കടുത്തുരുത്തി: വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ജപ്തിക്ക് അധികൃതര്‍ എത്തും മുമ്പേ ഗൃഹനാഥന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരേ ആരോപണങ്ങളുമായി വീട്ടുകാര്‍ രംഗത്ത്. ഞീഴൂര്‍ മംഗലത്തുകരോട്ട് സാജു തോമസിന്റെ (59) മരണത്തിനുത്തരവാദികള്‍ ബാങ്ക് അധികൃതരാണെന്നു കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
സാജു നേരത്തേ ബാങ്കില്‍ ചെന്നപ്പോള്‍ ആറു ലക്ഷം രൂപ ആദ്യം അടച്ചാല്‍ മതിയെന്നും ബാക്കി അടയ്ക്കുന്നതിന് സാവകാശം നല്‍കാമെന്നുമാണ് അറിയിച്ചിരുന്നതെന്നും വീട്ടുകാര്‍ പറയുന്നു. ഇതനുസരിച്ചു 17ന് മകള്‍ ലിസ്മിയുമായി സാജു ഞീഴൂര്‍ ശാഖയില്‍ ചെന്നിരുന്നു. നേരത്തേ പറഞ്ഞതുപോലെ ആറു ലക്ഷം രൂപ 19ന് അടയ്ക്കാമെന്നും ബാക്കി വരുന്ന തുക മാര്‍ച്ചിനു ശേഷം അടയ്ക്കാമെന്നും ബാങ്ക് അധികൃതരെ അറിയിച്ചതായി മകള്‍ ലിസ്മി പറഞ്ഞു.
എന്നാല്‍, ബാക്കി തുക ഫെബ്രൂവരി പത്തിനകംതന്നെ അടയ്ക്കണമെന്നും അതില്‍ കൂടുതല്‍ സാവകാശം തരാനാവില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ പറഞ്ഞതത്രെ. തുടര്‍ന്ന് തിരിച്ചുപോരും വഴി സാജു പണത്തിനായി പലരെയും വിളിച്ചതായി ലിസ്മി പറഞ്ഞു. എന്നാല്‍, പെട്ടെന്ന് പണം കൊടുക്കാന്‍ ആരും തയാറായില്ല. ഇതോടെ സാജു മനോവിഷമത്തിലായെന്നും പറയുന്നു.
വീട്ടിലെത്തിയ ശേഷം ഭക്ഷണം കഴിച്ചു കിടന്ന സാജു പട്ടി കുരയ്ക്കുന്നത് കേട്ട് മകളോട് അതിനെ നോക്കാന്‍ പറഞ്ഞിട്ട് പുറത്തേക്കു പോകുകയായിരുന്നു. ഈ സമയം സാജുവിന്റെ ഭാര്യ ലില്ലി മഞ്ഞള്‍ ഉണക്കുകയായിരുന്നു. പോകും വഴി താന്‍ പോകുവാണെന്നും ഇനി മടങ്ങിവരില്ലെന്നും സാജു പറഞ്ഞതായി സമീപവാസിയായ സ്ത്രീ പറഞ്ഞു. തുടര്‍ന്നാണ് സാജു കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്.
ഇതേസമയം സാജു വീട്ടില്‍നിന്നും പോയതിനു പിന്നാലെ ബാങ്കിന്റെ ശാഖാ മാനേജരും ഏരിയാ മാനേജരും അഡ്വക്കേറ്റ് കമ്മീഷനും വീട്ടില്‍ വന്നിരുന്നുവെന്നും ആറു ലക്ഷം 19ന് അടച്ചശേഷം ബാക്കി തുക ഫെബ്രൂവരി പത്തിനകം അടയ്ക്കണമെന്നും പറഞ്ഞതായി വീട്ടുകാര്‍ പറയുന്നു. മരം വെട്ടുകാരനായ സാജു വീണ് നടുവിന് പരിക്കേറ്റതിനെത്തുടര്‍ന്ന് കുറെ നാളുകള്‍ പണിക്കുപോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. അതിനുശേഷം പണിക്കു പോയിത്തുടങ്ങിയെങ്കിലും മരക്കമ്പ് അടിച്ചു കൊണ്ടു കൈയ്ക്കു പരിക്കേറ്റതോടെ കൈയില്‍ കമ്പിയിടേണ്ടി വന്നു.
ഇക്കാലത്താണ് വായ്പാ തിരിച്ചടവ് മുടങ്ങിയതെന്നും വീട്ടുകാര്‍ പറയുന്നു. എന്നാല്‍, തങ്ങള്‍ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി വീട്ടില്‍ ചെന്നുവെന്നേയുള്ളൂ വെന്നും വീട്ടുകാരെ ഒഴിപ്പിക്കാനൊന്നും പ്ലാന്‍ ഇല്ലായിരുന്നുവെന്നും സാജുവിന് തിരിച്ചടവിന് സാവകാശം ലഭിക്കുമായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.
കേരളാ ബാങ്കില്‍നിന്നും വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ജപ്തിയായ വസ്തുവില്നിന്ന് വീട്ടുകാരെ ഒഴിപ്പിക്കാന്‍ കോടതി ഉത്തരവുമായി അധികൃതര്‍ എത്തുന്നതിനു മുമ്പാണ് സാജു തോമസ് ആത്മഹത്യ ചെയ്തത്. കളനാശിനി കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച സാജു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഇലഞ്ഞിയില്‍ പോയി കളനാശിനി വാങ്ങിയ സാജു വീട്ടിലേക്കു വരുന്നവഴി ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് മരങ്ങോലിയില്‍ വച്ചാണ് വിഷം കഴിച്ചത്. സംഭവം കണ്ട നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
കോട്ടയം ജില്ലാസഹകരണ ബാങ്കിന്റെ ഞീഴൂര്‍ ശാഖയില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് സാജുവിന്റെയും ബന്ധുക്കളുടെയും പേരില്‍ ഇയാളെടുത്ത 15 ലക്ഷം രൂപയും അതിന്റെ പലിശയും സഹിതം 35 ലക്ഷത്തോളം കുടിശികയായിരുന്നു.
ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കുമായി ലയിച്ചതിനെത്തുടര്‍ന്ന് കേരള ബാങ്ക് അധികൃതരാണ് കോടതി മുഖേന ജപ്തി നടപടി തുടങ്ങിയത്. സാജുവിന്റെ സംസ്കാരം തുരുത്തിപ്പള്ളി സെന്റ് ജോണ്‍സ് ദ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ നടത്തി.
Tags : nattu vishesham Homeowner suicide