വടക്കഞ്ചേരി: മൂന്നു പതിറ്റാണ്ടുകാലത്തെ ഇടതുപക്ഷ ഭരണം അവസാനിപ്പിച്ച് വടക്കഞ്ചേരി പഞ്ചായത്ത് ഭരണം സ്വതന്ത്രനെ പ്രസിഡന്റാക്കി കോൺഗ്രസ് പിടിച്ചെടുത്തപ്പോൾ പുതുക്കോടും പഞ്ചായത്ത് ഭരണം സ്വന്തമാക്കി.
ഇന്നലെ നടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മേഖലയിൽ പ്രധാന ശ്രദ്ധാകേന്ദ്രമായത് വടക്കഞ്ചേരി, പുതുക്കോട് എന്നീ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പായിരുന്നു.
ഇടതു- വലതു മുന്നണികൾ തുല്യ അംഗങ്ങളുള്ള വടക്കഞ്ചേരി പഞ്ചായത്തിൽ വാർഡ് 18 പ്രധാനിയിൽ നിന്നുള്ള സ്വതന്ത്ര മെംബർ സി. പ്രസാദിനെ പ്രസിഡന്റാക്കിയാണ് കോൺഗ്രസ് ഭരണം പിടിച്ചെടുത്തത്.
പ്രസാദിന് പത്തു വോട്ടും എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി സി. കണ്ണന് ഒമ്പതുവോട്ടും ലഭിച്ചു. ബിജെപി അംഗങ്ങളായ മൂന്നുപേരും വിട്ടുനിന്നു.
വാർഡ് ഇരുപത്തിയൊന്ന് പന്നിയങ്കരയിൽനിന്നുള്ള കോൺഗ്രസ് മെംബർ സുനിൽ ചുവട്ടുപ്പാടം സത്യപ്രതിജ്ഞയെടുക്കുമ്പോൾ ഈശ്വരാനുഗ്രഹത്താൽ ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തെന്നും ഇത് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി സിപിഎം മെംബർ സി. കണ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പിൽ സുനിലിന് വോട്ടു ചെയ്യാമെന്നും മൂന്നാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുമ്പോൾ കോടതി വിധി തെരഞ്ഞെടുപ്പിനു ബാധകമാകുമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ഇത് കോൺഗ്രസിന് ആശ്വാസമായി.
സുനിൽ ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുമെന്നും മറ്റു അയോഗ്യത പ്രശ്നം ഉദിക്കില്ലെന്നുമാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. വാർഡ് 14 ഗ്രാമത്തിൽ നിന്നുള്ള മെംബർ കോൺഗ്രസിലെ ശശികല ടീച്ചറാണ് വൈസ് പ്രസിഡന്റ്.
പുതുക്കോട് പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി യുഡിഎഫിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നെങ്കിലും പ്രശ്നങ്ങൾ തലപൊക്കാതെ തെരഞ്ഞെടുപ്പുകൾ സുഗമമായി നടന്നു. വാർഡ് 12 വളാങ്കോട് മെംബർ കെ. ഉദയനാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റായി വാർഡ് എട്ട് അഞ്ചുമുറിയിൽ നിന്നുള്ള ഐ. ഷാഹിദയേയും തെരഞ്ഞെടുത്തു.
വണ്ടാഴിയിൽ വാർഡ് 16 കണിയമംഗലത്തു നിന്നുള്ള സിപിഎമ്മിലെ ശാരദ ഗോപിനാഥാണ് പുതിയ പ്രസിഡന്റ്. വാർഡ് ഒമ്പത് തെക്കേകാട്ടിൽനിന്നുള്ള എസ്. സന്തോഷ് വൈസ് പ്രസിഡന്റുമായി.
കിഴക്കഞ്ചേരിയിൽ വാർഡ് മൂന്ന് കൊഴുക്കുള്ളിയിൽ നിന്നുള്ള മെംബർ പി.എം. കലാധരനാണ് പ്രസിഡന്റ്.പുതിയ വാർഡായ അങ്ങൂട് വാർഡിൽ നിന്നുള്ള സിപിഎമ്മിലെ തന്നെ ലളിത ചന്ദ്രനാണ് വൈസ് പ്രസിഡന്റ്.
കണ്ണമ്പ്രയിൽ വാർഡ് പന്ത്രണ്ട് ചല്ലിപറമ്പിൽ നിന്നുള്ള പി. വിജയകുമാരിയാണ് പ്രസിഡന്റ്. വാർഡ് ഒമ്പത് കൊന്നഞ്ചേരിയിൽ നിന്നുള്ള മെംബർ വടക്കഞ്ചേരിയിലെ പത്രപ്രവർത്തകൻ കൂടിയായ കെ.അബ്ദുൾ ഷുക്കൂറാണ് വൈസ് പ്രസിഡന്റ
പ്രധാനിക്കാരുടെ "കുട്ടൻ' ഇനിവടക്കഞ്ചേരി പഞ്ചായത്തധ്യക്ഷൻ
വടക്കഞ്ചേരി: പ്രധാനി എന്ന ഗ്രാമക്കാർ സ്നേഹത്തോടെ കുട്ടൻ എന്നുവിളിക്കുന്ന പ്രസാദ് ഇനി വടക്കഞ്ചേരി പഞ്ചായത്തിന്റെ അധ്യക്ഷൻ. സ്വതന്ത്രനായി വിജയിച്ച പ്രസാദ് കോൺഗ്രസിനൊപ്പംനിന്നാണ് പ്രസിഡന്റായത്.
അപ്രതീക്ഷിതമായ സ്ഥാനലബ്ദിയാണെങ്കിലും പ്രധാനികാർ പറയുന്നു പുതിയ പദവി ഭാഗ്യമൊന്നുമല്ല. തങ്ങളുടെ കുട്ടന് അത് അർഹതപ്പെട്ടതാണ് എന്നാണ് നാട്ടിലെ സ്ത്രീകൾ ഒന്നടങ്കം പറയുന്നത്. പ്രസാദ് ഇതിനുമുമ്പ് പഞ്ചായത്ത് മെംബറായിട്ടുണ്ട്. മെംബറായാലും ഇല്ലെങ്കിലും തന്റെ കൃഷിപ്പണികളുടെ തിരക്കുകൾക്കിടയിലും ഈ ചെറുപ്പക്കാരൻ നാട്ടുകാരുടെ ഏതാവശ്യത്തിനും മുന്നിലുണ്ടാകും. അതിന് രാഷ്ട്രീയമോ മറ്റോ തടസമാകാറുമില്ല.
പ്രധാനിയിലെ ഓരോ വീട്ടംഗങ്ങൾക്കും പ്രസാദ് കുട്ടനെ അറിയാം. കുട്ടേട്ടാ എന്നു വിളിച്ചാണ് നാട്ടിലെ കുട്ടികളും ചുറ്റും കൂടുക. പഴയ ചെറിയ വീടും ലളിതമായ ജീവിതവും സൗമ്യമായ സംസാരവും പെരുമാറ്റവും അതാണ് കുട്ടൻശൈലി. പശു വളർത്തലിലൂടെ വരുമാനം കണ്ടെത്തിയാണ് പ്രസാദിന്റെ കുടുംബം കഴിയുന്നത്.
സ്ഥലം പാട്ടത്തിനെടുത്ത് നെൽകൃഷിയും ചെയ്യും. സിപിഎം പ്രവർത്തകനായിരുന്ന പ്രസാദ് പാർട്ടിയുമായി സ്വരചേർച്ച ഇല്ലാതായപ്പോൾ ഒച്ചപ്പാടിനൊന്നും പോകാതെ മാറിനിന്നു. മൂന്നു മുന്നണി സ്ഥാനാർഥികളും മറ്റു രണ്ടു സ്വതന്ത്രന്മാരും മത്സരത്തിനുണ്ടായിരുന്ന പ്രധാനിയിൽ 179 വോട്ടുകൾക്കാണ് പ്രസാദ് തെരഞ്ഞെടുക്കപ്പെട്ടത്. എല്ലാവരേയും ചേർത്തുനിർത്തി പോകണം. വടക്കഞ്ചേരിക്ക് നല്ലതെന്ന് തോന്നുന്ന ഏത് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും.
എല്ലാ വിഭാഗം ആളുകളെയും വിവിധ വകുപ്പു മേധാവികളുടെയും യോഗം വിളിച്ചു കൂട്ടി വികസന വഴികൾ ആരായുമെന്നും സ്ഥാനമേറ്റശേഷം പ്രസാദ് പറഞ്ഞു. അച്ഛൻ: ചന്ദ്രൻ , അമ്മ: ശാന്ത, ഭാര്യ: ശ്രീജ. മക്കൾ: കിഴക്കഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ശ്രീലക്ഷ്മി, വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ശ്രീനിത്യ.
അകത്തേത്തറ, പുതൂർ പഞ്ചായത്തുകളിൽ ബിജെപി
പാലക്കാട്: ജില്ലയിലാദ്യമായി ഇനി രണ്ടുപഞ്ചായത്തുകള്‍ ബിജെപി ഭരിക്കും. വര്‍ഷങ്ങളായി ഇടതു മുന്നണികള്‍ ഭരിച്ചിരുന്ന അകത്തേത്തറ, പുതൂര്‍ പഞ്ചായത്തുകളിലാണ് ബിജെപി ഭരിക്കുക. 19 വാര്‍ഡുകളുള്ള അകത്തേത്തറയില്‍ 10 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണം പിടിച്ചത്.
പട്ടികജാതി വനിതാസംവരണമായ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ചാംവാര്‍ഡ് തെക്കേത്തറയില്നിന്ന് വിജയിച്ച പി.എ. ബിന്ദു ബിജെപിയുടെ മുഴുവന്‍ വോട്ടുംനേടി വിജയിച്ചു. മലമ്പുഴ ബിജെപി മണ്ഡലം പ്രസിഡന്റായ ജി. സുജിത്താണ് വൈസ് പ്രസിഡന്റ്.
അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തിലാണ് ബിജെപി അധികാരത്തിലെത്തിയത്. സി. തങ്കവേല്‍ പ്രസിഡന്റായും എം. പുഷ്പ വൈസ്പ്രസിഡന്റായും ചുമതലയേറ്റു.
അഗളി പഞ്ചായത്തിൽ യുഡിഎഫ് അംഗം കൂറുമാറി: എൽഡിഎഫ് പ്രസിഡന്റാക്കി
അഗളി: പഞ്ചായത്തിൽ യുഡിഎഫ് അംഗം എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചു. അഗളി പഞ്ചായത്ത് വാർഡ് 20 ചിന്നപ്പറമ്പിൽനിന്ന് യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച മഞ്ജുവാണ് കൂറുമാറിയത്. എൽഡിഎഫിന് 10, യുഡിഎഫിന് ഒൻപതും വോട്ടുമാണ് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥിക്കുമാത്രമേ വോട്ടുചെയ്യാവൂ എന്ന നിർദേശമൊന്നും കിട്ടിയിട്ടില്ല എന്നാണ് കൂറുമാറിയതിനെക്കുറിച്ചു മഞ്ജുവിന്റെ പ്രതികരണം. പാർട്ടി വിപ്പ് നൽകിയിരുന്നുവെന്നും മഞ്ജുവിനെതിരേ നടപടിക്കായി മുന്നോട്ടുപോകുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.