കുറവിലങ്ങാട്: തെരഞ്ഞെടുപ്പ് രംഗം ഇനിയും ഉണർന്നില്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കാൻ ഇനിയും പല പഞ്ചായത്തുകളിലും കഴിഞ്ഞിട്ടില്ല. സാമൂഹമാധ്യമങ്ങൾക്കപ്പുറം സ്ഥാനാർഥിസാന്നിധ്യം പോലും രംഗത്തില്ല.
ഈ മേഖലയിൽ ഉഴവൂരിൽ മാത്രമാണ് ഇടത്-വലത് മുന്നണികൾ സ്ഥാനാർഥികളെ പൂർണമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെ ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ചിത്രം ഇനിയും വ്യക്തമല്ല. ബ്ലോക്ക് ഡിവിഷനിൽ കോൺഗ്രസ്, കേരള കോൺഗ്രസ്-എം സ്ഥാനാർഥികളാവും മത്സരിക്കുക. എന്നാൽ മോനിപ്പള്ളി ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് വ്യക്തതയില്ല. ഉഴവൂർ ബ്ലോക്കിലെ കോഴാ ഡിവിഷനിലും യുഡിഎഫിന് സ്ഥാനാർഥിയെ പ്രഖ്യാപിക്കാനായിട്ടില്ല.
കുറവിലങ്ങാട് പഞ്ചായത്ത് പ്രദേശത്ത് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇടത്-വലത് മുന്നണികളും ബിജെപിയും സ്ഥാനാർഥിയെ അവതരിപ്പിച്ചിട്ടുണ്ട്. ആം ആദ്മിക്ക് സ്ഥാനാർഥി ഉണ്ടെന്ന് അറിയിച്ചെങ്കിലും ആരും രംഗത്തില്ല. ബ്ലോക്ക് ഡിവിഷനിൽ കോൺഗ്രസ്, കേരള കോൺഗ്രസ്-എം സ്ഥാനാർഥികൾ രംഗത്തുണ്ട്.
കുറവിലങ്ങാട് പഞ്ചായത്തിൽ ഇടതിൽ ഒരു ഘടകകക്ഷി സീറ്റിനെച്ചൊല്ലിയുള്ള അഭിപ്രായഭിന്നത വാർഡുൾക്കൊള്ളുന്ന ബ്ലോക്ക് ഡിവിഷനിലേക്കും ബാധിച്ചിട്ടുണ്ട്.
കടപ്ലാമറ്റം പഞ്ചായത്തിൽ ബ്ലോക്ക് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി രംഗത്തുണ്ട്. പഞ്ചായത്ത് വാർഡുകളുടെ ചിത്രം വ്യക്തമാകാനുണ്ട്. മരങ്ങാട്ടുപിള്ളിയിലും കടപ്ലാമറ്റത്തും ബിജെപി സ്ഥാനാർഥികളുടെ സാന്നിധ്യം പ്രകടമാണ്. കുറവിലങ്ങാട് ആം ആദ്മിയും സജീവമായി രംഗത്തുണ്ട്. കാണക്കാരി, വെളിയന്നൂർ പഞ്ചായത്തുകളിലും പാർട്ടികൾ ഇനിയും സജീവമായിട്ടില്ല.
ദമ്പതികള്‍ മത്സരരംഗത്ത്
പാലാ: ദമ്പതികളായ മുന്‍ പാലാ നഗരസഭാ ചെയര്മാന് ഷാജു തുരുത്തനും ഭാര്യ മുന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. ബെറ്റി ഷാജുവും വീണ്ടും കേരള കോണ്‍ഗ്രസ്-എമ്മിനു വേണ്ടി മത്സരത്തിനിറങ്ങുന്നു.
ഷാജു തുരുത്തന് നഗരസഭാ രണ്ടാം വാര്‍ഡായ മുണ്ടുപാലത്തും ബെറ്റി ഒന്നാം വാര്‍ഡായ പരമലക്കുന്നിലുമാണ് എല്‍ഡിഎഫ് മുന്നണിക്കായി മത്സരിക്കുന്നത്. ഇരുവരും നഗരസഭാ കൗണ്‍സിലര്‍മാരായി കാല് നൂറ്റാണ്ട് പിന്നിട്ടവരാണ്. ഷാജു ഒരു തവണയും ബെറ്റി രണ്ടു തവണയും ചെയര്‍പേഴ്സണ്‍ പദവി അലങ്കരിച്ചിട്ടുണ്ട്. ബെറ്റി വനിതാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മീനച്ചില്‍ സഹകരണ ഭൂപണയബാങ്ക് ഡയറക്ടറും കൂടിയാണ്.
കൊഴുവനാല്‍: പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജും ഭര്‍ത്താവ് ട്വിങ്കിള്‍ രാജും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത്. രണ്ടു പേരും കേരള കോണ്‍ഗ്രസ്-എം പ്രതിനിധികളായി എല്‍ഡിഎഫ് ടിക്കറ്റിലാണ് മത്സരിക്കുന്നത്. ട്വിങ്കിൾ രാജ് കൊഴുവനാൽ പഞ്ചായത്തിലേക്കും നിമ്മി കോട്ടയം ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷനിലുമാണ് മത്സരിക്കുന്നത്.
കംപ്യൂട്ടര്‍ സയന്‍സ് ആൻഡ് എന്‍ജിനിയറിംഗില്‍ ബിരുദാനന്തര ബിരുദധാരിയായ നിമ്മി ഇതേ വിഷയത്തില്‍ ഗവേഷണ വിദ്യാര്‍ഥിയും ജലനിധി പദ്ധതിയുടെ സംസ്ഥാന ഗവേണിംഗ് ബോഡി മെംബറും വനിതാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരികയാണ്. ഭര്‍ത്താവ് ടിങ്കിള്‍ രാജ് കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്നു. മക്കള്‍: ദിയ രാജ്, ദയരാജ്, റയാന് (മൂവരും വിദ്യാര്‍ഥികള്‍).
പ്രായം 21, പഠനത്തിരക്കിലും സ്ഥാനാര്‍ഥിയായി അഞ്ചന
പാലാ: സംസ്ഥാനത്തെതന്നെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാളാണ് അഞ്ചന തെരേസ് മാത്യു. 21-ാം വയസിൽതന്നെ രാഷ്ട്രീയത്തിലും പൊതുരംഗത്തും ഒന്നു പയറ്റി നോക്കാനാണ് അഞ്ചന തെരേസ് മാത്യുവിന്റെ തീരുമാനം.
മീനച്ചില്‍ പഞ്ചായത്ത് കിഴപറയാര് രണ്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് അഞ്ചന. കേരള കോണ്‍ഗ്രസ്-എം ബാനറിലാണ് മത്സരം. ഡിസ്റ്റിംഗ്ഷനോടെ ഹിന്ദിവിദ്വാന്‍ പാസായ അഞ്ചന ഇപ്പോള്‍ പാലാ സെന്റ് തോമസ് കോളജിലെ മലയാള ബിരുദ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്.
കെഎസ്സി-എം മീനച്ചില്‍ മണ്ഡലം സെക്രട്ടറിയാണ്. മിഷന്‍ലീഗ് ഭരണങ്ങാനം മേഖലാ വൈസ് പ്രസിഡന്റും എസ്എംവൈഎം കിഴപറയാര് യൂണിറ്റ് സെക്രട്ടറിയും സണ്‍ഡേ സ്കൂള്‍ അധ്യാപികയുമാണ്. പിതാവ്: ബേബി ജി. വെട്ടത്ത്. അമ്മ: ലൈസമ്മ. സഹോദരങ്ങള്‍: ആന്‍സ് മാത്യു, ആല്‍ഫി മരിയ മാത്യു. മുന്‍ പഞ്ചായത്ത് മെംബര്‍ സണ്ണി വെട്ടത്തിന്റെ സഹോദരപുത്രിയാണ്.
Tags : local nattuvishesham candidates