വിഴിഞ്ഞം: ചരിത്രത്തിലാദ്യമായി തലസ്ഥാന നഗരത്തിന്റെ ഭരണം ബിജെപി പിടിച്ചെടുത്തതോടെ ദേശീയ ശ്രദ്ധ നേടിയ നഗരസഭ വിഴിഞ്ഞം വാർഡിന്റെ വിധിയെഴുത്തിന് ഇനി അഞ്ചു നാൾ.
കൊട്ടിക്കലാശത്തിനു മൂന്നുനാൾ മാത്രം ബാക്കി. മത്സരം അവസാന ലാപ്പിലേക്കു നീങ്ങിയതോടെ രണ്ടും കല് പിച്ചുള്ള പോരാട്ടത്തിനു തയാറെടുത്തു മുന്നണികൾ. മൈക്ക് അനൗൺസ്മെന്റും കവലപ്രസംഗങ്ങളും റോഡ് ഷോയും കുടുംബ സംഗമങ്ങളും സാംസ്കാരിക സമ്മേളനങ്ങളും നടത്തി വോട്ടർമാരെ പാട്ടിലാക്കാനുള്ള ശ്രമങ്ങൾക്കു മൂർച്ച കൂട്ടിയുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.
ഇനിയുള്ള മൂന്നു ദിവസത്തിനുള്ളിൽ പരമാവധി നേതാക്കളെ കളത്തിലിറക്കി കാടിളക്കിയുള്ള പ്രചാരണമാണു മുന്നണികൾ ലക്ഷ്യമിടുന്നത്.
ഇന്നു നടക്കുന്ന നഗരസഭ സ്റ്റാൻ ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാ മുന്നണികളുടെയും നേതാക്കൾ വിഴിഞ്ഞം വാർഡിലേക്കിറങ്ങും. എന്നാൽ ഇന്നലെ പ്രവർത്തകർക്ക് ഊർജം പകരാൻ എത്തുമെന്നറിയിച്ചിരുന്ന നേതാക്കൾക്കു വരാനായില്ലെങ്കിലും പ്രവർത്തകരുടെ സജീവസാന്നിധ്യത്തിനു കുറവുണ്ടായില്ല.
മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ടു കോൺഗ്രസ് സ്ഥാനാർഥി സുധീർ ഖാനുവേണ്ടി റോഡ് ഷോ നടത്താൻ തീരുമാനിച്ച കുഞ്ഞാലിക്കുട്ടിയും കുടുംബസംഗമം നടത്താനിരുന്ന ചാണ്ടി ഉമ്മനും എത്തിയില്ല. പകരം അണികളെ അണിനിരത്തിയുള്ള ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോ ഇന്നു വൈകുന്നേരം വിഴിഞ്ഞത്ത് അരങ്ങേറും.
ഇടതുപക്ഷ സ്ഥാനാർഥി നൗഷാദിനായി മുരുകൻ കാട്ടാക്കടയുടെ നേതൃത്വത്തിൽ ഇന്നലെ നടത്താനിരുന്ന സംസ്കാരിക സംഗമം നടന്നില്ല. എന്നാൽ കെ.ടി ജലീലിന്റെ റോഡ്ഷോ അരങ്ങേറി. ഇന്നലെ വിഴിഞ്ഞം ജംഗ്ഷനിൽ നിന്നും ആരംഭിച്ച ജലീലിന്റെ റോഡ്ഷോ ടൗൺഷിപ്പിൽ സമാപിച്ചു.
തുടർന്ന് ടൗൺഷിപ്പിൽ ചേർന്ന പൊതുയോഗം മുൻ മന്ത്രി കെ.ടി. ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൂടാതെ കാക്കാരിശി കലാകാരൻ മജു മൈനാകപ്പള്ളിയുടെ കാക്കാൻ വേഷത്തിലുള്ള വോട്ടു പിടിത്തവും വോട്ടർമാർക്കു വേറിട്ട അനുഭവം നൽകി. പ്രധാന ജംഗ്ഷനുകളിലെത്തി വോട്ടർമാരോട് കുശലാന്വേഷണം നടത്തിയാണ് കാക്കാൻ മടങ്ങിയത്.
ബിജെപിക്കും ഉന്നത നേതാക്കൾ കളത്തിലിറങ്ങാത്ത ദിവസമായിരുന്നു ഇന്നലെ. പകരം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നാളെ വാർഡിൽ എത്തുമെന്നു പ്രവർത്തകർ പറയുന്നു.
Tags : nattu vishesham vizhinjam election