ചെറുപുഴ
ഗ്രാമപഞ്ചായത്ത്
പെരിങ്ങോം-വയക്കര പഞ്ചായത്ത് വിഭജിച്ച് 2000ലാണ് ചെറുപുഴ പഞ്ചായത്ത് രൂപീകരിക്കുന്നത്. പഞ്ചായത്തിന്റെ പ്രഥമ ഭരണം യുഡിഎഫിനായിരുന്നു. 2005ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം പിടിച്ചു. 2010ൽ യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. 2015ൽ യുഡിഎഫ് ഭരണം നിലനിർത്തിയെങ്കിലും മുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ്-എമ്മുമായുണ്ടായ വിഷയങ്ങളിൽ ജമീല കോളയത്തിനെതിരെ ഉയർന്ന അവിശ്വാസ പ്രമേയം പാസാകുകയും യുഡിഎഫിന് ഭരണം നഷ്ടപ്പെടുകയും ചെയ്തു.
തുടർന്ന് കേരള കോൺഗ്രസ്-എമ്മിലെ കൊച്ചുറാണി പ്രസിഡന്റായെങ്കിലും പ്രശ്ന പരിഹാരത്തെ തുടർന്ന് ജമീല കോളയത്ത് പ്രസിഡന്റായി തിരിച്ചെത്തി. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണത്തിലെത്തി. പുതുക്കിയ നില പ്രകാരം ഒരു വാർഡ് വർധിച്ച് 20 സീറ്റുകളിലേക്കാണ് ഇക്കുറി മത്സരം.
നേട്ടങ്ങൾ
കെ.എഫ്. അലക്സാണ്ടർ (പ്രസിഡന്റ്)
ലൈഫ് ഭവനപദ്ധതിയിൽ 515 വീടുകൾ പൂർത്തീകരിച്ചു. പിഎംഎവൈ പദ്ധതിയിൽ 15 വീടുകളുടെ നിർമാണം പൂർത്തിയായി. 357 വാസയോഗ്യമല്ലാത്ത വീടുകൾ വാസയോഗ്യമാക്കി.
അതിദാരിദ്ര നിർമ്മാർജ്ജന പദ്ധതി. 15 വീടുകൾ പുനരുദ്ധാരണം നടത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 1986 തൊഴിലാളികൾ. 7,38,338 തൊഴിൽ ദിനങ്ങൾ.
തൊഴിലുറപ്പിൽ 44.90 കോടി ചെലവഴിച്ചു.
പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓട്ടോമേറ്റഡ് ലാബ് സൗകര്യമൊരുക്കി.
പുളിങ്ങോം എഫ്എച്ച്സി, ആയുർവേദ, ഹോമിയോ ഡിസ്പെൻസറികൾ എന്നിവയിലെ മരുന്ന് ക്ഷാമം പരിഹരിച്ചു.
100 ശതമാനം വാതിൽപ്പടി സേവനം.
34 കിലോമീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തു. ഗ്രാമീണ റോഡുകൾ നവീകരിച്ചു.
വിദ്യാർഥികൾക്ക് നീന്തൽ, യോഗ, കരാട്ടെ പരിശീലനം.
മൃഗസംരക്ഷണം,ക്ഷീര വികസനം എന്നിവയിൽ വൻ മുന്നേറ്റം.
കല്ലംപിലാവ്, പരുത്തിക്കല്ല്, കാനംവയൽ, പാലാന്തടം കുടിവെള്ള പദ്ധതികൾ.
200 ബിപിഎൽ കുടുംബങ്ങൾക്ക് മഴവെള്ള സംഭരണി.
ഒരു കോടി 16 ലക്ഷം മുടക്കി 1758 തെരുവ് വിളക്കുകൾ സ്ഥാപിച്ചു. വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തി 16 ഹൈമാസ്റ്റ്, നാലു മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
വയോജനങ്ങൾക്ക് ശ്രവണ സഹായികൾ, കട്ടിൽ എന്നിവ ലഭ്യമാക്കി.
കോലുവള്ളിയിൽ പകൽ വീട് നിർമാണം.
പഠനപരിമിതി അനുഭവിക്കുന്ന കുട്ടികൾക്കായി പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം.
എല്ലാ കുടുംബങ്ങളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനം.
ഭൂദാനം പൊതു ശ്മശാനം പ്രവർത്തനസജ്ജമാക്കി.
പട്ടികജാതി-വർഗ വിഭാഗക്കാർക്ക് വിവാഹ സഹായ ധനം, പഠനോപകരണം, സ്കോളർഷിപ്പ്, ലാപ്ടോപ്പ്, മിശ്രവിവാഹിതർക്കും വിദേശത്ത് പോകുന്നവർക്കും സഹായ ധനം എന്നിവ അനുവദിച്ചു.
തട്ടുമ്മൽ കൊപ്ര ഡ്രയറിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു.
കോഴിച്ചാൽ തുരുത്തു പാലം നിർമാണം പൂർത്തീകരിച്ചു.
പഞ്ചായത്തിന് സ്വന്തം ആംബുലൻസ്.
കോട്ടങ്ങൾ
കെ.ഡി. പ്രവീൺ
( പ്രതിപക്ഷം-കോൺഗ്രസ്)
നഗര പരിഷ്കരണത്തിന്റെ ഭാഗമായി നടപ്പാക്കിയ ട്രാഫിക പരിഷ്കരണം പരാജയം. ടൗണിലെ ഗതാഗത കരുക്കഴിക്കാൻ ഒന്നും ചെയ്തില്ല.
തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിലും അറ്റകുറ്റപണി നടത്തുന്നതിലും ഗുരുതരമായ വീഴ്ച.
ചെറുപുഴ മിനിസ്റ്റേഡിയം അത്യാധുനിക ടർഫ് സ്റ്റേഡിയമാക്കുമെന്ന് വാഗ്ദാനം നടപ്പാക്കിയില്ല.
വന്യമൃഗഭീഷണി നേരിടുന്ന പഞ്ചായത്തായിട്ടും കാര്യക്ഷമമായ പ്രതിരോധ സംവിധാനം ഒരുക്കിയില്ല.
കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും എം പാനൽ ഷൂട്ടർമാരെ ഉപയോഗപ്പെടുത്തി കാട്ടുപന്നി ശല്യം തടയാൻ നടപടികളെടുത്തില്ല.
കൊട്ടത്തലച്ചി , ജോസ്ഗിരി, തബോർ, തിരുനെറ്റിക്കല്ല്, ചാത്തമംഗലം, തെരുവ്മല എന്നീ പ്രദേശങ്ങൾ, പുഴകളിലെ റാഫ്റ്റിംഗ്, കാർഷിക ഫാമുകൾ എന്നിവയുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ നടപടികളുണ്ടായില്ല.
തീർഥാടന കേന്ദ്രമായ കൊട്ടത്തലച്ചി മലയിലേക്കുള്ള പാത ടാറിംഗ് നടത്താൻ നടപടിയെടുത്തില്ല.
മലയോരത്തെ പ്രധാന ടൗണായിട്ടും യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനാവശ്യമായ സംവിധാനങ്ങളോ കാത്തിരിപ്പ് കേന്ദ്രങ്ങളോ ഒരുക്കിയില്ല
കാർഷിക പഞ്ചായത്തായ ചെറുപുഴയിൽ കർഷകരെ പൂർണമായും അവഗണിച്ചു.
ആധുനിക ബസ് ടെർമിനൽ വാഗ്ദാനം മാത്രമായി.
Tags : Cherupuzha natuvisesham local news