കായംകുളം: തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും കായംകുളത്ത് യുഡിഎഫിൽ സീറ്റ് തർക്കം തുടരുന്നു. പ്രധാനമായും കോൺഗ്രസ് -ലീഗ് സീറ്റ് തർക്കമാണ് കീറാമുട്ടിയായി തീർന്നിരിക്കുന്നത്. ലീഗ് മത്സരിക്കുന്ന ഏഴു വാർഡുകളിൽ ചിലത് വാർഡ് പുനർനിർണയത്തിലൂടെ വിഭജിക്കപ്പെട്ടതാണ് ചർച്ച കീറാമുട്ടിയായത്. ആറാം വാർഡിനുവേണ്ടി യാണ് ലീഗ് അവകാശം ഉന്നയിച്ചത്.
അത് കോൺഗ്രസ് സ്ഥിരം മത്സരിക്കുന്ന വാർഡായതിനാൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം വിട്ടുകൊടുക്കാൻ സമ്മതിച്ചില്ല. ഇതിനിടയിലാണ് നഗരസഭാ ചെയർമാൻ സ്ഥാനം പട്ടികജാതി സംവരണമായി മാറിയത്. അതോടെ വാർഡ് ഒന്ന് ലീഗിന് എന്ന രീതിയിലായി ചർച്ച. അവിടെയും തർക്കമായി, കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ച വാർഡാണ് ഒന്ന്. പക്ഷെ പുനർനിർണയ പ്രകാരം അതും വിഭജിക്കപ്പെട്ട് വാർഡ് 45 എന്ന പുതിയ വാർഡ് ഉണ്ടായി. പഴയ രണ്ടിലെ ഭൂരിപക്ഷം വോട്ടുകളും പുതിയ ഒന്നിലായി.
വാർഡ് 45 ലീഗിന് നൽകാൻ കോൺഗ്രസ് തയാറാണ്. അത് വനിതാ വാർഡാണ് എന്നതാണ് പ്രശ്നം. ഒരു ലീഗ് നേതാവിന് സീറ്റിനു വേണ്ടിയാണ് മുന്നണി താത്പര്യം നോക്കാതെ പത്തുവർഷമായി ഇടതു മുന്നണി ഭരിക്കുന്ന നഗരഭരണം തിരിച്ചുപിടിക്കാനുള്ള അവസരം അനാവശ്യ തർക്കങ്ങളിലൂടെ നശിപ്പിക്കുന്നു എന്നാണ് കോൺഗ്രസിലെ ചിലർ ആക്ഷേപം ഉന്നയിക്കുന്നത്.
Tags : Kayamkulam nattuvisesham local news