ഇരിട്ടി ഇസിഎച്ച്എസ് പോളിക്ലിനിക്കിന്റെ ചാവശേരിയിലെ പുതിയ കെട്ടിടം.
ഇരിട്ടി : മലയോര മേഖലയിലെ വിമുക്ത ഭടന്മാർക്കും ആശ്രിതർക്കും ഏറെ സൗകര്യം നൽകുന്ന ഇസിഎച്ച്എസ് പോളിക്ലിനിക്കിന് സ്വന്തം കെട്ടിടം യാഥാർഥ്യമായി. കീഴുരിലെ വാടക കെട്ടിടത്തിൽ നിന്നും ചാവശേരിയിലെ പുതിയ കെട്ടിടത്തിലേക്ക് അടുത്ത ദിവസം ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കും.
ജില്ലാ ആസ്ഥാനങ്ങളിൽ മാത്രം പ്രവത്തിക്കുന്ന ഇസിഎച്ച്എസ് പോളിക്ലിനിക്കിന് എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരിക്കേ 2010 ലാണ് ഇരിട്ടി കേന്ദ്രമായി പുതിയ ക്ലിനിക് അനുവദിച്ചത്. കെ. സുധാകരൻ എംപി മുഖാന്തരമാണ് പ്രതിരോധ മന്ത്രി എ.കെ. ആന്റണിക്ക് നിവേദനം സമർപ്പിച്ചത്. 2012 മുതൽ പായം പഞ്ചയത്തിലെ കോളിക്കടവിലെ വാടക കെട്ടിടത്തിൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു.
നാഷണൽ എക്സ് സർവീസ് മാൻ കോ-ഓർഡിനേഷൻ കമ്മിറ്റി കണ്ണൂർ ജില്ലാ ഭാരവാഹികളായ ജോസഫ് കട്ടോട്ട്, ജെ.ജെ. പുത്തേട്ട്, കെ.പി. ലക്ഷ്മണൻ, കെ.പി. ജോർജ്, ബാബുരാജ്, ബെന്നിച്ചൻ മഠത്തിനകം എന്നിവരുടെ ശ്രമഫലമായിരുന്നു ആദ്യം ക്ലിനിക് യാഥാർഥ്യമായത്. ക്ലിനിക്ക് വീണ്ടും കീഴൂരിലെ വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.
സ്വന്തം കെട്ടിടം നിർമിക്കാൻ സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി എൻഇഎക്സ്സിസി ഭാരവാഹികളുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിനെ സമീപിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടം പണിയാൻ ചാവശേരിയിൽ സ്ഥലം അനുവദിക്കുകയും ചെയ്തു.
കെട്ടിടം പണി പൂർത്തിയായി അടുത്ത ദിവസം ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോൾ മുൻ പ്രതിരോധ മന്ത്രിക്കും സ്ഥലം അനുവദിച്ച മുഖ്യമന്ത്രിക്കും എംപിക്കും എംഎൽഎക്കും നന്ദി പറയുകയാണ് നാഷണൽ എക്സ് സർവീസ് മാൻ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ.
Tags : Iritti natuvisesham local news