കൊല്ലം: മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച്വരെയുള്ള മേഖലയിൽ തീരസംരക്ഷണ പ്രവർത്തനങ്ങൾക്കു കിഫ്ബി 9.77കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് തുക അനുവദിച്ചത്.
തീരത്ത് നിശ്ചിതകേന്ദ്രങ്ങളിലാണ് പുതിയ പുലിമുട്ടുകൾ നിർമിക്കുന്നത്. നിലവിലുള്ള പുലിമുട്ടുകൾ പുനരുദ്ധരിക്കുകയും ചെയ്യും. 50 മുതൽ 100 മീറ്റർ വരെയാണ് ഓരോ പുലിമുട്ടിന്റെയും നീളം. രണ്ടുമുതൽ മൂന്നുടൺ വരെ ഭാരമുള്ള ഭീമൻപാറകൾ അടുക്കിയാണ് പുലിമുട്ടുകൾ നിർമിക്കുന്നത്. പുലിമുട്ടിന്റെ അഗ്രഭാഗത്ത് രണ്ടുടൺ ഭാരമുള്ള ടെട്രാപ്പോഡുകളായിരിക്കും അടുക്കുക. തീരദേശ വികസന കോർപറേഷനാണ് നിർവഹണ ഏജൻസി.
തീരദേശ വികസന കോർപറേഷൻ ചെന്നൈ ഐഐടിയിലെ ഓഷ്യൻ എൻജിനിയറിംഗ് സെന്റർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയും അടങ്കലും തയാറാക്കിയത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വെടിക്കുന്ന് മേഖലയിലെ തീരസംരക്ഷണത്തിനായി ശാസ്ത്രീയമായ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്.
പുതിയതായി ആറു പുലിമുട്ടാണ് നിർമിക്കുക. 60മീറ്റർ നീളമുള്ള രണ്ടു പുലിമുട്ടും 30മീറ്റർ നീളമുള്ള നാലു പുലിമുട്ടും. ടെട്രാപോഡുകൾ ഉപയോഗിച്ച് പുലിമുട്ടുകൾക്ക് ആവരണകവചം നിർമിക്കും.
ടെട്രാപോഡുകളുടെ ആവരണമുള്ളതിനാൽ പുലിമുട്ടുകൾക്ക് എത്ര ശക്തമായ കടലാക്രമണത്തെയും പ്രതിരോധിക്കാനാകും. തീരദേശ വികസന കോർപറേഷനാണ് നിർവഹണ ഏജൻസി.
Tags : Local News Nattuvishesham Kollam KIIFB