മുക്കം: അഡ്മിനിസ്ട്രേറ്റ് ഭരണം നിലനിൽക്കുന്ന കാരശേരി സർവീസ് സഹകരണ ബാങ്കിൽ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം. ബാങ്ക് ജീവനക്കാരല്ലാത്തവർ യുഡിഎഫ് പ്രവർത്തകരെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.
ബാങ്കിൽ ഫെബ്രുവരി 22 ന് തെരഞ്ഞെടുപ്പ് നടക്കുന്നതിന് കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ കരട് പട്ടിക ആവശ്യപ്പെട്ട് യുഡിഎഫ് അപേക്ഷ നൽകിയെങ്കിലും ഉദ്യോഗസ്ഥർ നൽകിയിരുന്നില്ല. തുടർന്ന് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക ഫോട്ടോ എടുക്കാൻ യുഡിഎഫ് പ്രവർത്തകർ ശ്രമിച്ചപ്പോൾ ബാങ്ക് ജീവനക്കാരല്ലാത്ത പുറത്ത് നിന്നെത്തിയവർ തടയുകയും പട്ടിക വലിച്ചു കീറിക്കളയുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിക്കുന്നു. ബാങ്കിന്റെ ഹെഡ് ഓഫീസിൽ മാത്രമല്ല ചില ബ്രാഞ്ചുകളിലും ഇതാണ് അവസ്ഥയെന്നും ഇവർ പറയുന്നു.
കരട് പട്ടിക സംബന്ധിച്ച് പരാതി നൽകാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ ബാങ്ക് ഭരണം സിപിഎമ്മിന്റെ കൈകളിലെത്തിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്നും യുഡിഎഫ് പ്രവർത്തകർ പറയുന്നു. കരട് പട്ടിക ലഭിച്ചില്ലെങ്കിൽ നിയമപരമായി നേരിടാൻ പോലും യുഡിഎഫിന് പ്രയാസമാകും. എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷത്തിലേക്ക് നീങ്ങിയതോടെ മുക്കം പോലീസും സ്ഥലത്ത് എത്തിയിരുന്നു.
Tags : nattu vishesham Election Karaseri Bank