എഴുകോൺ : കൊല്ലം തിരുമംഗലം ദേശീയപാതയോരത്ത് എഴുകോൺ പഞ്ചായത്ത് അറിയാതെ ബസ് വെയ്റ്റിംഗ് ഷെഡിന്റെ നിർമാണം പൊടിപൊടിക്കുന്നു. നിലവിൽ ബസ് വെയ്റ്റിംഗ് ഷെഡ് ഉള്ളതിന് സമീപം തന്നെയാണ് യാത്രക്കാർക്കും കാൽനടയാത്രക്കാർക്ക് അസൗകാര്യമുണ്ടാക്കി നടപ്പാത കൈയേറി പുതിയ ബസ് വെയ്റ്റിംഗ് ഷെഡ് നിർമിക്കുന്നത്.
ഇതിനായി ഫൗണ്ടേഷനും ബേസ്മെന്റും ഇതിനകം കെട്ടിക്കഴിഞ്ഞിട്ടുണ്ട്. ചീരങ്കാവ് ജംഗ്ഷനിൽ കൊല്ലം ഭാഗത്തേക്ക് ഇപ്പോൾ ഒരു ഷെഡ് നിലവിലുണ്ട്. എന്നാൽ അതിനു സമീപത്തായി വീണ്ടും ഒരു ഷെഡ് അതേ ദിശയിൽ ഫൗണ്ടേഷൻ ഇട്ടിരിക്കുകയാണ്. എഴുകോൺ റെയിൽവേ സ്റ്റേഷന് മുന്നിൽ ഫുട്പാത്ത് മൊത്തം കവർന്ന് വെള്ളക്കെട്ടുള്ള ഭാഗത്തും ബസ് വെയ്റ്റിംഗ് ഷെഡ് പണിയുകയാണ്.
ഇതെല്ലാം ചില നേതാക്കളുടെ പേരെഴുതി വെക്കാനാണെന്നാണ് ആക്ഷേപം ഉയരുന്നത്.എഴുകോൺ കോളന്നൂർ ഭാഗത്ത് സ്വകാര്യ സ്കൂളിന് മുമ്പിൽ റോഡിനു വീതിയില്ലാത്ത സ്ഥലത്ത് നടപ്പാത മുഴുവനും കവർന്ന് വെയ്റ്റിംഗ് ഷെഡ് ഉണ്ടാക്കുകയാണ്.
ഇതെല്ലാം ജനങ്ങൾക്ക് ഉപകാരമല്ലാത്തതും റോഡ് അപകടങ്ങൾ ഉണ്ടാക്കുന്നതുമായിട്ടും അധികൃതർ ഇക്കാര്യത്തിൽ കണ്ണടയ്ക്കുകയാണ്. ഇത്തരം നിർമാണ പണികൾ ഒന്നും പഞ്ചായത്ത് അറിഞ്ഞുകൊണ്ടല്ല ചെയ്യുന്നതെന്നാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പറയുന്നത്.
ചില നേതാക്കളുടെ പേരെഴുതി വെക്കാൻ ചില രാഷ്ട്രീയ പാർട്ടികളാണ് ഇതിനു പിന്നിലെന്നും നടപ്പാത കൈയേറി നടത്തുന്ന ഇത്തരം അതിക്രമങ്ങൾക്ക് എതിരെ നടപടി വേണമെന്നാണ് തിരുമംഗലത്തെയും കോളന്നൂരിലെയും നാട്ടുകാർ ആവശ്യപ്പെടുന്നത്.