ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
""എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” യോഹന്നാൻ (3:16).
ദൈവത്തിൽ വിശ്വസിക്കുന്നവർക്കു നിത്യജീവൻ വേണം എന്ന ദൈവത്തിന്റെ വലിയ ആഗ്രഹമാണ് ക്രിസ്മസ്. ലോകചരിത്രത്തെ രണ്ടായി പകുത്ത രക്ഷകന്റെ ജനനത്തിരുനാളാണ് ക്രിസ്മസ്. ക്രിസ്തുവിനുമുമ്പും ക്രിസ്തുവിനുശേഷവും എന്ന കാലഗണനപോലെ, നമ്മുടെ ജീവിതങ്ങളും ക്രിസ്തുവിനെ ആധാരമാക്കി അടയാളപ്പെടുത്തപ്പെടണം. അവന്റെ വചനങ്ങളോടും ജീവിതശൈലിയോടും എത്രത്തോളം ചേർന്നുനിൽക്കുന്നു എന്നതാണ് ക്രിസ്മസിന്റെ യഥാർഥ അർഥം.
ക്രിസ്മസ് ക്രിസ്തുവിലേക്കുള്ള ഒരു വിശുദ്ധയാത്രയാണ്. നക്ഷത്രത്തിന്റെ വെളിച്ചത്തിൽ ജ്ഞാനികൾ പുൽക്കൂട്ടിലെ ഉണ്ണിയേശുവിനെ തേടി നടത്തിയ യാത്രയും, ദൈവദൂതന്റെ സന്ദേശംകേട്ട് ആട്ടിടയന്മാർ ബെത്ലഹേമിലേക്കു നടത്തിയ യാത്രയും ഇതിനു സാക്ഷ്യങ്ങളാണ്. ഇന്നു നമ്മുടെ കുടുംബങ്ങളും വ്യക്തികളും ത്യാഗബോധത്തോ ടെയും ഒരുക്കത്തോടെയും ക്രിസ്തുവിലേക്കും അവൻ പകരുന്ന കൂട്ടായ്മയുടെ സന്തോഷത്തിലേക്കും നീങ്ങേണ്ടതുണ്ട്.
ക്രിസ്മസ് ജീവാദരവിലേക്കുള്ള യാത്രയാണ്. ഓരോ ജീവനും ജീവിതവും വിലമതിക്കപ്പെടേണ്ടതാണ്. ഓരോ ജീവനും ദൈവത്തിന്റെ അമൂല്യദാനമാണ്; ആരുടെയും അസ്തിത്വം നിഷേധിക്കപ്പെടരുത്. ക്രിസ്തുവിന്റെ ജനനത്തോടൊപ്പം നിഷ്കളങ്ക കുഞ്ഞുങ്ങളുടെ രക്തസാക്ഷ്യം നമ്മെ ഓർമിപ്പിക്കുന്നത്, ജീവിതത്തെ സംരക്ഷിക്കാനും ആദരിക്കാനും ഉള്ള ഉത്തരവാദിത്വമാണ്. കുടുംബത്തിലും സമൂഹത്തിലും ഒരാൾ മറ്റൊരാൾക്കു ജീവിക്കാനുള്ള പ്രത്യാശയും സുരക്ഷയും ആയിത്തീരുക എന്നതാണ് ക്രിസ്മസിന്റെ സന്ദേശം.
എല്ലാവർക്കും ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും എല്ലാ അനുഗ്രഹങ്ങളും നേരുന്നു.
ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
(കോട്ടപ്പുറം രൂപത മെത്രാൻ )