കൊടകരയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു പ്രചാരണയോഗം അടൂർ പ്രകാശ് എംപി ഉദ്ഘാടനംചെയ്യുന്നു.
കൊടകര: ഒപ്പമുള്ള മന്ത്രിമാരെയും ഘടകകക്ഷികളെയും വിശ്വാസത്തിലെടുക്കാത്ത മുഖ്യമന്ത്രിയും സർക്കാരുമാണ് കേരളം ഭരിക്കുന്നതെന്ന് യുഡിഎഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എംപി പറഞ്ഞു.
കൊടകരയിൽ സംഘടിപ്പിച്ച യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പിഎം ശ്രീ പദ്ധതിയും ലേബർ കോഡും രഹസ്യമായി ഒപ്പിട്ടത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ തെളിവാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സർക്കാർ കാണിച്ചിരുന്ന രാഷ്ട്രീയമാന്യത കഴിഞ്ഞ പത്തുവർഷത്തോളമായി ഭരണത്തിലുള്ള പിണറായി സർക്കാർ കാണിക്കുന്നില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായ നിലപാടാണ് ഉമ്മൻ ചാണ്ടി സർക്കാരിനുണ്ടായിരുന്നത്. എംഎൽഎമാരുടെ പാർട്ടി നോക്കാതെയാണ് വികസന ഫണ്ടുകൾ അന്ന് നൽകിയിരുന്നത്.
യുഡിഎഫ് കൊടകര മണ്ഡലം കമ്മിറ്റി ചെയർമാൻ വി.എം. ആന്റണി അധ്യക്ഷതവഹിച്ചു. സുനിൽ അന്തിക്കാട്, ഡെൽജിത്ത് ഞെർളേലി, ജില്ലാപഞ്ചായത്ത് കൊടകര ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി യു.എസ്. വിഷ്ണു, സദാശിവൻ കുറുവത്ത്, എം.കെ. ഷൈൻ, ജോയ് ചെമ്പകശേരി, പി.എൽ. ജോസ് എന്നിവർ പ്രസംഗിച്ചു
കാടുകുറ്റി: തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയഭീതിപൂണ്ട സിപിഎമ്മും ഇടതുപക്ഷവും ശബരിമലക്കൊള്ള ചർച്ച ചെയ്യാതിരിക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടുകതന്നെ വേണമെന്നും എന്നാൽ ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ചചെയ്യാതിരിക്കാനുള്ള തരംതാഴ്ന്ന നീക്കങ്ങൾ വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാടുകുറ്റി പഞ്ചായത്തിലെ കുലയിടം 13-ാം വാർഡിൽ സംഘടിപ്പിച്ച കുടുംബയോഗം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വപരമായ ഇടപെടലുകളിലൂടെ ജനഹൃദങ്ങളിൽ ഇടംനേടിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അനുസ്മരിച്ച അടൂർ പ്രകാശ് കഴിഞ്ഞ ഒമ്പതുവർഷക്കാലം പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നടന്നത് അഴിമതിയും ജനദ്രോഹഭരണവുമായിരുന്നുവെന്ന് കുറ്റപ്പെടുത്തി.
സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് സ്ഥാനാർഥി അഡ്വ. ഷോൺ പെല്ലിശേരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ലിജി അനിൽകുമാർ, വാർഡുകളിലേക്ക് മത്സരിക്കുന്ന ബാബു നമ്പാടൻ, ബിനീഷ് കുമാർ, ജിറ്റി ജിഷോ അടക്കം ഒട്ടേറെ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.
Tags : Adoor Prakash nattuvisesham locl news