ഇരിങ്ങാലക്കുട: നഗരസഭ ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വാര്‍ഡുകളുടെയും കാര്യത്തില്‍ യുഡിഎഫില്‍ ധാരണയായി.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗങ്ങളിലാണ് വാര്‍ഡ് കമ്മിറ്റികള്‍ നല്കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ധാരണകളിലെത്തിയത്. വാര്‍ഡ് 11 - ആസാദ് റോഡ്, വാര്‍ഡ് 40 - കല്ലട എന്നീ വാര്‍ഡുകളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമാകും. വാര്‍ഡ് 20 ഷണ്മുഖം കനാല്‍ വാര്‍ഡിലായിരിക്കും മുന്‍ നഗരസഭ ചെയര്മാന് എം.പി. ജാക്സൺ ജനവിധി തേടുക. ഭരണത്തിന് നേതൃത്വം നല്കാന് രംഗത്ത് വരണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം.
നിലവിലെ ഭരണസമിതിയില്‍ നിന്നും സുജ സഞ്ജീവ്കുമാര്‍, ബൈജു കുറ്റിക്കാടന്‍, മിനി ജോസ് ചാക്കോള, കെ.എം. സന്തോഷ് എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞകാലങ്ങളില്‍ ഭരണസമിതി അംഗങ്ങളായിരുന്ന എം.എസ്. ദാസന്, കുര്യന് ജോസഫ്, അഡ്വ.വി.സി. വര്‍ഗീസ്, കെ.എന്‍. ഗിരീഷ്, പൊറത്തിശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ചിന്ത ധര്മരാജന് എന്നിവരും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസിയും പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. നഗരസഭയില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ആകെയുള്ള 43 വാര്‍ഡുകളില്‍ 30 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെയാണ് സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍ പ്രഖ്യാപിച്ചത്.
നിലവിലെ ഭരണസമിതിയില്‍നിന്നു പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്, ഉപലീഡര്‍ ടി.കെ. ഷാജുട്ടന്‍, ബിജെപി മണ്ഡലം പ്രസിഡന്റുകൂടിയായ ആര്‍ച്ച അനീഷ്, അമ്പിളി ജയന്, വിജയകുമാരി അനിലന്‍, മായ അജയന് എന്നിവര്‍ ആദ്യ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
എല്‍ഡിഎഫില്‍ സിപിഐ - സിപിഐയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഇതുവരെയും സമവായത്തിലെത്താനായിട്ടില്ല. 41ല്‍നിന്നു 43 ആയി വര്‍ധിച്ച് ഒരു സീറ്റ് സുപിഐക്കു വേണമെന്ന അവശ്യം അംഗീകരിക്കാത്തതാണ് സീറ്റുകളെ സംബന്ധിച്ച് ധാരണ വൈകുവാന്‍ ഇടയാകുന്നത്. സിപിഎം 26 സീറ്റിലും സിപിഐ 10 സീറ്റിലും കേരള കോണ്‍ഗ്രസ് (ജോസ് കെ. മാണി വിഭാഗം) രണ്ടു സീറ്റിലും ജനതാദള്‍ രണ്ടു സീറ്റിലും ജനതാദള്‍ സെക്കുലര്‍ ഒരു സീറ്റിലുമാണ് കഴിഞ്ഞതവണ മത്സരിച്ചത്. ടൗണില്‍ ആറും പൊറത്തിശേരി പഞ്ചായത്തു പ്രദശത്ത് നാലും സീറ്റുകളാണു സിപിഐക്കു നല്‍കിയിരുന്നത്.
ടൗണില്‍ ബോയ്സ് സ്കൂള്‍, ഗാന്ധിഗ്രാം, ഗാന്ധിഗ്രാം ഈസ്റ്റ്, മുനിസിപ്പല്‍ ഓഫീസ്, ബസ് സ്റ്റാന്‍ഡ്, ചേലൂര്‍ക്കാവ് എന്നീ ആറു വാര്‍ഡുകളും പൊറത്തിശേരി മേഖലയില്‍ സിവില്‍ സ്റ്റേഷന്, ബംഗ്ലാവ്, കരുവന്നൂര്‍ സൗത്ത്, മാപ്രാണം എന്നീ നാലും വാര്‍ഡുകളുമാണു സിപിഐക്കു നല്‍കിയിരുന്നത്. ജനതാദളിനു ആശുപത്രി, പൂച്ചക്കുളം എന്നീ വാര്‍ഡുകളും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനു ചാലാംപാടം, മാര്‍ക്കറ്റ് എന്നീ വാര്‍ഡുകളും ജനതാദള്‍ സെക്കുലറിനു ക്രൈസ്റ്റ് കോളജു വാര്‍ഡുമാണ് നല്‍കിയിരുന്നത്. തര്‍ക്കമുള്ള സീറ്റുകളൊഴികെ മറ്റു സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശധാരണയിലെത്തിയിട്ടുണ്ട്.
എങ്ങിനെയെങ്കിലും വിജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ എല്‍ഡിഎഫ് മെനയുമ്പോള്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണു കോണ്‍ഗ്രസ്. സീറ്റുകള്‍ വര്‍ധിപ്പിച്ച് ഭരണം പിടിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ബിജെപി. നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചെയര്മാന് സ്ഥാനം ജനറലാകുന്നത്. 2010ല്‍ വനിതാ സംവരണമായിരുന്നു. 2015ല്‍ പട്ടികവിഭാഗം ജനറലിനും 2020ല്‍ വനിതാ സംവരണവുമായിരുന്നു അധ്യക്ഷ പദവി. ഇത്തവണ ജനറല്‍ വിഭാഗത്തിനാണ് അധ്യക്ഷപദവി.
Tags : local nattuvishesham candidates