അപകടമുന്നറിയിപ്പ് നല്കി സ്ഥാപിച്ച ചെറിയ ബോര്‍ഡ്.
ഹരിപ്പാട്: ദേശീയപാതയിലെ ഹരിപ്പാട് ഗവ. ആശുപത്രി ജംഗ്ഷനിലെ കൊടുംവളവില്‍ വീണ്ടും അപകടം. കഴിഞ്ഞ ഞായറാഴ്ച രാത്രി ഇവിടെയുണ്ടായ വാഹനാപകടത്തില്‍ താമല്ലാക്കല്‍ സ്വദേശികളായ ശ്രീനാഥ്, ഗോകുല്‍ എന്നിവര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. റോഡിന്റെ അസാധാരണമായ മിനുസവും മുന്നറിയിപ്പ് ബോര്‍ഡുകളുടെ കുറവും കാരണം ഈ പ്രദേശം ഒരു അപകടക്കെണിയായി മാറിയിരിക്കുകയാണ്.
വേഗത്തില്‍വന്ന ബസും
മിനുസമേറിയ റോഡും
ഗുരുവായൂരില്‍നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് ഇവര്‍ സഞ്ചരിച്ച ബൈക്കിലിടിച്ചാണ് അപകടം സംഭവിച്ചത്. നല്ല വേഗത്തിലായിരുന്ന ബസ് വളവ് തിരിയുന്നതിനിടെ റോഡിന്റെ മധ്യഭാഗത്തേക്കു കയറിയാണ് വന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
അതേസമയം, വണ്‍വേ കടന്നുവന്ന ബൈക്കും റോഡിന്റെ മധ്യഭാഗത്തിനടുത്തായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചു. റോഡിന്റെ ഉപരിതലത്തിലുള്ള അമിതമായ മിനുസം കാരണം വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് തിരിച്ചാല്‍ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. അപകടം കണ്ടവര്‍ പറയുന്നത്, ബസ് അല്പം വേഗം കുറച്ചിരുന്നെങ്കില്‍ ഈ ചെറുപ്പക്കാര്‍ രക്ഷപ്പെടുമായിരുന്നു എന്നാണ്.
പഴയ റോഡ്,
അപകടങ്ങള്‍ നിത്യസംഭവം
മൂന്നുവര്‍ഷം മുന്‍പ് ദേശീയപാത പുനര്നിര്മിച്ചപ്പോഴും ഈ ഭാഗത്ത് തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടായിരുന്നു. നങ്ങ്യാര്കുളങ്ങരയ്ക്കും താമല്ലാക്കലിനും മധ്യേ ആറുമാസത്തിനിടെ നാല്‍പ്പതോളം അപകടങ്ങളുണ്ടായതിനെത്തുര്ന്ന് റോഡിലെ മിനുസം മാറ്റാനായി ടാറിംഗ് കുത്തിയിളക്കി മെറ്റല്‍പ്പൊടി വിതറി വീണ്ടും ടാര്‍ ചെയ്തിരുന്നു.
ആറുവരിപ്പാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ മിക്കയിടത്തും പഴയ റോഡ് പൊളിച്ചുമാറ്റിയെങ്കിലും ഗവ. ആശുപത്രി ജംഗ്ഷന് മുതല്‍ താമല്ലാക്കല്‍ വരെയുള്ള ഭാഗത്ത് ഇപ്പോഴും ഉപയോഗിക്കുന്നത് ഈ പഴയ പ്രശ്നങ്ങളുള്ള റോഡാണ്.
അപകടസൂചനകള്‍
അവഗണിക്കപ്പെടുന്നു
അപകടമുണ്ടായ സ്ഥലത്ത് റോഡ് തെന്നുന്നതാണ് എന്ന മുന്നറിയിപ്പ് ബോര്‍ഡ് ഉണ്ടെങ്കിലും, ഇത് റോഡിന്റെ ഇടതുവശത്ത് തീരെച്ചെറിയ രൂപത്തില്‍, ആലപ്പുഴ ഭാഗത്തേക്കു പോകുന്ന യാത്രക്കാര്‍ക്ക് മാത്രം കാണാവുന്ന വിധത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഹരിപ്പാട്ടേക്ക് വരുന്നവര്‍ക്ക് അപകടസൂചന നല്കാന് ബോര്‍ഡുകളില്ല.
കരാറുകാരുടെ വീഴ്ച
ദേശീയപാത നിര്‍മാണ സ്ഥലങ്ങളില്‍ വലിയ അപകടസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് കളക്ടര്‍ പലപ്രാവശ്യം നിര്‍ദേശം നല്‍കിയിട്ടും പേരി് ബര്ഡുകള് സ്ഥാപിച്ചശേഷം സ്ഥലം വിടുന്നരീതിയാണ കരാറുകാര്‍ പിന്തുടരുന്നത്.
വെളിച്ചമില്ല, വഴിയുമില്ല;
രാത്രിയാത്ര ദുരിതം
ദേശീയപാത നിര്‍മാണം നടക്കുന്ന മിക്കയിടത്തും വഴിവിളക്കുകളില്ല. റോഡുപണി തുടങ്ങിയപ്പോള്‍ പഴയ വിളക്കുകള്‍ അഴിച്ചുമാറ്റിയതാണ്. കരാറുകാര്‍ താത്കാലികമായി ലൈറ്റുകള്‍ സ്ഥാപിക്കേണ്ടതുണ്ടെങ്കിലും അപകടം ഉണ്ടാകുമ്പോള്‍ മാത്രം കുറച്ചുദിവസം വെളിച്ചം സ്ഥാപിക്കുകയാണ് പതിവ്. കൂടാതെ, ഗതാഗതത്തെ വഴിതിരിച്ചുവിടുന്ന കാര്യത്തിലും വ്യക്തമായ ധാരണകളില്ലാത്തത് പ്രശ്നമുണ്ടാക്കുന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപം വഴിതെറ്റി ലോറി റോഡരികില്‍ കൂട്ടിയിട്ട മണ്ണിലേക്ക് ഇടിച്ചുകയറിയ സംഭവം ഇതിന് തെളിവാണ്.
റോഡിന്റെ ഘടനാപരമായ പ്രശ്നങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളിലെ അലംഭാവവുമാണ് ഈ പ്രദേശത്തെ തുടര്‍ച്ചയായ അപകടങ്ങള്‍ക്കു കാരണം. അടിയന്തരമായി ശാശ്വതപരിഹാരം കണ്ടില്ലെങ്കില്‍ കൂടുതല്‍ ജീവനുകള്‍ ഇവിടെ പൊലിയാനുള്ള സാധ്യത തള്ളികളയാനാവില്ല. ഇനിയും ഒരു ജീവനും പൊലിയാതിരിക്കാന്‍ വേണ്ട സത്വര നടപടികള്‍ അധികൃതര്‍ കൈകൊള്ളണമെന്ന് യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെട്ടു.