തൃശൂർ കിഴക്കുംപാട്ടുകരയിലെ ബാബുരാജിന്റെ വീട്ടിൽ ഒരുക്കിയ പുൽക്കൂട്.
തൃശൂർ: ആഘോഷങ്ങളെ വ്യത്യസ്തതയിലൂടെ വേറിട്ടുനിർത്തുന്നതിൽ തൃശൂരുകാർ എന്നും മുന്നിലാണ്. ഈ ക്രിസ്മസിലും പതിവുതെറ്റിയില്ല.
കിഴക്കുംപാട്ടുകരയിലെ ഒരു വീട്ടുമുറ്റത്ത് ഒരുക്കിയ പുൽക്കൂടാണ് ഇക്കുറി ശ്രദ്ധാകേന്ദ്രമാകുന്നത്. പുൽക്കൂട്ടിനുള്ളിൽ ആകാശപ്പാതയും കുതിരാൻ തുരങ്കവും പുനരാവിഷ്കരിച്ചതാണ് പ്രത്യേകത.
എസ്എൻഎ ഔഷധശാലയിലെ സ്റ്റോർ കീപ്പറും കിഴക്കുംപാട്ടുകര സ്വദേശിയുമായ ചോങ്കരത്തിൽ വീട്ടിൽ ബാബുരാജാണ് വീട്ടുമുറ്റത്തെ ബൈക്ക് പാർക്കിംഗ് ഏരിയയിൽ കൗതുകമുണർത്തുന്ന രീതിയിൽ പുൽക്കൂടൊരുക്കിയത്. ഇരുന്പുഫ്രെയിം, തെർമോകോൾ, കടലാസ് ചട്ട തുടങ്ങിയവ ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.
എല്ലാ വർഷവും വ്യത്യസ്ത ആശയങ്ങളോടെ പുൽക്കൂട് ഒരുക്കുന്ന ബാബുരാജ്, ഇത്തവണ ഡിസംബർ ഒന്നോടെയാണ് നിർമാണം തുടങ്ങിയത്.
ജോലിക്കുശേഷമുള്ള രാത്രിസമയങ്ങളും ഒഴിവുസമയങ്ങളും ചെലവിട്ടാണ് പുൽക്കൂട് സാക്ഷാത്കരിച്ചത്.
പഴയകാല ഗ്രാമീണവീടുകളുടെ സ്മരണയുണർത്തുന്ന രീതിയിൽ ഓടിട്ട വീട്, അതിനു മുൻവശത്ത് ഒരുക്കിയ ഓടിട്ട തൊഴുത്ത്, അതിന്റെ വരാന്തയിൽ ഉണ്ണിയേശുവിന്റെ തിരുപ്പിറവി എന്നിവ ചേർത്താണ് പുൽക്കൂട് രൂപകല്പന ചെയ്തിരിക്കുന്നത്.
ഭാര്യ മൃദുലയും മക്കളായ കാശിനാഥും ബദ്രിനാഥും നിർമാണപ്രവർത്തനങ്ങളിൽ അച്ഛനൊപ്പം കൈകോർത്തുനിന്നു.