കൊട്ടാരക്കര: തുക അനുവദിച്ചിട്ടും വൈദ്യുതി ബോർഡിന്റെ കൊട്ടാരക്കര വെസ്റ്റ് സെക്ഷൻ ഓഫീസിന്റെ നിർമാണം തുടങ്ങിയില്ല. ഭൂമി കാട് മൂടി നാടിന് തലവേദനയാകുകയാണ്. റെയിൽവേ സ്റ്റേഷൻ റോഡിൽ വില്ലേജ് ഓഫീസിനുനേരെ എതിർവശത്തായിട്ടാണ് കാട് മൂടിയ ഭൂമി.
ഇവിടെ 25 സെന്റ് ഭൂമിയുണ്ട്. പതിറ്റാണ്ടുകൾക്കുമുൻപ് വൈദ്യുതി ഭവൻ പ്രവർത്തിച്ചിരുന്ന സ്ഥലമാണ്.
എന്നാൽ ഭൂമിയെച്ചൊല്ലി റവന്യൂ വകുപ്പും വൈദ്യുതി ബോർഡും തമ്മിൽ അവകാശ തർക്കം നിലനിന്നിരുന്നു. കോടതി വിധിയിലൂടെയാണ് വൈദ്യുതി ബോർഡ് ഭൂമി സ്വന്തം പേരിലാക്കിയത്. തുടർന്ന് കെട്ടിടം നിർമിക്കാൻ പദ്ധതി തയാറാക്കിയെങ്കിലും ഫയലിന് ഇതുവരെ ജീവൻ വച്ചിട്ടില്ല.
നിലവിൽ കൊട്ടാരക്കര വൈദ്യുതി ഭവനിലാണ് വെസ്റ്റ് സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം നിർമിക്കാനായി 87 ലക്ഷം രൂപ അനുവദിച്ചിട്ട് ഏറെക്കാലമായി. എന്നാൽ നടപടിക്രമങ്ങൾ നീണ്ടുപോവുകയാണ്.ഈ ഭൂമി ഇഴജന്തുക്കളുടെ താവളമായും മാറിയിട്ടുണ്ട്.