വനംമന്ത്രി എ.കെ. ശശീന്ദ്രൻ കാട്ടാനയുടെ ആക്രമണം തുടരുന്ന കുതിരാൻ ഇരുന്പുപാലം സന്ദർശിച്ചപ്പോൾ.
പട്ടിക്കാട്: കാട്ടാനയുടെ ആക്രമണം നേരിടുന്ന ഇരുന്പുപാലത്ത് ആവശ്യമെങ്കിൽ കുങ്കിയാനകളെ കൊണ്ടുവന്ന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ഇന്നലെ രാവിലെ സ്ഥലം സന്ദർശിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രദേശവാസികളും ജനപ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തി. ആക്രമണകാരിയായ ഒറ്റയാനെ പിടികൂടി ഉൾക്കാട്ടിൽ വിടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പ്രദേശത്തു തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന പരാതിയും ഉന്നയിച്ചു.
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി)യുമായി സഹകരിച്ച് പ്രദേശത്തു പ്രതിരോധവേലി ശക്തിപ്പെടുത്തുമെന്നും അതിനുള്ള നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കൂടാതെ ആർആർടിയുടെ സേവനം മെച്ചപ്പെടുത്തി കൂടുതൽ വാച്ചർമാരെ ഉൾപ്പെടുത്തി നിരീക്ഷണം ശക്തമാക്കും. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻവേണ്ട എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. കഴിഞ്ഞദിവസം ഇരുന്പുപാലം സ്വദേശിയായ വാച്ചർ ബിജുവിന് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അടുത്തദിവസം വനംവകുപ്പിന്റെ ജീപ്പും കാട്ടാന തകർത്തു.