സർവീസ് റോഡ് നിർമാണത്തിനായി പോലീസ് കാവലിൽ വീട് പൊളിച്ചുനീക്കുന്നു.
വടക്കഞ്ചേരി: ദേശീയപാത വടക്കഞ്ചേരി റോയൽ ജംഗ്ഷൻ മുതൽ മംഗലംപാലം വരെയുള്ള ഇരുന്നൂറ് മീറ്ററോളംദൂരം തൃശൂർ ലൈനിനോടുചേർന്നുള്ള സർവീസ് റോഡിന്റെ നിർമാണപ്രവൃത്തികൾ തുടങ്ങി.
മംഗലംപാലം ഭാഗത്ത് നിലവിലെ പാലത്തിലേക്കു കൂട്ടിമുട്ടിച്ചാണ് സർവീസ് റോഡ് നിർമാണം നടത്തുക. പാലം വീതികൂട്ടിയുള്ള വർക്കുകൾ പിന്നീട് ആലോചിക്കും. സർവീസ് റോഡ് കൂട്ടിമുട്ടുന്നതോടെ അഞ്ചുമൂർത്തിമംഗലം ദൃശ്യമാർബിൾ ജംഗ്ഷൻ മുതൽ തേനിടുക്കുവരെ തൃശൂർ ലൈനിനോട് ചേർന്ന് സർവീസ് റോഡാകും.
സർവീസ് റോഡ് നിർമാണത്തിന്റെ ഭാഗമായി ഇനിയും പൊളിച്ചുനീക്കാത്ത റോയൽ ജംഗ്ഷനടുത്ത വീട് വിവിധ വകുപ്പുമേധാവികളുടെ നേതൃത്വത്തിൽ പോലീസ് സഹായത്തോടെ ഇന്നലെ പൊളിച്ചുനീക്കാൻ തുടങ്ങി. ഇരുനില വീടിന്റെ പകുതിയോളം ഭാഗവും ദേശീയപാത വികസനത്തിനായി ഏറ്റെടുത്തതാണെന്നാണ് കണ്ടെത്തൽ.
സ്ഥലത്തിന്റെ നഷ്ടപരിഹാര തുകയും വീട്ടുകാർ കൈപ്പറ്റിയിരുന്നു. കൈയേറ്റം സംബന്ധിച്ച് വീട്ടുകാരെ പല തവണ ബോധ്യപ്പെടുത്തിയിട്ടും സ്വയം ഒഴിഞ്ഞുപോകാത്തതിനെ തുടർന്നാണ് വകുപ്പുകളുടെ നടപടിയുണ്ടായത്.
തഹസിൽദാറുടെ നേതൃത്വത്തിൽ റവന്യു അധികൃതരും സിഐ കെ. പി. ബെന്നി, എസ്ഐ സാജു എന്നിവരുടെ നേതൃത്വത്തിൽ പോലീസും നാഷണൽ ഹൈവെ അഥോറിറ്റിയും കരാർ കമ്പനിക്കാരും സ്ഥലം ഒഴിപ്പിക്കാൻ എത്തിയിരുന്നു.
വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ദേശീയപാതയിൽ 60 കിലോമീറ്ററിനുള്ളിലെ ഒഴിപ്പിക്കൽ നടപടി ഇതോടെ പൂർത്തിയായതായി അധികൃതർ പറഞ്ഞു.
Tags : service road nattuvisesham local news