കോട്ടയം: ചങ്ങനാശേരി, കോട്ടയം വികാരിയാത്തുകളുടെ പ്രഥമ തദ്ദേശീയ വികാരി അപ്പസ്തോലിക്കയും കോട്ടയം വിസിറ്റേഷൻ സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യൻ മാർ മാത്യു മാക്കീലിന്റെ ചരമവാർഷികം ആചരിച്ചു. ജനുവരി 18 മുതൽ 26വരെ ധന്യന്റെ കബറിടം സ്ഥിതി ചെയ്യുന്ന കോട്ടയം ഇടയ്ക്കാട്ട് സെന്റ് ജോർജ് ഫെറോനാ പള്ളിയിലായിരുന്നു ചടങ്ങുകൾ.
രാവിലെ 6.30നുള്ള ദിവ്യബലിയെത്തുടർന്ന് ദിവ്യകാരുണ്യാരാധന, ഉപ്പൂട്ടികവലയിൽനിന്നു പദയാത്ര, വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയും നടന്നു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോസഫ് പണ്ടാരശേരിയിൽ, മാർ ജോയി ആലപ്പാട്ട്, മാർ ജോസഫ് പെരുന്തോട്ടം , ഗീവർഗീസ് മാർ അംഫ്രം, കോട്ടയം അതിരൂപതയിലെ നവ വൈദികർ, ഫാദർ ചെറിയാൻ തുണ്ടുപറമ്പിൽ സിഎംഐ, ഫാദർ തോമസ് ആനിമൂട്ടിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. ഇവരോടൊപ്പം യഥാക്രമം ഇടയ്ക്കാട്ട്, ചുങ്കം, കൈപ്പുഴ, ഉഴവൂർ, പിറവം, കിടങ്ങൂർ, കടുത്തുരുത്തി, മലങ്കര എന്നീ ഫൊറോനകളിലെ വൈദികരും സഹകാർമികരായിരുന്നു.
സമാപന ദിനമായ 26ന് രാവിലെ 11ന് കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. ജോസ് കുന്നുവെട്ടിയേൽ, ഫാ. ബിനോ ചേരിയിൽ, ഫാ. സൈമൺ പുല്ലാട്ട് എന്നിവർ സഹകാർമികരായിരുന്നു.
വിശുദ്ധിയുടെ പടവുകളിൽ ധന്യൻ മാർ മാക്കീൽ സ്വന്തമാക്കിയ മുന്നേറ്റം വിശ്വാസികൾക്കു മുന്നിൽ ഒരു വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും കാരുണ്യ പ്രവൃത്തികളിലൂടെ നമുക്കും വിശുദ്ധിയിൽ വളരാൻ സാധിക്കുമെന്നും സന്ദേശത്തിൽ മാർ മൂലക്കാട്ട് ഓർമപ്പെടുത്തി. ഒൻപതു ദിവസം നീണ്ട അനുസ്മരണ ശുശ്രൂഷകളിൽ അതിരൂപതാംഗങ്ങൾക്കു പുറമേ നാനാജാതി മതസ്ഥരും പങ്കെടുത്തു.
Tags : death anniversary mathew makkil