ആന്റണി ആറില്‍ചിറ
മനോഹരമായ നെല്‍വയലുകളും പച്ചപുതച്ച പാടങ്ങളും കാലത്തിനനുസരിച്ച് വേഷം മാറ്റുന്ന കുട്ടനാട്. പ്രകൃതിഭംഗിയും നെല്കൃഷിയുംകൊണ്ട് ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന ഭൂപ്രദേശം. ഇന്ന് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം നടത്തുന്ന ഇരുപ്പൂ കൃഷി ചെയ്തുവരുന്ന നിലങ്ങള്‍ക്കു പറയാനുള്ള കൃഷിഗാഥകള്‍ ഏറെയാണ്. ഒരാണ്ട്, ഈരാണ്ട്, മൂവാണ്ട് കൃഷികള്‍ നടന്നിരുന്ന ഒരു പ്രദേശത്തിന്റെ പെരുമ പുതിയ തലമുറ അറിയേണ്ടതുതന്നെ. അതായത്, ആണ്ടുവട്ടത്തില്‍ ഒന്ന്, രണ്ട് ആണ്ടു കൂടുമ്പോള്‍ ഒന്ന്, മൂന്നാണ്ട് കൂടുമ്പോള്‍ ഒന്ന് എന്ന രീതിയില്‍ കൃഷി നടന്ന പ്രദേശം. രാസവളങ്ങള്‍ പാടങ്ങളിലെത്താതിരുന്ന കാലം. മണ്ണിന്റെ സ്വഭാവിക ഉത്പാദനക്ഷമത വീണ്ടെടുക്കുന്നതിനുവേണ്ടി പഴനിലമായി ഇട്ടിരുന്ന കൃഷിരീതികള്‍ പിന്തുടര്ന്നിരുന്ന പ്രദേശം.
1966 മുതല്‍ കുട്ടനാട്ടില്‍ വര്‍ഷത്തില്‍ രണ്ടു കൃഷി ആരംഭിച്ചു. ചാരവും ചാണകവുമായിരുന്നു അന്നത്തെ പ്രധാന വളങ്ങള്‍. കുട്ടനാട്ടിലേക്കെത്തുന്ന ഉപ്പുവെള്ളം തടയാന്‍ തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും കാവൽത്തടയണ കളായി. കേരളം പിറക്കുമ്പോള്‍ കുട്ടനാട്ടില്‍ കൃഷിയിടത്തിലെ വെള്ളം വറ്റിച്ചിരുന്നത് മനുഷ്യര്‍ ചവിട്ടുന്ന വലിയ ചക്രങ്ങളായിരുന്നു. അപൂര്‍വം ചില ഇടങ്ങളില്‍ മണ്ണെണ്ണയും ഡീസലും ഉപയോഗിക്കുന്ന മോട്ടോറുകളെ ജനം ഇഞ്ചനെന്നു വിളിച്ചു. അന്ന് ഉപയോഗിച്ചിരുന്ന ഇഞ്ചനുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തെ ഓര്‍മപ്പെടുത്തുന്ന ഒരു കൊയ്ത്തുപാട്ടിന്റെ വരികള്‍ ഇങ്ങനെയായിരുന്നു.
“വെട്ടിക്കരി
പാടത്തൊരു
പഷ്ടൊരിഞ്ചന് വച്ചു,
പെട്ടന്നൊരു പൊട്ടു പൊട്ടി,
എട്ടു പേര് നഷ്ടമായി.’’
എഞ്ചിനുകളെ പോലും പേടിയോടെ കണ്ടൊരു കാലമായിരുന്നത്.
കൃഷിയിടത്തില്‍ കൊയ്ത്തുയന്ത്രം പോയിട്ട് നിലം ഉഴുന്ന യന്ത്രങ്ങള്‍ പോലും ലഭ്യമല്ലാതിരുന്ന കാലം. കന്നുകാലികളും മനുഷ്യരും പ്രകൃതിയും ചേര്‍ന്നുള്ള ഒരു ഒളിച്ചുകളിയായിരുന്നു അന്നത്തെ കുട്ടനാടന്‍ നെല്‍കൃഷി.
കൃഷിയിടത്തിലെ കൂലിയൊക്കെ നെല്ലില്‍ നല്‍കിയിരുന്ന സമയം. മോഡേണ്‍ മില്ലിന്റെ സ്ഥാനത്ത് നാടന്‍ റൈസ് മില്ലു പോലും കണികാണാനില്ലായിരുന്നു. നെല്ലു മുഴുവന്‍ ഉരലില്‍ കുത്തി അരിയാക്കിയിരുന്നു, കുട്ടനാട്ടിലെ പഴയ തലമുറ.
വൈദ്യുതി എന്നത് കേട്ടുകേള്‍വി ഇല്ലാതിരുന്ന കാലത്ത് ആയിരക്കണക്കിന് ഏക്കറുകളില്‍ മനുഷ്യരിറങ്ങി കൃഷി ഇറക്കിയിരുന്ന കാലം.
ആഴ്ചകളും മാസങ്ങളും കായല്‍ ചിറകളില്‍ പന്തൽകെട്ടി താമസിച്ചു കൃഷി ചെയ്ത കുട്ടനാട്ടിലെ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഒരു കാലമായിരുന്നു കേരളപ്പിറവി സമയം. കാലം കടന്നു പോയപ്പോള്‍ കൃഷി മാറി, കൃഷിരീതികളും. കൃഷിയിടത്തിലെ ബന്ധങ്ങളും തിരികെ വരാത്തവിധം വിധം മാറിപ്പോയിരിക്കുന്നു.