പിറവം: നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിൽസ് പെരിയപ്പുറം കൗൺസിലർ സ്ഥാനം രാജിവച്ചു. നഗരസഭയിൽ ഇന്നലെ ഉച്ചക്ക് 12 ന് ജിൽസ് പെരിയപ്പുറത്തിന്റെ അധ്യക്ഷതയിൽ സ്റ്റാൻഡിംഗ് കമ്മറ്റി കൂടിയിരുന്നു. ക്ഷേമ പെൻഷനുകൾ സംബന്ധിച്ചുള്ള വിഷയങ്ങൾ തീർപ്പാക്കിയ ശേഷം സെക്രട്ടറിക്ക് രാജി സമർപ്പിക്കുകയായിരുന്നു.
കേരള കോൺഗ്രസ്-എം സ്ഥാനാർഥിയായി മത്സരിച്ചാണ് ജിൽസ് വിജയിച്ചത്.
കേരള കോൺഗ്രസ് നേതൃത്വമായുള്ള അഭിപ്രായ ഭിന്നത മൂലം മാസങ്ങളായി നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു. ജിൽസിന്റെ രാജിയോടെ നഗരസഭയുടെ കക്ഷി നില എൽഡിഎഫ് -13, യുഡിഎഫ് - 13 എന്ന നിലയിലായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തോൽവിയുമായി ബന്ധപ്പെട്ട് കൂറുമാറ്റ നിരോധന നിയമപ്രകാരം ജിൽസിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് - എം ജില്ലാ പ്രസിഡന്റ് ടോമി ജോസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
ഈ പരാതി ചീഫ് ഇലക്ഷൻ കമ്മീഷണൻ തള്ളിയത് കഴിഞ്ഞ ദിവസമാണ്. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന തോമസ് ചാഴികാടന്റെ പരാജയവും യുഡിഎഫിലെ ഫ്രാൻസീസ് ജോർജിന്റെ വിജയവും ആഘോഷിച്ച് പിറവം ടൗണിൽ രണ്ടായിരം പേർക്ക് പിടിയും ബീഫ് കറിയും വിതരണം ചെയ്തിരുന്നു. കൂടാതെ ഫ്രാൻസീസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പങ്കെടുത്തിരുന്നു. ഇക്കാര്യങ്ങളൊക്കെ ടൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
Tags : Piravom Kerala Congress-M Local News Nattuvishesham Ernakulam