കണ്ണൂർ
കോർപറേഷൻ
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരസഭകളിൽ ഒന്നായ കണ്ണൂർ മുനിസിപാലിറ്റി പത്തു വർഷം മുന്പാണ് കോർപറേഷനായി ഉയർത്തപ്പെട്ടത്. ബ്രിട്ടീഷ് ഭരണകാലത്ത് കന്റോൺമെന്റിന്റെ പരിധിയിലായിരുന്ന കണ്ണൂർ നഗരം ഉൾപ്പടെയുള്ള പ്രദേശം 1867ലാണ് മുനിസിപാലിറ്റിയാകുന്നത്. സ്വാതന്ത്ര്യാനന്തരം കോൺഗ്രസിനും പിന്നീട് യുഡിഎഫും ആധിപത്യം പുലർത്തിയ മുനിസിപാലിറ്റി 2015ൽ കോർപറേഷനായി ഉയർത്തിയപ്പോൾ പാർട്ടിയിലെ ഭിന്നതയെ തുടർന്ന സ്വതന്ത്രനായി മത്സരിച്ചു ജയിച്ച മുൻ കോൺഗ്രസ് നേതാവിന്റെ ഒരു വോട്ടിന് പ്രഥമ കോർപറേഷൻ ഭരണം യുഡിഎഫിന് നഷ്ടമാകുകയായിരുന്നു. സിപിഎമ്മിലെ ഇ.പി. ലത പ്രഥമ മേയറായി.
പിന്നീട് ഈ സ്വതന്ത്രന്റെ പിന്തുണയോടെ യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. രണ്ടാമത് തെരഞ്ഞെടുപ്പിലും യുഡിഎഫ് ഭരണം നേടി. മുനിസിപാലിറ്റിയായിരുന്ന കാലത്തേ യുഡിഎഫ് പിന്തുടർന്നു പോന്ന രണ്ടര വർഷം വീതം കോൺഗ്രസും ലീഗും ഭരിക്കുക എന്ന കീഴ്വഴക്കത്തിലൂന്നിയാണ് കോർപറേഷൻ ഭരണം തുടരുന്നത്. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടി.ഒ. മോഹനനായിരുന്നു ആദ്യപാതിയിലെ മേയർ. നിലവിൽ 55 ഡിവിഷനുള്ള കോർപറേഷനിൽ പുതുക്കിയ നിലയനുസരിച്ച് 56 ഡിവിഷനുകളാണുള്ളത്.
നേട്ടങ്ങൾ
മുസ്ലിഹ് മഠത്തിൽ (മേയർ)
ഭൂരഹിത ഭവനരഹിതർക്ക് അഞ്ചു ലക്ഷം രൂപ വീതം സ്ഥലം വാങ്ങിക്കുന്നതിന് 116 പേർക്ക് ധനസഹായം നൽകി.
വീട് വാസയോഗ്യമാക്കൽ പദ്ധതിയിൽപ്പെടുത്തി രണ്ടായിരത്തോളം പേർക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകി.
നഗരത്തിലെ പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരമായി മൾട്ടി ലെവൽ കാർപാർക്കിംഗ് കേന്ദ്രം.
മലിനജല സംസ്കരത്തിനായി പടന്നപ്പാലം സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്.
സംസ്ഥാനത്തെ ആദ്യ സോളാർ ഹൈബ്രിഡ് എസി ബസ് ഷെൽട്ടർ.
കോർപറേഷന്റെ വിവിധയിടങ്ങളിൽ ഓപ്പൺ ജിം.
താഴെ ചൊവ്വ ദേശീയപാതക്ക് സമീപം വഴിയോര വിശ്രമ കേന്ദ്രം.
ആയിക്കര ഫിഷ് മാർക്കറ്റ് നവീകരണം.
അമൃത് പദ്ധതിയിൽപ്പെടുത്തി കുളങ്ങൾ നവീകരിച്ചു.
കിഴുത്തള്ളിൽ വനിത വൃദ്ധമന്ദിരം.
ഓടകൾ വൃത്തിയാക്കുന്നതിന് ജെറ്റർ കം. സക്കർ മെഷീൻ.
റോഡ് ശുചീകരണത്തിന് ആധുനിക വാഹനം.
കാനാംപുഴ വ്യൂ പോയിന്റ്.
കോട്ടങ്ങൾ
എൻ. സുകന്യ (സിപിഎം)
സമസ്ത മേഖലകളിലും വികസന വിരുദ്ധതയും അഴിമിതിയും കെടുകാര്യസ്ഥതയും കോർപറേഷന്റെ മുഖമുദ്ര.
സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി ഉൾപ്പടെയുള്ളവയോട് മുഖം തിരച്ച് തടസം നിൽക്കുന്നു.
ദേശീയതലത്തിൽ ശ്രദ്ധേയമായ ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയം നവീകരിക്കാൻ നടപടിയില്ല.
പഴയ ബസ് സ്റ്റാൻഡ് പുനർനിർമാണത്തിനായി ഒന്നും ചെയ്തില്ല.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നഗര സൗന്ദര്യവൽക്കരണം എന്ന പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രവൃത്തികൾ മാത്രം നടത്തുന്നു.
ജില്ലാ ആസ്ഥാനമായിട്ടും നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നവീകരിക്കാൻ നടപടിയില്ല.
ഉത്തരാവദിത്തങ്ങൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് ഭരണാധികാരികൾ രക്ഷപ്പെടുന്ന രീതി.
സംസ്ഥാന സർക്കാർ കോർപറേഷൻ ആസ്ഥാന മന്ദിരത്തിന് 37 കോടി രൂപ അനുവദിച്ചിട്ടും ആസ്ഥാന മന്ദിരം പൂർത്തിയാക്കിയില്ല.
പയ്യാമ്പലത്തെ വാതക ശ്മശാനം അടച്ചു പൂട്ടി. പരന്പാരഗത രീതിയിൽ ശവസംസ്കാരം നടക്കുന്നിടത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇനിയും ഒരുക്കിയില്ല.
ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതിൽ 1.7 കോടി രൂപ കരാർ കന്പനിക്ക് അധികമായി നൽകി. ഓഡിറ്റ് റിപ്പോർട്ടിൽ അഴിമതി പുറത്തുവന്നതിനുശേഷമാണ് കരാർ നിർത്തിവെക്കാനും നിയമനടപടിയിലേക്ക് പോകാനും തയാറായത്.
മഞ്ചപ്പാലത്തെ മലിനജല സംസ്കണ പ്ലാന്റ് ഫലപ്രദമായി പ്രവർത്തിപ്പിക്കാനായില്ല. പ്രവർത്തനം നിലച്ചിരിക്കുന്നു. മലിനജലം ശുദ്ധീകരിക്കാതെ പുറത്തുവിട്ടു. രണ്ട് ഡിവിഷനുകളിലെ വീടുകളിൽ നിന്നുള്ള കണക്ഷൻ പ്ലാന്റിലേക്കെത്തിക്കാനുള്ള പ്രവൃത്തി പൂർത്തിയാവാതെ ബാക്കി നിൽക്കുന്നു.
മരക്കാർ കണ്ടിയിൽ തുടങ്ങാൻ പോകുന്ന എസ്ടിപി പ്ലാന്റിന്റെ ടെൻഡർ നടപടിയിൽ വൻ അഴിമതി.
നഗരത്തിലെ മാലിന്യ പ്രശ്നം, തെരുവുനായ ശല്യം പരിഹരിക്കാൻ നടപടിയില്ല.
സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതി നടപ്പാക്കിയില്ല.
ഭൂമി ഇല്ലാത്ത, വീടില്ലാത്ത 1100 ലേറെ പേർ അപേക്ഷ നൽകി കാത്തിരിക്കുന്നു. കോർപറേഷന് സ്ഥലം ഉണ്ടായിട്ടും ഫ്ലാറ്റ് നിർമിച്ചു നൽകാനുള്ള പദ്ധതിക്ക് രൂപം നൽകിയില്ല.
Tags : Kannur natuvisesham local news