനറി അധികൃതർ ഭോപ്പാലിലെ ലാബിലേക്കയച്ചു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് മേഖലയിലുള്ള കോഴി-താറാവ് കർഷകർക്കും വിടുകളിൽ വളർത്തുന്ന അലങ്കാര പക്ഷിവളർത്തുന്നവർക്കും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
പക്ഷികൾക്ക് ഏതെങ്കിലും തരത്തിൽ അസുഖങ്ങൾ പിടിപെട്ടാൽ അധികൃതരെ അറിയിക്കുന്നതിനായി മെഡിക്കൽ ഓഫിസർ ഡോ. നീന ചന്ദ്രൻ, വെറ്ററിനറി സർജൻ ഡോ. അനുരാജ്, പഞ്ചായത്തംഗം വിനിത സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിർദേശം നൽകി. ദേശാടന പക്ഷികളെത്തുന്ന ജില്ലയിലെ വല്ലത്തോട്, ചങ്ങരം, കുത്തിയതോട് പഞ്ചായത്തിന്റെ പള്ളിത്തോട്, തുറവൂർ പഞ്ചയത്തിന്റെ തുറവൂർകരി എന്നിവിടങ്ങളിൽ എത്തുന്നത് പക്ഷിപ്പനി എത്താനുള്ള സാധ്യത വർധിപ്പിപ്പികുന്നു. അതിനാൽ അതീവ നീരീക്ഷണത്തിലാണ് വെറ്ററിനറി വഭാഗം അധികൃതർ.