മലപ്പുറം: കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ തെരഞ്ഞെടുപ്പ് വിജ്ഞാപനമായി. ജില്ലയിലെ 111 സിഡിഎസുകളിലേക്കാണ് തെരഞ്ഞെടുപ്പ്. അയൽക്കൂട്ട അധ്യക്ഷ തെരഞ്ഞെടുപ്പോടെ നടപടികൾക്ക് ഒൗദ്യോഗിക തുടക്കമായി.
അയൽക്കൂട്ടം മുതൽ സിഡിഎസ് വരെയുള്ള സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പുതിയ നേതൃനിരയെ വാർത്തെടുക്കുന്നതിനുമായി മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന ജനാധിപത്യ പ്രക്രിയയാണിത്. ഓരോ അയൽക്കൂട്ടത്തിലും പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കണ്‍വീനർ, സാമൂഹ്യവികസന ഉപസമിതി കണ്‍വീനർ, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കണ്‍വീനർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കുന്നത്.
സിഡിഎസ് ചെയർപേഴ്സണ്‍, വൈസ് ചെയർപേഴ്സണ്‍, സിഡിഎസ് അംഗങ്ങൾ, എഡിഎസ് ഭാരവാഹികൾ, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത് വായ്പാ കുടിശികയില്ലാത്തവരായിരിക്കണം. കുടുംബശ്രീയിൽനിന്നുള്ള ലിങ്കേജ് വായ്പ, ബൾക്ക് വായ്പ, സിഇഎഫ് പോലെ സിഡിഎസിൽനിന്ന് നൽകുന്ന വായ്പകളിൽമേൽ കുടിശികയുള്ളവരോ കുടുംബശ്രീയിൽനിന്ന് നിലവിൽ പ്രതിമാസ ഓണറേറിയമോ ശംബളമോ കൈപ്പറ്റുന്നവർക്കും ഇത്തവണ മത്സരിക്കാനാകില്ല.
നേതൃസ്ഥാനങ്ങളിൽ ഒരാൾക്ക് ദീർഘകാലം തുടരാൻ കഴിയാത്ത വിധത്തിലുള്ള പരിഷ്കാരങ്ങളും ബൈലോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരാൾക്ക് രണ്ട് തവണ മാത്രമേ സിഡിഎസ് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുവാദമുണ്ടാകൂ. പോത്തുകൽ, മന്പാട്, ഉൗർങ്ങാട്ടിരി എന്നിവയാണ് ജില്ലയിലെ എസ്ടി സംവരണ സിഡിഎസുകൾ. മുതുവല്ലൂർ, പുറത്തൂർ, എടയൂർ, പുൽപ്പറ്റ, കണ്ണമംഗലം, കുറ്റിപ്പുറം, വട്ടംകുളം, എടപ്പാൾ, ഏലംകുളം, തവനൂർ, കാവനൂർ എന്നിവയാണ് എസ്സി സംവരണ സിഡിഎസുകൾ.
22 മുതൽ 28 വരെ അയൽക്കൂട്ട അധ്യക്ഷൻമാർക്കുള്ള പരിശീലനവും 30 മുതൽ ഫെബ്രുവരി മൂന്നു വരെ അയൽക്കൂട്ട തെരഞ്ഞെടുപ്പും നടക്കും. തുടർന്ന് ഫെബ്രുവരി ഏഴു മുതൽ 11 വരെ എഡിഎസ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കി ഫെബ്രുവരി 20ന് സിഡിഎസ് തെരഞ്ഞെടുപ്പിലേക്ക് കടക്കും. ഫെബ്രുവരി 21 നകം പുതിയ ഭരണസമിതികൾ സംസ്ഥാനത്തുടനീളം ചുമതലയേൽക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ.
Tags : nattu vishesham Kudumbashree election