ഹരിപ്പാട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹരിപ്പാട് ഗ്രൂപ്പിൽ തൃപ്പക്കുടം സബ് ഗ്രൂപ്പിൽപ്പെട്ട ആയാപറമ്പ് പുളിവേലിൽ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഉപദേശക സമിതിയുടെ കാലാവധി പൂർത്തിയായി. നാളിതുവരെ പുതിയ സമിതി രൂപീകരിച്ചിട്ടില്ല. പുതിയ ഭരണസമിതി രൂപീകരിക്കണമെന്ന് ആവശ്യവുമായി ഭക്തർ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ മുമ്പാകെ പരാതി നൽകിയിരിക്കുകയാണെന്നു ഭക്തജന കൂട്ടായ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2023 -25 കാലയളവിലെ ക്ഷേത്ര ഉപദേശകസമിതിയുടെ കാലാവധി കഴിഞ്ഞു പുതിയ സമിതിയെ തെരഞ്ഞെടുക്കുന്നതിനായി അസി. കമ്മീഷണർ നവംബർ 14ന് യോഗം വിളിച്ചുകൂട്ടിയിരുന്നു. യോഗത്തിൽ സമിതിയിൽ കടന്നുകൂടാൻ പറ്റാത്ത ഏതാനും പേർ നിലവിൽ ഉണ്ടായിരുന്ന സമിതിയെക്കുറിച്ച് ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കുകയും ചെയ്തു. ഇതേത്തുടർന്ന് അസിസ്റ്റന്റ് കമ്മീഷണർ ക്ഷേത്രം വരുമാനമില്ലാത്തതും വികസനം ഇല്ലാത്തതും കൂടാതെ ചെറിയ ക്ഷേത്രമാ ണെന്നും കുറ്റപ്പെടുത്തിയതായി ഭക്തജനങ്ങൾ പരാതിയിൽ പറയുന്നു.
ഇത് യോഗത്തിൽ പങ്കെടുത്ത ആളുകൾ ചേരിതിരിഞ്ഞ് സംസാരിക്കുന്നതിനു കാരണമായി. കഴിഞ്ഞ നാലു വർഷത്തിൽ ക്ഷേത്രത്തിലെ വരുമാനം പരിശോധിച്ചാൽ നിലവിലെ ഭരണസമിതിയുടെ കീഴിൽ രണ്ടു വർഷം കൊണ്ടു വരുമാനത്തിൽ ഉണ്ടായ വർധന ബോധ്യപ്പെടുന്നതാണ്.
ഹാജരായ 58 അംഗങ്ങൾ വരുന്ന ഒരു വിഭാഗം അസി. കമ്മീഷണർ പറഞ്ഞ സമവായം അല്ലെങ്കിൽ നറുക്കെടുപ്പ് എന്നതിൽ നറുക്കെടുപ്പിന് സമ്മതമായിരുന്നുവെങ്കിലും 13 അംഗങ്ങൾ വരുന്ന എതിർ വിഭാഗം സമവായം മതിയെന്ന അഭിപ്രായപ്പെട്ടു.
ഭൂരിപക്ഷം വരുന അംഗങ്ങളുടെ അഭി പ്രായത്തെ അവഗണിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് നടത്താതെ അസി. കമ്മീഷണർ ഇറങ്ങിപ്പോവുകയാണ് ഉണ്ടായതെന്നും ഇവർ ആരോപിക്കുന്നു. കൂടാതെ യോഗത്തിൽ പങ്കെടുത്ത 71 ഓളം പേരുടെ ഹാജർ ബുക്കിൽ രേഖപ്പെടുത്താനും അവസരം നൽകിയില്ലെന്നും ഭക്തജന കൂട്ടായ്മ പരാതിയിൽ പറയുന്നു. രാധാകൃഷ്ണൻ, സുദർശനൻ, പുഷ്കരൻ, അംബിക, സരസ്വതി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.