തൊടുപുഴ നഗരസഭാ ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ട സാബിറ ജലീലിന് മധുരം നൽകുന്ന ഭർത്താവ് ജലീൽ. മക്കളായ സഹൽ, സജ്മൽ എന്നിവർ സമീപം.
തൊടുപുഴ: നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പിനു മുന്നോടിയായി ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ മിനിട്സിനെച്ചൊല്ലി വിവാദം. കോണ്‍ഗ്രസിനു ലഭിക്കുന്ന ടേമില്‍ ലിറ്റി ജോസഫിനെ അധ്യക്ഷയാക്കണം എന്നു ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബിന്റെ നിര്‍ദേശാനുസരണം മിനിടസില് എഴുതി ചേര്‍ത്തതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. ഇല്ലാത്ത ധാരണ എഴുതിച്ചേര്‍ത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ച ഡിസിസി പ്രസിഡന്റ് സി.പി. മാത്യു മിനിട്സ് അംഗീകരിക്കേണ്ടെന്നും പേരു നീക്കം ചെയ്യാനും പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷന്‍ നിര്‍ദേശം നല്കി.
ലീഗിന് ആദ്യ ടേം എന്നുള്ളത് യുഡിഎഫ് ഉന്നത നേതാക്കള്‍ കഴിഞ്ഞതവണ കോണ്‍ഗ്രസിലെ കെ.ദീപക് ചെയര്‍പേഴ്സണായി അധികാരമേറ്റപ്പോള്‍ തീരുമാനിച്ചതാണെന്നും ഇതു താഴേക്കിടയിലുള്ളവര്‍ക്ക് അറിയില്ലായിരുന്നെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
മിനിട്സില്‍ എഴുതിയത് ഭൂരിപക്ഷ തീരുമാനം: ബ്ലോക്ക് പ്രസിഡന്റ്
തൊടുപുഴ: നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിനു മുന്നോടിയായി ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗത്തിന്റെ മിനിട്സില്‍ എഴുതിയ കാര്യങ്ങള്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ തീരുമാനം അനുസരിച്ചാണെന്നും മിനിട്സില്‍ തിരുത്തല്‍ വരുത്തിയിട്ടില്ലെന്നും ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ് വ്യക്തമാക്കി.
ആദ്യ ടേമില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം സീറ്റ് കൂടുതലുള്ള കോണ്‍ഗ്രസിന് ലഭിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പിന്നീട് യുഡിഎഫ് ധാരണ പ്രകാരം ആദ്യ ടേം ലീഗിനു നല്‍കുകയായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി നിഷാ സോമന് ചെയര്‍പേഴ്സണ്‍ സ്ഥാനത്തിനായി അവകാശ വാദം ഉന്നയിച്ചിരുന്നു. ഇതോടെ ഡിസിസിയുടെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ കോര്‍കമ്മിറ്റിയില്‍ മുന്‍ നഗരസഭാ ചെയര്മാന് ടി.ജെ. ജോസഫിന്റെ മകളും 28-ാം വാര്‍ഡ് കൗണ്‍സിലറുമായ ലിറ്റി ജോസഫിനെ അധ്യക്ഷയാക്കണമെന്ന് എട്ടു കൗണ്‍സിലര്‍മാരും ആവശ്യം ഉന്നയിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട കത്ത് കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും അയച്ചുകൊടുത്തിരുന്നു. ഭൂരിപക്ഷ കൗണ്‍സിലര്‍മാരുടെ അഭിപ്രായമാണ് മിനിട്സില്‍ എഴുതിയത്. ഇതില്‍ പാര്‍ട്ടിയില്‍നിന്ന് ചിലര്‍ ആക്ഷേപമുന്നയിച്ചതോടെ ഡിസിസി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ഇന്നലത്തെ യോഗത്തിന്റെ മിനിട്സ് റദ്ദാക്കിയതായും ഷിബിലി സാഹിബ് പറഞ്ഞു.
വോട്ടെടുപ്പില്‍നിന്ന്
വിട്ടുനിന്ന് ആര്. ഹരി
തൊടുപുഴ: നഗസഭ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്ന് ആര്. ഹരി. കോലാനി വാര്‍ഡില്‍നിന്നു വിജയിച്ച ആര്. ഹരി ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ ബാലറ്റ് വാങ്ങാതെയാണ് വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത്. ഉച്ചകഴിഞ്ഞ് വൈസ് ചെയര്‍പേഴ്സണെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ അദ്ദേഹം പങ്കെടുത്തില്ല.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ഹരിയെ ഇത്തവണ യുഡിഎഫ് പിന്തുണച്ചിരുന്നു. കേരള കോണ്‍ഗ്രസിന്റെ സീറ്റാണിത്. സ്ഥാനാര്‍ഥിയെ നിര്‍ത്താതെയാണ് ഹരിക്കു പാര്‍ട്ടി പിന്തുണ നല്‍കിയത്. എന്നാല്‍, ചെയര്മാന് സ്ഥാനാര്‍ഥി ആരാണെന്ന് തന്നോട് ആരും പറഞ്ഞിരുന്നില്ലെന്ന് ഹരി പ്രതികരിച്ചു. ഈ കൗണ്‍സിലിന്റെ കാലയളവില്‍ താന്‍ പൂര്‍ണമായും സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.