മലപ്പുറം: കൊണ്ടോട്ടി കുഴിമണ്ണ വില്ലേജിൽ കടുങ്ങല്ലൂർ ചിറപ്പാലം മുണ്ടക്ക് മലയോരത്ത് കരിങ്കൽ ഖനനത്തിന് അനുമതി നൽകരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.
പ്രദേശത്ത് ഖനനം നടത്തുന്നത് സമീപവാസികളുടെ ജീവനും സ്വത്തിനും കനത്ത നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുള്ളതിനാൽ ഖനന അപേക്ഷ നിരസിക്കാൻ ജില്ലാ ജിയോളജിസ്റ്റ് ശിപാർശ ചെയ്തതായും ഖനനത്തിന് അനുകൂല നടപടി സ്വീകരിക്കരുതെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.
ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിക്കാതെ യാതൊരുവിധ അനുമതിയും നൽകാൻ പാടില്ലെന്ന് വ്യക്തമാക്കി കൊണ്ടോട്ടി തഹസിൽദാർ ജില്ലാ കളക്ടർ,പെരിന്തൽമണ്ണ സബ് കളക്ടർ എന്നിവർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രദേശത്ത് കരിങ്കൽ ഖനനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാവശ്യമായ കർശന നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
മുഹമ്മദ് ഫാസിൽ ഹഖ് സമർപ്പിച്ച പരാതിയിലാണ് നടപടി. 2018 ലെ പ്രളയകാലത്ത് വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത അതീവ പരിസ്ഥിതിലോലമായ പ്രദേശമാണിത്. പ്രദേശത്ത് എൽപി സ്കൂളും അങ്കണവാടിയും മദ്രസയുമുണ്ട്