പാരിപ്പള്ളി : യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന് കഠിന തടവും പിഴയും ശിക്ഷ. പരവുർ പൂതക്കുളം വടക്കാവിള വീട്ടിൽ സജീവിനെയാണ് (43) കൊല്ലം നാലാം അഡീഷണൽ സെഷൻസ് ജഡ്ജി സി.എം. സീമ ഏഴു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. പിഴ തുക ഒടുക്കിയില്ലങ്കിൽ ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
മീനമ്പലം സിന്ധുഭവനിൽ സജിനി മരിച്ച കേസിലാണ് വിധി. 2020 ജൂൺ ഒമ്പതിന് രാവിലെ ഏട്ടിനാണ് സജിനി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഭർത്താവുമൊത്തായിരുന്നു താമസം. ഗുരുതരമായി പൊള്ളലേറ്റ ഇവർ ചികിത്സയിലിരിക്കെ അന്നുതന്നെ മരിച്ചു.
ആശുപത്രിയിൽ വച്ച് യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയാണ് കേസിൽ നിർണായക തെളിവായത്. പാരിപ്പള്ളി പോലീസ് എസ്ഐ ജി. ജയിംസാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്എച്ച്ഒ എ. നൗഫൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ അഡീഷണൽ ഗവൺമെൻ് പ്ലീഡർ കുന്നത്തൂർ കെ.കെ. ജയകുമാർ ഹാജരായി. എഎസ്ഐ സാജു പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.