പത്തനാപുരം : വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും സോളാർ കേസ് ചർച്ചയാവുകയാണ്. ഗണേഷ്കുമാറിന്റെ മുൻ പഴ്സണൽ സ്റ്റാഫ് അംഗവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ സുധീർ മലയിൽ കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ മൊഴി രാഷ്ട്രീയ കേരളം ചർച്ച ചെയുകയാണ്.
ഈ വിഷയത്തിൽ കഴിഞ്ഞ ജനുവരി 20 ന് പത്തനാപുരത്തെ ഒരു പാർട്ടി പരിപാടിയിൽ ചാണ്ടി ഉമ്മൻ ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ചിരുന്നു. ഉമ്മൻചാണ്ടിയെ കുടുക്കിയതിനു പിന്നിൽ ഗണേഷ്കുമാർ ആണെന്നായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്. എന്നാൽ ഉമ്മൻചാണ്ടിയാണ് തന്റെ കുടുംബം തകർത്തതെന്നു ഗണേഷ്കുമാർ തിരിച്ചടിച്ചതോടെ സോളാർ വിഷയത്തിൽ നിന്നും ശ്രദ്ധ വഴിമാറി.
സുധീർ മലയിലിന്റെ സാക്ഷി മൊഴിയോടെ വീണ്ടും സോളാർ ഗൂഢാലോചന സജീവമാക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്.
ഇതിനിടയിൽ സഹോദരി ഉഷാ മോഹൻദാസ് ഗണേഷ്കുമാറിനെതിരേ തിരിഞ്ഞതും ഗണേഷ് കുമാറിന് തിരിച്ചടിയായി. ഗണേഷ് കുമാർ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ ആക്ഷേപം തികച്ചും അടിസ്ഥാനരഹിതമെന്നും ഗണേഷിനെ സഹായിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചതെന്നുമാണ് സഹോദരി ഉഷ മോഹന്‍ദാസ് വെളിപ്പെടുത്തിയത്.