തൃശൂർ: വാട്ടർകണക്ഷന് അമിതമായി തുക ഈടാക്കുന്നതിനെതിരേ കോർപറേഷൻ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. ഭീമമായ തുക അടയ്ക്കുന്നവർ മേയറുടെ മുന്പിൽ കുമ്പിട്ടുനിന്നാൽ തുക ഗഡുക്കളായി അടയ്ക്കാൻ അവസരം ഒരുക്കുന്ന മേയർ, പാവപ്പെട്ടവന്റെ കഴുത്തിനു കുത്തിപ്പിടിച്ചാണ് പണം പിഴിഞ്ഞെടുക്കുന്നതെന്നും യുഡിഎഫ് കൗൺസിലർ ജോൺ ഡാനിയേൽ.
എ.സി. ഷാജി എന്ന വ്യക്തി കോടതിയെ സമീപിച്ചതിലൂടെ വാട്ടർ കണക്ഷന് അമിതമായി ചാർജ് ഈടാക്കിയതു കണ്ടെത്തുകയും 14,700 രൂപ ബിൽ വന്ന അദ്ദേഹത്തിനു തുക 538 രൂപയായി കുറച്ചുനൽകുകയും ചെയ്തു. ഈ സാഹചര്യത്തിൽ കോടതിയെ സമീപിക്കാൻ കഴിയാത്ത സാധാരണക്കാരിൽനിന്നു പിരിച്ചെടുത്ത അമിതമായ തുക തിരിച്ചുനൽകണമെന്നു ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.
എന്നാൽ, അതു പറ്റില്ലെന്നു മേയറും, കോർപറേഷന് ബാധ്യത ഉണ്ടാകുമെന്നും നിയമപരമായി പോകാമെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയും പറഞ്ഞതോടെ പ്രതിഷേധം വീണ്ടും ശക്തമായി.
77 അജൻഡകളുമായാണ് യോ ഗം ചേർന്നതെങ്കിലും ഒരു ദിവസംവരെ നീളാവുന്ന കൗൺസിൽ യോഗം ഇന്നലെ വെറും ഒരു മണിക്കൂറിൽ അവസാനിച്ചു. പല അജൻഡകളും കൃത്യമായ റിപ്പോർട്ടിന്റെയും മറ്റു പ്രശ്ങ്ങളും ചൂണ്ടിക്കാട്ടി മാറ്റിവയ്ക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടതോടെയാണ് യോഗം ശരവേഗത്തിൽ അവസാനിച്ചത്.
കൗൺസിൽ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ ഒരുദിവസം രണ്ടു കൗൺസിൽ യോഗം ചേർന്നത് നേരത്തേതന്നെ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.യുഡിഎഫ് കൗൺസിലർ ലാലി ജെയിംസ് ഇക്കാര്യം യോഗത്തിൽ ഉന്നയിച്ചു.
റോഡുകളിലെ കുഴികളിൽവീണ് മരണപ്പെട്ടവരെ തിരിഞ്ഞുനോക്കാത്ത മേയർ, കാലാവധി അവസാനിക്കുംമുന്പേ അവർക്കു ധനസഹായം പ്രഖ്യാപിക്കണമെന്നു പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു.
ഓഡിറ്റ് റിപ്പോർട്ട് ഭരണസമിതിക്കെതിരായ
കുറ്റപത്രമെന്നു പ്രതിപക്ഷം
തൃശൂർ: കോർപറേഷന്റെ 2023–24 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ഭരണസമിതിക്കെതിരേ ഗുരുതരമായ സാമ്പത്തികക്രമക്കേടുകളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്നു പ്രതിപക്ഷം. റിപ്പോർട്ട് ഭരണസമിതിക്കെതിരായ കുറ്റപത്രമാണെന്നു പ്രതിപക്ഷനേതാവ് രാജൻ പല്ലൻ പറഞ്ഞു.
നടപ്പാക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും നാലു ജലവൈദ്യുതപദ്ധതികൾക്കായി കോടിക്കണക്കിനു രൂപ ചെലവഴിച്ചുവെന്നും, കെഎസ്ഇബി തള്ളിക്കളഞ്ഞ പദ്ധതി കോർപറേഷൻ വീണ്ടും ഏറ്റെടുത്ത് 40 ലക്ഷം രൂപ നഷ്ടം വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
നഗരത്തിലെ റോഡുകളുടെ ദയനീയാവസ്ഥ, ലാലൂരിലെ ബയോമൈനിംഗിലെ കോടികളുടെ അഴിമതി, അഞ്ചു കോടി രൂപ ചെലവഴിച്ച് സിസിടിവി സ്ഥാപിക്കൽ പദ്ധതിയിലെ ക്രമക്കേട് എന്നിവയാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. നഗരത്തിലെ സിസിടിവി പദ്ധതിക്കായി പിരിച്ചെടുത്ത തുക കാണാനില്ലെന്നും, ആകെ രണ്ടുലക്ഷം രൂപ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും രാജൻ പല്ലൻ ആരോ
പിച്ചു. ബയോബിൻ വാങ്ങിയതിൽ നാലുലക്ഷം രൂപ അധികം കമ്പനിക്കു നൽകി.
സ്വരാജ് റൗണ്ടിലെ റോഡുകളുടെ തകർച്ചയും ചർച്ചയിൽ വന്നു. കോൺക്രീറ്റ് ചെയ്ത റോഡുകളിൽ ടാറിടരുതെന്ന് മുന്നറിയിപ്പു നൽകിയിട്ടും, അന്നത്തെ മേയർ ആർ. ബിന്ദു വഴങ്ങിയതിനെതുടർന്ന് ഇപ്പോൾ ടാർപാളി ഇളകി സഞ്ചാരയോഗ്യമല്ലാതായെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ലാലൂരിലെ ബയോമൈനിംഗിനായി അഞ്ചര കോടി രൂപ ചെലവഴിച്ചിട്ടും യാതൊരു മൈനിംഗും നടന്നിട്ടില്ലെന്നും വൻ അഴിമതിയാണ് പിന്നിലെന്നും യുഡിഎഫ് കൗൺസിലർമാരായ ജോൺ ഡാനിയലും ലാലി ജെയിംസും ആരോപിച്ചു. റോഡ് അടിച്ചുവാരുന്നതിനായി 75 ലക്ഷം രൂപ ചെലവിൽ വാങ്ങിയ വാഹനവും ഇപ്പോൾ അനങ്ങാതെ കിടക്കുകയാണെന്നു റിപ്പോർട്ടിൽ പരാമർശമുണ്ട്.
എന്നാൽ, അപാകതകൾ തിരുത്താനാണ് ഓഡിറ്റ് പരാമർശമെന്നും അഴിമതി ആരോപിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി മേയർ എം.എൽ. റോസി മറുപടിനൽകി.
ലൈഫ് പദ്ധതിയിൽ സംസ്ഥാ നത്തു മികച്ച പ്രകടനം കാഴ്ചവച്ച കോർപറേഷനായി തൃശൂരിനെ തെരഞ്ഞെടുത്തതായി മേയർ എം.കെ. വർഗീസ് അറിയിച്ചു.