ഡോ. സി.എം. സ്കറിയ.
ജെയിസ് വാട്ടപ്പിള്ളില്‍
തൊടുപുഴ: ആയിരങ്ങള്‍ക്ക് കരുണയും കരുതലുമേകിയ ജില്ലയിലെ ആദ്യ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. സി.എം. സ്കറിയ മാരാംകണ്ടത്തില്‍ 54 വര്‍ഷത്തെ സേവനത്തിനു ശേഷം ഈ മാസം 31നു വിരമിക്കുന്നു. കരിമണ്ണൂര്‍ സെന്റ് ജോസഫ് എച്ച്എസ്എസില്‍നിന്നു സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍നിന്നു പ്രീ -യൂണിവേഴ്സിറ്റിയും ബിഎസ്സിയും പാസായി.
തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു ചേര്‍ന്നു. ഇവിടുത്തെ ആദ്യ ബാച്ച് വിദ്യാര്‍ഥിയായിരുന്നു. എംബിബിഎസ് പാസായ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നു എംഎസും,ഡി ഓര്‍ത്തോയും പാസായി. പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചു.
ഇവിടെ ജോലി ചെയ്തുവരുന്നതിനിടെ തന്റെ സേവനം നാട്ടിന്‍പുറത്തെ സാധാരണക്കാര്‍ക്കു നല്‍കണമെന്ന ആഗ്രഹത്തോടെ ജോലി രാജിവച്ചു. തുടര്‍ന്നു 12 വര്‍ഷം തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ അസ്ഥിരോഗ വിദഗ്ധനായി സേവനംചെയ്തു. ഇക്കാലയളവില്‍ റോഡപകടങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തുന്ന രോഗികളില്‍ പലരും കേസ് ഒത്തുതീര്‍പ്പാക്കി പോകുകയായിരുന്നു പതിവ്. എന്നാല്‍, ഇത്തരം കേസുകളില്‍ ചെറിയ നഷ്ടപരിഹാരം വാങ്ങി ഒത്തുതീര്‍പ്പാക്കുന്നതിനു പകരം ട്രിബ്യൂണലിനെ സമീപിക്കാന്‍ ആളുകളെ ബോധവത്കരിച്ചു. അതുവഴി മക്കളുടെ വിദ്യാഭ്യാസത്തിനും സ്വന്തമായി വീടുവയ്ക്കാനും പലര്‍ക്കും അവസരം ഒരുങ്ങി.
സര്‍ക്കാര്‍ സര്‍വീസിലിരിക്കെ സ്വന്തം പോക്കറ്റില്‍നിന്നു പൈസ മുടക്കി ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങിയാണ് ഇദ്ദേഹം പലപ്പോഴും തന്റെ ശുശ്രൂഷാ ദൗത്യം നിര്‍വഹിച്ചിരുന്നത്. ജോലി ചെയ്ത അവസരങ്ങളില്‍ കൃത്യനിഷ്ട പാലിക്കുന്നത് ഇദ്ദേഹത്തിന്റെ പതിവായിരുന്നു. അനുവദിക്കപ്പെട്ട അവധിപോലും ഇദ്ദേഹം എടുത്തിട്ടില്ലെന്നതാണ് ഡോ. സി.എം. സ്കറിയയെ ശ്രദ്ധേയനാക്കുന്നത്. തൊടുപുഴ കോ-ഓപ്പറേറ്റീവ് ആശുപത്രി സ്ഥാപക സൂപ്രണ്ടായിരുന്നു. അടിമാലി മോര്‍ണിംഗ് സ്റ്റാര്‍, വാഴക്കുളം സെന്റ് ജോര്‍ജ് ആശുപത്രി സൂപ്രണ്ട്, സീനിയര്‍ ഓര്‍ത്തോ പീഡിക് സര്ജന് എന്നീ നിലകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ 15 വര്‍ഷമായി കരിമണ്ണൂര്‍ സെന്റ് മേരീസ് ആശുപത്രിയില്‍ സീനിയര്‍ ഓര്‍ത്തോപീഡിക് സര്‍ജനായി സേവനം ചെയ്തുവരികയായിരുന്നു. രോഗികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമേ ഓപ്റേഷന്‍ നിര്ദേശിച്ചിരുന്നുള്ളൂവെന്നതും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. പാവങ്ങളോടും നിര്‍ധനരോടും എന്നും കരുണകാണിച്ചിരുന്നു.സൗമ്യമായ പെരുമാറ്റവും ചികില്‍സാ രംഗത്തെ അനുഭവജ്ഞാനവും ഇദ്ദേഹത്തെ രോഗികള്‍ക്ക് പ്രിയപ്പെട്ടവനായി മാറ്റിയിരുന്നു.
മുളപ്പുറം മാരാംകണ്ടത്തില്‍ പരേതരായ മര്‍ക്കോസ്-ഏലി ദമ്പതികളുടെ മകനാണ്. ഭാര്യ: പൊന്നമ്മ. മക്കള്‍: ജോര്‍ജ് (ഓയില്‍ റിഗ് മാനേജര്‍, കുവൈറ്റ്), ഡോ. സംഗീത (കുവൈറ്റ്, ഗവ. സര്‍വീസ്), സന്ധ്യ (മൈക്രോ ബയോളജിസ്റ്റ്, ഓസ്ട്രേലിയ).