നെടുമ്പാശേരി: തുടർച്ചയായ മൂന്നാം വർഷവും ഒരു കോടി യാത്രക്കാരുമായി സിയാൽ അഭിമാനകരമായ നേട്ടത്തിൽ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ തുടർച്ചയായി മൂന്നാം വർഷവും ഒരു കോടി യാത്രക്കാർ പറന്നു. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണ് സിയാല്‍. കേരളത്തിലെ ഏക വിമാനത്താവളവും.
2025 ജനുവരി–ഡിസംബർ കാലയളവിൽ 1,15,19,356 യാത്രക്കാരാണ് സിയാലിലൂടെ വന്നുപോയത്. 2024–ലെ 1,09,86,296 യാത്രക്കാരെ അപേക്ഷിച്ച് ഏകദേശം 4.85 ശതമാനം വർധനയുമുണ്ട്. ഏകദേശം 5.33 ലക്ഷം യാത്രക്കാരാണ് കൂടുതലുള്ളത്.
2025–ൽ ഏറ്റവും കൂടുതൽ യാത്രക്കാർ വന്നുപോയ മാസം മേയ് ആയിരുന്നു. 11.07 ലക്ഷം യാത്രക്കാരാണ് ആ മാസത്തിൽ സിയാൽ വഴി സഞ്ചരിച്ചത്. ആദ്യമാസമായ ജനുവരിയിൽ 10.44 ലക്ഷം യാത്രക്കാരും ഡിസംബറിൽ 10.06 ലക്ഷം യാത്രക്കാരുമുണ്ടായിരുന്നു.
കഴിഞ്ഞ വർഷം സിയാലിലൂടെ പറന്ന ഒരുകോടി യാത്രക്കാരില്‍ 55.17 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരും 60.02 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരുമാണ്. ആകെ 74,689 വിമാനങ്ങള്‍ ഇക്കാലയളവില്‍ സര്‍വീസ് നടത്തിയിട്ടുണ്ട്. 2024-ൽ ഇത് 75,074 സർവീസുകൾ ആയിരുന്നു. ചില എയർലൈനുകളുടെ സർവീസ് നടത്തിപ്പിലുണ്ടായ പ്രശ്നങ്ങൾ കുറവിന് കാരണമായി.
കഴിഞ്ഞ മേയിൽ ഉദ്ഘാടനം ചെയ്ത സിയാൽ 2.0 എന്ന പദ്ധതി യാത്രക്കാർക്ക് ഏറെ ഗുണകരമായിട്ടുണ്ട്. ഡിജിയാത്ര സൗകര്യം, ആഭ്യന്തര ടെർമിനലിലൂടെയുള്ള ട്രാൻസിറ്റ് വേഗത്തിലാക്കി. മെച്ചപ്പെട്ട സൗകര്യങ്ങൾ, ആധുനിക ടെർമിനൽ അന്തരീക്ഷം, സ്മാർട്ട് മാനേജ്മെന്റ് എന്നീ ഡിജിറ്റലൈസ്ഡ് സംവിധാനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സാധിച്ചുവെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
Tags : nattu vishesham CIAL attracts pilgrims