തൃശൂർ: മരോട്ടിച്ചാലിലെ ചുള്ളിക്കാവ് ചിറ അളന്ന് അതിർത്തി നിശ്ചയിക്കാൻ ഹൈക്കോടതി ഉത്തരവ്. ചിറയിലെ മണ്ണുംചെളിയും നീക്കി കുടിവെള്ളസ്രോതസ് ആക്കണമെന്നും മണ്ണെടുത്ത് വശങ്ങളിൽ ബണ്ടുകെട്ടി കൃഷിയിടത്തിലേക്കു വെള്ളം കയറുന്നതു തടയണമെന്നും ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് അഡ്വ. കെ.ബി. ഗംഗേഷ് മുഖാന്തരം നൽകിയ ഹർജിയിൽ കെഇആർഐ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന വിദഗ്ധസമിതിയും പുത്തൂർ പഞ്ചായത്തും റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചിറ അളന്നുതിട്ടപ്പെടുത്താൻ റവന്യൂ വകുപ്പിനോട് ജസ്റ്റീസ് വിജു ഏബ്രഹാം ആവശ്യപ്പെട്ടത്. ചിറയിലെ മണ്ണെടുത്തു ബണ്ടുകെട്ടിയാൽ കൃഷിയിടത്തി ലേക്കു വെള്ളം കയറുന്നതു തടയാം. ആഴം കൂട്ടുന്നതു കുടിവെള്ളപ്രശ്നത്തിനും പരിഹാരമുണ്ടാക്കും. ചിറയുടെ വികസനം ടൂറിസം സാധ്യതകളും വർധിപ്പിക്കും.
കൊച്ചി രാജകുടുംബം കൃഷി ആവശ്യങ്ങൾക്കായാണ് കിരങ്ങാട്ടുമനയുടെ പാട്ടഭൂമിയിൽ ചിറ കെട്ടിയതെന്നും മരോട്ടിച്ചാൽ പ്രദേശത്തെ കർഷകർ മണ്ണും മരവും ഉപയോഗിച്ച് ചിറകെട്ടി ഒന്പതടി ഉയരത്തിൽ വെള്ളമുയർത്തി ഇരുകരകളിലൂടെയുമുള്ള കനാലുകളിലൂടെ വെള്ളമെത്തിച്ചു കൃഷിപ്പണികൾ നടത്തുന്നെന്നുമാണ് പുത്തൂർ പഞ്ചായത്ത് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
1971ൽ ആണ് പത്തടി ഉയരത്തിൽ കോണ്ക്രീറ്റ് ചെക്ക്ഡാം നിർമിച്ചത്. അന്നത്തെ ചെക്ക്ഡാമിന്റെ ഉയരമോ വീതിയോ പഞ്ചായത്ത് ഇതുവരെ മാറ്റിയിട്ടില്ലെന്നും ഇരുകരകളിലും പകുതിയോളം ഉയരത്തിൽ ചെളിയടിഞ്ഞിട്ടുണ്ടെന്നും അടുത്ത വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഇതു നീക്കം ചെയ്യാവുന്നതാണെ ന്നും പഞ്ചായത്ത് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ചിറ അളന്നുതിട്ടപ്പെടുത്തണമെന്നും അടിഞ്ഞുകൂടിയ ചെളി നീക്കണമെന്നുമാണ് കെഇആർഐയും ജലസേചനവകുപ്പും ചേർന്നു തയാറാക്കിയ റിപ്പോർട്ടിലും പറയുന്നത്.