തിരുവല്ല - റാന്നി റോഡരികിലെ തെങ്ങ് യന്ത്ര സഹായത്തോടെ കെഎസ്ഇബി നിയോഗിച്ച സംഘം മുറിച്ചു മാറ്റുന്നു.
പത്തനംതിട്ട: മല്ലപ്പള്ളി, വെണ്ണിക്കുളം മേഖലയിൽ ആധുനിക യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച് കെഎസ്ഇബിയുടെ തീർത്ത് വെട്ടൽ. ജില്ലാ കളക്ടറുടെ ദുരന്ത നിവാരണ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മരംമുറിക്കൽ. കെഎസ്ഇബിയുടെ നിയമം അനുസരിച്ച് 11 കെവി ലൈൻ പോകുന്നതിന്റെ ഇരുവശങ്ങളിലേക്കും 1.6 മീറ്റർ ഉള്ളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതിയുള്ളതാണ്. 1.6 മീറ്ററിന് അകലെയുള്ള മരങ്ങളുടെ ശിഖരങ്ങൾ വൈദ്യുതി വിതരണത്തിന് ദോഷമായി വന്നാൽ അത് വെട്ടിമാറ്റി വൈദ്യുതി വിതരണം നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് വ്യവസ്ഥ.
ഇത്തരത്തിൽ ശിഖരങ്ങൾ വെട്ടിമാറ്റുന്ന ജോലി എല്ലാവർഷവും കെഎസ്ഇബി ചെയ്യാറുണ്ട്. ഇക്കൊല്ലം യന്ത്ര സാമഗ്രികളുടെ സഹായത്തോടെ ടച്ചിംഗ് വെട്ടാൻ തുടങ്ങിയതോടെയാണ് നാശനഷ്ടങ്ങൾ സംബന്ധിച്ച് പരാതികളുണ്ടായിരിക്കുന്നത്. ജെസിബിയുടെയും അതിൽ ഘടിപ്പിച്ച ക്രെയിന്റെയും സഹായത്തോടെയാണ് മല്ലപ്പള്ളി, വെണ്ണിക്കുളം മേഖലയിൽ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നത്.
കായ്ഫലമുള്ള തെങ്ങ്, കമുക് ഉൾപ്പെടെയുള്ളവ യാതൊരു ദാക്ഷിണ്യവുമില്ലാതെ മുറിച്ചു മാറ്റുകയാണ്. മുൻ വർഷങ്ങളിൽ മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞും വൻ നാശനഷ്ടം കെഎസ്ഇബിക്ക് ഉണ്ടായതാണ്. ഇക്കാരണത്താലാണ് ഇത്തവണ ടച്ചിംഗ് വെട്ടൽ തകൃതിയിലാക്കിയത്. തന്നെയുമല്ല, ഓരോ വർഷവും ടച്ചിംഗ് വെട്ടലിന്റെ പേരിൽ കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ അധികച്ചെലവ് ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കാൻ വൈദ്യുതി ലൈനിനു തൊട്ടടുത്തുള്ള മരങ്ങൾ മൂടോടെ മുറിച്ചുമാറ്റാനാണ് ഇപ്പോഴത്തെ നിർദേശമെന്ന് പറയുന്നു.
പ്രവാസികൾ, വയോധികർ തുടങ്ങിയവരുടെ ആൾത്താമസമില്ലാത്ത വീടുകളോടു ചേർന്ന പുരയിടങ്ങളിൽ അതിക്രമിച്ചു കയറിയാണ് പലയിടത്തും മരങ്ങൾ മുറിച്ചിരിക്കുന്നത്. നിയമങ്ങൾ മറികടന്നുള്ള ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ. സജി ചാക്കോ പറഞ്ഞു.
മരങ്ങൾ പിഴുതിടുന്നു, നഷ്ടപരിഹാരവുമില്ല
കെഎസ്ഇബി ലൈനുകളിൽ നിന്ന് നിശ്ചിത അകലത്തിൽ നിൽക്കുന്ന മരങ്ങൾ പോലും പിഴുതു മാറ്റിയതായും പരാതിയുണ്ട്. നഷ്ടപരിഹാരം പോലും നൽകാതെയാണ് നടപടികൾ. കായ്ഫലമുള്ള തെങ്ങുകൾ, തേക്ക്, പ്ലാവ് ഉൾപ്പെടെയുള്ള മരങ്ങൾ എന്നിവ ഇത്തരത്തിൽ നശിപ്പിച്ചതായാണ് പരാതി. മരങ്ങൾ മുറിച്ചു മാറ്റാനോ ശിഖരങ്ങൾ മുറിക്കാനോ സന്നദ്ധരാണെന്ന് ഉടമസ്ഥർ അറിയിച്ചിട്ടും ഇതു വകവയ്ക്കാതെ പുരയിടങ്ങളിൽ കടന്നുകയറി ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റുന്ന ദൃശ്യങ്ങൾ അടക്കം ഈ മേഖലയിൽ പ്രചരിക്കുകയാണ്.
ഇത്തരത്തിൽ മരങ്ങൾ പിഴുതു മറിച്ചതുമൂലം സമീപത്തെ മതിലുകൾക്കും മറ്റും നാശമുണ്ടാക്കിയ സംഭവങ്ങളുമുണ്ട്. വൈദ്യുതി ലൈനുകൾക്കോ പോസ്റ്റുകൾക്കോ ദോഷകരമായേക്കാവുന്ന തേക്ക് ഉൾപ്പെടെയുള്ള മരങ്ങളിലെ ശിഖരങ്ങൾ മുറിച്ചു മാറ്റി അപകടം ഒഴിവാക്കാമെന്നിരിക്കേ ഇത്തരം മരങ്ങൾ പിഴുതിടുകയോ മുറിച്ചു മാറ്റുകയോ ചെയ്തതുമായി ബന്ധപ്പെട്ടും പരാതികളുണ്ടായി.
നടപടികൾ നിയമവിരുദ്ധമെന്ന് താലൂക്ക് സഭ
വൈദ്യുതി ലൈനിൽ 1.6 മീറ്ററിന് അകലെയുള്ള മരങ്ങൾ മുറിച്ചുമാറ്റുവാൻ നിയമം അനുവദിക്കുന്നില്ലെന്നിരിക്കേ കെഎസ്ഇബി കരാറുകാർ നടത്തുന്ന പ്രവർത്തനങ്ങൾ നിയമവിരുദ്ധമെന്ന് കഴിഞ്ഞദിവസം ചേർന്ന മല്ലപ്പള്ളി താലൂക്ക് സഭയിൽ പരാതിയുണ്ടായി. ഇത്തരത്തിൽ മരം മുറിച്ചു മാറ്റിയാൽ കർഷകനു നഷ്ടപരിഹാരത്തിന് അർതയുണ്ട്. നഷ്ടപരിഹാരം തേടി നിയമനടപടിക്കൊരുങ്ങുകയാണ് താലൂക്കിലെ കർഷകരിൽ പലരും. അനധികൃതമായി മരങ്ങൾ മുറിച്ചു നീക്കുന്നത് പരിസ്ഥിതി സന്തുലിതാവസ്ഥയെയും ബാധിക്കും. വഴിയോരത്തെ തണൽ വൃക്ഷങ്ങൾ അടക്കം മൂടോടെ പലയിടത്തും മുറിച്ചു മാറ്റി.
വൈദ്യുതി വിതരണം തടസമില്ലാതെ നടത്തണമെന്നിരിക്കേ ടച്ചിംഗ് വെട്ടലിനു പലരും തടസം പറയാറില്ല. എന്നാൽ സ്വാകാര്യ വസ്തുവിലൂടെയും മറ്റും പൊതു ലൈൻ വലിക്കുകയും ഇതിലേക്ക് പടർന്നു കയറുമെന്ന പേരിൽ കായ്ഫലമുള്ളതും വിലപിടിപ്പുള്ളതുമായ മരങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന കെഎസ്ഇബിയുടെ പ്രവണത അംഗീകരിക്കാനാകില്ലെന്ന് കർഷകർ പറയുന്നു.
ഭൂഗർഭ കേബിളിലൂടെ വൈദ്യുതി വിതരണം നടത്താനുള്ള പദ്ധതി കെഎസ്ഇബി ആലോചിച്ചിരുന്നെങ്കിലും ഘട്ടംഘട്ടമായി പോലും ഇതു നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ടച്ചിംഗ് വെട്ടലിന്റെ മറവിൽ കർഷകരുടെ വസ്തുക്കളിന്മേൽ കടന്നുകയറുന്ന പ്രവണതയ്ക്കെതിരേ കർഷക സംഘടനകളടക്കം രംഗത്തെത്തിയിട്ടുണ്ട്.