വൈക്കം: നിർദിഷ്ട തുറവൂർ-പമ്പ സംസ്ഥാന പാതയുടെ ഭാഗമായ നേരേകടവ്- മാക്കേക്കടവ് കായൽപാലം നിർമാണവുമായി ബന്ധപ്പെട്ട അവസാന ഗർഡറും ഇന്നലെ നേരേകടവ് ഭാഗത്ത് സ്ഥാപിച്ചു. പാലത്തിന് ആകെ 22 സ്പാനുകളാണുള്ളത്.
ഇതിൽ 20ാം സ്പാനിന്റെ മേൽത്തട്ട് കോൺക്രീറ്റിംഗിനുള്ള ജോലികൾ പുരോഗമിക്കുന്നതിനൊപ്പം നേരേകടവ് ഭാഗത്തെ 150 മീറ്റർ അപ്രോച്ച് റോഡ് നിർമിക്കുന്നതിനുള്ള സംരക്ഷണഭിത്തി കെട്ടുന്നതിനുമുള്ള നടപടികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
മാക്കേക്കടവിൽ അപ്രോച്ച് റോഡ് നിർമാണനടപടികൾ ഉടൻ ആരംഭിക്കും. പാലത്തിന്റെ കൈവരികൾ നിർമിക്കുന്ന ജോലികൾ മാക്കേക്കടവിലെ യാഡിൽ പുരോഗമിക്കുകയാണ്. അടുത്ത മാസം അവസാനത്തോടെ നിർമാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.
11.23 മീറ്റർ വീതിയിലാണ് നേരേകടവ് - മാക്കേക്കടവ് പാലം നിർമിക്കുന്നത്. 98.09 കോടി രൂപ ചെലവിൽ സംസ്ഥാന പൊതുമരാമത്ത് പാലം വിഭാഗമാണ് നിർമാണം നടത്തുന്നത്. വർഷങ്ങൾ നീണ്ട കേസുകളും തർക്കങ്ങളുമായി നിലച്ച നിർമാണം 2024 മാർച്ചിലാണ് പുനരാരംഭിച്ചിത്.
നേരേകടവ് മുതൽ ഉദയനാപുരംവരെ നീളുന്ന രണ്ടര കിലോമീറ്റർ റോഡിന് നിലവിൽ നാലു മീറ്റർ വീതി മാത്രമാണുള്ളത്. റോഡിന്റെ വശങ്ങളിൽനിന്നു ഭൂമി ഏറ്റെടുത്ത് 11 മീറ്റർ വീതിയിൽ നിലവിലുള്ള കലുങ്കുകൾ പുതുക്കിപ്പണിത് ആധുനിക നിലവാരത്തിലുള്ള റോഡ് നിർമിക്കുന്നതിന് ഏകദേശം 85 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ പദ്ധതി സർക്കാരിന്റെ സജീവ പരിഗണനയിലാണ്. വരുന്ന ബജറ്റിൽ ഈ പദ്ധതി സർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള റോഡിന്റെ പരമാവധി വീതിയിൽ ബിഎംആൻഡ് ബിസി നിലവാരത്തിൽ മറ്റ് അനുബന്ധ പ്രവർത്തികളടക്കം പൂർത്തീകരിക്കാൻ ആവശ്യമായ നടപടികളും സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.
ഇന്നലെ രാവിലെ നേരേകടവിൽ പാലത്തിന്റെ അവസാന ഗർഡർ സ്ഥാപിക്കുന്നതിന്റെ സന്തോഷം പങ്കിടാൻ മുൻ എംപി എ.എം. ആരിഫ്, എംഎൽഎമാരായ സി.കെ.ആശ, ദലീമ തുടങ്ങിയവർ എത്തിയിരുന്നു.
Tags : nattu vishesham flyover Construction