ആലുവ: വലിയ ആഘോഷത്തോടെ ഏഴുമാസം മുമ്പ് തറക്കല്ലിട്ട ആലുവ മാർക്കറ്റ് സമുച്ചയ നിർമാണം നിലച്ചു. 11 മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര- സംസ്ഥാന പദ്ധതിയാണ് ഒന്നര മാസമായി മുടങ്ങിക്കിടക്കുന്നത്.
പൈലിംഗ് പ്രവർത്തനം പോലും പൂർത്തിയാക്കാതെ ഒന്നര മാസത്തിലേറെയായി പദ്ധതി നിശ്ചലാവസ്ഥയിലാണ്.
പൈലിംഗിനായി നീക്കിയ മണ്ണും മണലുമെല്ലാം കൂമ്പാരമായെന്നും അവ നീക്കം ചെയ്ത ശേഷമേ പൈലിംഗ് പുനരാരംഭിക്കാൻ കഴിയൂവെന്നുമാണ് കരാറുകാരൻ പറയുന്നത്. ഇതിന് കരാർ ട്രേഡ് യൂണിയനുകളാണ് എടുത്തിരിക്കുന്നത്. പൈലിംഗ് ജോലികൾക്കു ശേഷമുള്ള നിർമാണം ഊരാളുങ്കൽ സൊസൈറ്റി നേരിട്ട് ചെയ്യും.
മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിച്ച് 11 മാസത്തിനകം കെട്ടിടം ഉയർത്തുമെന്ന ഫിഷറീസ് മന്ത്രി സജി ചെറിയാൻ ആലോചനായോഗത്തിൽ പറഞ്ഞെങ്കിലും പദ്ധതിയുടെ പൈലിംഗ് പോലും പൂർത്തീകരിക്കാനായിട്ടില്ല. തെരഞ്ഞെടുപ്പ് തിരക്കുകളിലും മുങ്ങിയതോടെ പദ്ധതി പ്രദേശത്ത് ഇപ്പോൾ നാഥനില്ലാത്ത അവസ്ഥയിലാണ്.