കടുത്തുരുത്തി: നിയമസഭാ മത്സരം നടക്കുന്ന വേളയില്‍ സംസ്ഥാനത്തുതന്നെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് കടുത്തുരുത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടന്‍ ഒരു വാര്‍ഡിലൊഴികെ ഏതാണ്ട് മുഴുവന്‍ വാര്‍ഡിലും സ്ഥാനാര്‍ഥികളെ കണ്ടെത്തി പ്രചാരണം ആരംഭിച്ചാണ് യുഡിഎഫ് രംഗത്ത് വന്നത്. തര്‍ക്കങ്ങളില്ലാതെ എല്ലാ വാര്‍ഡുകളിലും സ്വീകാര്യരായ സ്ഥാനാര്‍ഥികളുമായി ഇടതുമുന്നണിയും, മുമ്പ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ തവണ നഷ്ടപ്പെട്ടുപോയ പ്രാതിനിധ്യം കൂടുതല്‍ കരുത്തോടെ തിരിച്ചുപിടിക്കാന്‍ ബിജെപിയും മത്സരരംഗത്ത് ഇറങ്ങിയതോടെ പോരാട്ടം കടുക്കുകയാണ്.
സ്ഥാനാര്‍ഥി നിര്‍ണയത്തിന് സമയം എടുക്കേണ്ടിവന്ന 19-ാം വാര്‍ഡില്‍ സമവായത്തിലൂടെ കോണ്‍ഗ്രസ് മെംബറായിരുന്നയാളെ കേരള കോണ്‍ഗ്രസ് തങ്ങളുടെ ചിഹ്നം നല്കി സ്ഥാനാര്‍ഥിയാക്കി സീറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ജനറല്‍ വാര്‍ഡായ ഇവിടെ സിപിഐയുടെ സിറ്റിംഗ് സീറ്റില്‍ മുന്‍ മെംബറായ വനിത തന്നെയാണ് മത്സരരംഗത്തുള്ളത്. ബിജെപിയുടെ സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്. 19 വാര്‍ഡുകളായിരുന്ന പഞ്ചായത്തില്‍ ഇക്കുറി ഒന്ന് വര്‍ധിച്ചതോടെ വാര്‍ഡുകളുടെ എണ്ണം 20 ആയി ഉയര്‍ന്നു. മൂന്നാമതും ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഇടതമുന്നണി.
കേരള കോണ്‍ഗ്രസുകാരുടെ കേന്ദ്രമെന്ന പേരുകേട്ട നാട്ടില്‍ അഞ്ച് വാര്‍ഡുകളില്‍ കേരള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്-എമ്മും തമ്മിലാണ് പ്രധാന മത്സരം. 2015ല്‍ ആപ്പൂഴ വാര്‍ഡില്‍നിന്ന് ആദ്യമായി പഞ്ചായത്തിലേക്ക് ബിജെപിക്ക് പ്രതിനിധിയെ ലഭിച്ചിരുന്നു. മൂന്ന് മുന്നണികള്‍ തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന വാര്‍ഡുകളും സ്വതന്ത്രന്മാര് കരുത്തോടെ രംഗത്തുള്ള വാര്ഡുകളുമെല്ലാമായി കടുത്തുരുത്തിയിലെ മത്സരം പ്രവചനാതീതമാവുകയാണ്.
20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 66 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനം ജനറലാണ്. യുഡിഎഫില്‍ കോണ്‍ഗ്രസ് 13ഉം കേരള കോണ്‍ഗ്രസ് ഏഴിടത്തും മത്സരിക്കുമ്പോള്‍, എല്‍ഡിഎഫില്‍ സിപിഎം ഒമ്പതിടത്തും കേരള കോണ്‍ഗ്രസ്-എം എട്ടിടത്തും സിപിഐ മൂന്ന് വാര്‍ഡിലുമാണ് ജനവിധി തേടുന്നത്. ബിജെപി 20 വാര്‍ഡിലും മത്സരരംഗത്തുണ്ട്.