വിഴിഞ്ഞം: മീൻ കഴിച്ചുള്ള ഭക്ഷ്യവിഷബാധ തമിഴ്നാട് അതിർത്തിയായ ഊരമ്പ് മുതൽ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളെയും ബാധിച്ചു. എക്സ്പോർട്ടിംഗ് കമ്പനികൾ വിദേശത്തേക്ക് കയറ്റുമതി ചെയ്തശേഷം മിച്ചംവന്ന ഒരു കണ്ടെയ്നർ ചെമ്പല്ലി മീനിന്റെ തലയും മുള്ളും പൂവാർ പള്ളത്തെ മീൻ ചന്തയിൽ എത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് അറിവ് ലഭിച്ചു. മായം കളർത്തിയും പഴകിയതുമായ മീൻ വില്പന സംഘങ്ങൾക്കെതിരെ നടപടിക്കായി അധികൃതർ രംഗത്തിറങ്ങിയത് ഒരു ജില്ല മുഴുവൻ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത ശേഷമെന്ന ആരോപണവും ഉയരുന്നു. ആളുകളുടെ ആരോഗ്യത്തിന് ഹാനികരമായ മീനുകൾ നിറച്ച നൂറ്കണക്കിനു കണ്ടെയ്നർ ലോറികൾ കർണാടക, ആന്ധ്ര, തമിഴ് നാട് ഉൾപ്പെടെയുള്ള അന്യ സംസ്ഥാനങ്ങളിൽനിന്ന് അതിർത്തി കടന്ന് തീരദേശമായ പള്ളം ഫിഷ് മാർക്കറ്റിൽ എത്തുന്നതായി നേരത്തെയും വ്യാപക പരാതി ഉയർന്നിരുന്നു. അന്നൊന്നും അധികൃതർ തിരിഞ്ഞു നോക്കിയിരുന്നില്ല.
തിരുവനന്തപുരം ജില്ലയുടെ അങ്ങോളമിങ്ങോളമുള്ള ചന്തകളിൽ പള്ളത്ത് നിന്നുള്ള മീനുകൾ വ്യാപകമായി എത്തുന്നതായി കച്ചവടക്കാരും സമ്മതിക്കുന്നുണ്ട്. കുട്ടികളെപ്പോലും ഏറെ ബാധിക്കുന്ന തരത്തിൽ കാലപ്പഴക്കം ചെന്ന കോടിക്കണക്കിന് രൂപയുടെ മീനുകൾദിനംപ്രതി വിറ്റഴിക്കുന്ന മാർക്കറ്റിനെതിനെതിരെ നടപടിയെടുക്കാൻബന്ധപ്പെട്ടവർ എത്താറില്ല. ഇതു മുതലെടുത്താണ് മാർക്കറ്റിന്റെ പ്രവർത്തനവും.
പുലർച്ചെ രണ്ടു മുതൽ എത്തുന്ന നൂറു കണക്കിനു കണ്ടെയ്നറുകളിലെ മീനുകൾ രാവിലെ ഏഴുമണിക്കുള്ളിൽ ലേലം ചെയ്ത് പുറത്തേക്ക് മാറ്റിയിരിക്കും. പരാതി ലഭിക്കുമ്പോൾ പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർ മറ്റു ചന്തകളിലെ സാമ്പിളുകളുമായി മടങ്ങുകയാണു പതിവ്. കണ്ടാൽ ശുദ്ധമെന്നു തോന്നിക്കുന്ന തരത്തിൽ മായം കലർത്തിയ മീനാണ് കഴിഞ്ഞ ദിവസം കാഞ്ഞിരംകുളം, പുല്ലുവിള, പഴയകട , കാട്ടാക്കട, നെയ്യാറ്റിൻകര, ഊരമ്പ് ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിറ്റഴിച്ചതെന്നും വിവരമുണ്ട്. ഇതു വ്യാപകമായി ഭക്ഷ്യവിഷബാധക്ക് കാരണമായതായി ആരോഗ്യവകുപ്പധികൃതർ വിലയിരുത്തുന്നത്.
നെയ്യാറ്റിൻ കരജനറൽ ആശുപത്രി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ നേടിയെത്തിയവരുടെ കണക്ക് അൻപതിൽപ്പരം വരുമെന്ന് അധികൃതർ പറയുന്നു. ചെറുകിട സ്വകാര്യ ആശുപത്രികളിൽവന്ന് പ്രാഥമിക ചികിത്സ തേടിപ്പോയവരുടെ കണക്കും അധികൃതർ ശേഖരിക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വിഭാഗം, പുല്ലുവിളസർക്കാർ ആശുപത്രി, പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ വ്യാപക പരിശോധനകൾ തുടരുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ച സാമ്പിളിന്റെ പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് നടപടിയുണ്ടാകുമെന്നും അധികൃതർ പറയുന്നു.
അനധികൃതമായി പ്രവർത്തിക്കുന്ന തീരദേശത്തെ മത്സ്യമാർക്കറ്റിനെതിരെ ഹൈക്കോടതി വരെ ഇടപെട്ടിരുന്നു. എന്നാൽ ഉന്നത രാഷ്ട്രീയ ഇടപെടലും പോലീസും പഞ്ചായത്തധികൃതരും ഒത്തു കളിച്ചു നൽകിയ റിപ്പോർട്ടിന്റെ പിൻബലത്തിൽ മാർക്കറ്റിന്റെ പ്രവർത്തനം നിർബാധം തുടരുന്നതായി നാട്ടുകാർ പറയുന്നു. പരിശോധനക്ക് അധികൃതർ എത്തില്ലെന്ന ധൈര്യവും പിൻബലമായി ഇവർക്കുണ്ട്.