കാഞ്ഞങ്ങാട്: വിനോദയാത്രകൾക്കും വിവാഹ-തീർഥാടന ട്രിപ്പുകൾക്കും മാത്രമായി ഉപയോഗിക്കാൻ കെഎസ്ആർടിസി കാഞ്ഞങ്ങാട് സബ് ഡിപ്പോയിൽ പുതിയ ബസ് എത്തി. മഞ്ഞയും പച്ചയും നിറങ്ങളിലുള്ള പുതിയ സ്പെഷൽ സർവീസ് ബസ് നഗരസഭ ചെയർമാൻ വി.വി. രമേശൻ ഫ്ലാഗ് ഓഫ് ചെയ്തു.
ചെമ്മട്ടംവയലിലെ കെഎസ്ആർടിസി സബ് ഡിപ്പോയിൽ നടന്ന ചടങ്ങിൽ അസി. ട്രാൻസ്പോർട്ട് ഓഫീസർ ആൽവിൻ ടി. സേവ്യർ അധ്യക്ഷത വഹിച്ചു. ബജറ്റ് ടൂറിസം സെൽ കോ-ഓർഡിനേറ്റർ കെ. പ്രദീപ് കുമാർ, അസി. ഡിപ്പോ എൻജിനിയർ വി.എച്ച്. ദാമോദരൻ, കൺട്രോളിംഗ് ഇൻസ്പെക്ടർ കെ.എ. കൃഷ്ണൻ, പി. നന്ദകുമാർ, പി. രാജു, ബജറ്റ് ടൂറിസം സർവീസുകളിലെ പതിവു യാത്രക്കാരുടെ പ്രതിനിധികളായ രാധാകൃഷ്ണൻ, ജയരാജൻ എന്നിവർ പങ്കെടുത്തു.
തുടർന്ന് നഗരസഭാ ഓഫീസിനു മുന്നിൽ കൗൺസിലർമാരുടെയും ജീവനക്കാരുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ ബസിന് സ്വീകരണം നൽകി.
കാഞ്ഞങ്ങാട് ഡിപ്പോയിൽ 2024 നവംബറിൽ ആരംഭിച്ച ബജറ്റ് ടൂറിസം സെൽ ഇതുവരെ 50 ലക്ഷം രൂപയുടെ അധിക വരുമാനം ഡിപ്പോയ്ക്ക് നേടിക്കൊടുത്തിട്ടുണ്ട്.
ഏകദിന വിനോദയാത്രകളും ദീർഘദൂര യാത്രകളും വിവാഹ-തീർഥാടന ട്രിപ്പുകളുമുൾപ്പെടെ 152 സ്പെഷൽ ട്രിപ്പുകളിൽ നിന്നാണ് ഇത്രയും വരുമാനം നേടിക്കൊടുത്തത്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രകളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലുൾപ്പെടെ വിപുലമായ പ്രചാരണങ്ങൾ നടത്തുന്നുണ്ട്.
ഇതുവഴി ആനവണ്ടി യാത്രകൾക്ക് ഫാൻസ് ഗ്രൂപ്പുകളും ഉണ്ടായിട്ടുണ്ട്. കൂടുതൽ ഭംഗിയും സൗകര്യങ്ങളുമുള്ള പുതിയ ബസ് കൂടി എത്തിയതോടെ കെഎസ്ആർടിസി ബസിലെ വിനോദയാത്രകൾക്ക് കൂടുതൽ ജനപങ്കാളിത്തവും വരുമാനവും നേടിയെടുക്കാനാകുമെന്നാണ് പ്രതീക്ഷ.
കാഞ്ഞങ്ങാട് നഗരത്തിൽ കെഎസ്ആർടിസിയുടെ സർക്കുലാർ സർവീസ്
കാഞ്ഞങ്ങാട്: ആലാമിപ്പള്ളിയിലെ പുതിയ ബസ്സ്റ്റാൻഡിനെയും ജില്ലാ ആശുപത്രിയേയും തമ്മിൽ ബന്ധിപ്പിച്ച് കാഞ്ഞങ്ങാട് നഗരത്തിൽ കെഎസ്ആർടിസിയുടെ സർക്കുലാർ ടൗൺ സർവീസ് വരുന്നു. പുതിയ ബസ്സ്റ്റാൻഡിൽ നിന്ന് തുടങ്ങി കാഞ്ഞങ്ങാട് ടൗൺ, കിഴക്കുംകര, മാവുങ്കാൽ, ജില്ലാ ആശുപത്രി, കൂളിയങ്കാൽ, ലക്ഷ്മിനഗർ വഴി വീണ്ടും പുതിയ ബസ്സ്റ്റാൻഡിലേക്കും തിരിച്ചും ഓടുന്ന തരത്തിലാണ് സർക്കുലാർ സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ മുന്നോട്ടുവച്ച നിർദേശം സജീവപരിഗണനയിലാണെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
ജില്ലാ ആശുപത്രിയിലേക്കും വിവിധ സർക്കാർ ഓഫീസുകളിലേക്കും നഗരത്തിലെ വിവിധയിടങ്ങളിലേക്കും സമീപപ്രദേശങ്ങളിലേക്കും പോകാനുള്ള യാത്രക്കാർക്കെല്ലാം സർക്കുലാർ സർവീസ് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. നഗരത്തിലെ വിവിധയിടങ്ങൾ തമ്മിൽ എളുപ്പത്തിൽ ബന്ധപ്പെടുത്താനും ആലാമിപ്പള്ളി ബസ്സ്റ്റാൻഡ് ഉൾപ്പെടെ സജീവമാക്കാനും ഇത് സഹായകമാകും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാനുള്ള യാത്രക്കാർക്ക് കൂടിയ നിരക്കിൽ ഓട്ടോറിക്ഷകളെയും സമാന്തര സർവീസുകളെയും ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയ്ക്കും മാറ്റമുണ്ടാകും.
ഈ പരീക്ഷണം വിജയിച്ചാൽ ക്രമേണ ഇപ്പോൾ തിരുവനന്തപുരത്തും മറ്റും ഉള്ളതുപോലെ നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും സമീപപ്രദേശങ്ങളിലേക്കും ടൗൺ സർവീസുകൾ വ്യാപിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. കിഴക്കുകര-വെള്ളിക്കോത്ത്-മടിയൻ-നോർത്ത് കോട്ടച്ചേരി, നെല്ലിക്കാട്ട്-ചെമ്മട്ടംവയൽ, പടന്നക്കാട്-ഒഴിഞ്ഞവളപ്പ്-കല്ലൂരാവി തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് സർക്കുലാർ സർവീസുകൾ നടത്താനാകും.
നഗരത്തിന്റെ കിഴക്കൻ മേഖലയിലെയും തീരദേശ മേഖലയിലെയും വിവിധ റോഡുകളിലൂടെ ബസ് സർവീസുകൾ നടത്താനും ഈ പ്രദേശങ്ങളിലുള്ളവരുടെ കാലങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരം കാണാനും ഇത് വഴിയൊരുക്കും. കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി പദ്ധതിയുടെ മാതൃകയിൽ കാഞ്ഞങ്ങാട് നഗരസഭയും അജാനൂർ, മടിക്കൈ പഞ്ചായത്തുകളുമായി സഹകരിച്ചുകൊണ്ട് പദ്ധതി പ്രാവർത്തികമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Tags : nattu vishesham KSRTC introduces